വയനാട്ടിൽ സാഹസിക വിനോദം ആസ്വദിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ: വിഡിയോ
Mail This Article
വയനാട്ടിൽ സാഹസിക വിനോദങ്ങൾ ആസ്വദിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുളച്ചങ്ങാടത്തിലേറിയുള്ള സവാരിയും വയനാടിന്റെ ആകാശകാഴ്ചകളാസ്വദിക്കാവുന്ന സിപ്‍ലൈനിലൂടെയുള്ള യാത്രയുമൊക്കെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിറഞ്ഞാസ്വദിച്ചു. വയനാടിന്റെ ടൂറിസം വളർച്ച ലക്ഷ്യമിട്ട് ടൂറിസം ഓർഗനൈസേഷൻ സംഘടിപ്പിച്ച സ്പ്ലാഷ് 2019 മൺസൂൺ കാർണിവലിന്റെ ഭാഗമായി എത്തിയതായിരുന്നു മന്ത്രി. സ്‍പ്ലാഷിന്റെ ഒമ്പതാം പതിപ്പാണിത്.
കണക്ടിങ് വയനാട് എന്ന ആശയത്തിന് കൂടുതൽ പ്രചാരണം നൽകി മലബാർ ടൂറിസം വികസനത്തിന് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്പ്ലാഷ് മഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബി ടു ബി (ബിസിനസ് ടു ബിസിനസ്) മീറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാടിന്റെ ടൂറിസം സാധ്യതകൾ ലോക ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി സംഘടിപ്പിച്ച ബിടുബി മീറ്റ് കേരള ടൂറിസം ഡയറക്ടർ ബാലകിരൺ ഉദ്ഘാടനം ചെയ്തത്. രാജ്യാന്തര തലത്തിലെ പ്രമുഖ ടൂർ ഓപ്പറേറ്റർമാരും സംരംഭകരും ഏജൻസികളും വ്ലോഗർമാരും പങ്കെടുത്തു. സൗദി അറേബ്യയിൽ നിന്നുള്ള 16 ബ്ലോഗർമാരെ ചടങ്ങിൽ ആദരിച്ചു.
പ്രളയാനന്തര വയനാട് ടൂറിസത്തിന്റെ വളർച്ച ലക്ഷ്യമിട്ടാണ് സ്പ്ലാഷ് 2019 സംഘടിപ്പിക്കുന്നത്. ജൂൺ മാസം 29 ന് ആരംഭിച്ച കാർണിവൽ ജൂലായ് 14 വരെയാണുള്ളത്.
വയനാടിന്റെ ടൂറിസം സാധ്യതകൾ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ടൂർ ഓപ്പറേറ്റർമാരെയും ടൂറിസം രംഗത്തെ ഏജൻസികളെയും മേഖലയിലെ വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്. മഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ കലാകായിക പരിപാടികളും സ്പ്ലാഷിന് മാറ്റുകൂട്ടി.
മഴ മഹോത്സവത്തിന്റെ ഭാഗമായി ബിസിനസ് മീറ്റും സംഘടിപ്പിച്ചിരുന്നു. കൂർഗ് ടൂറിസം അസോസിയേഷനും ഇതിന്റെ ഭാഗമാകുന്നുണ്ട്.