ADVERTISEMENT

കർണാടക അതിർത്തിയിൽ അധികമാരും കാണാത്ത പഴയൊരു വയനാടുണ്ട്. എവിടെയോവച്ച് ഒഴുക്കുനിലച്ചുപോയ ചരിത്രത്തിന്റെ പുഴയെന്ന പോലെ,  ഭൂതകാലത്തിന്റെ ഫോസിൽ പോലെ നാട്ടിൻപുറങ്ങൾ. മരംകോച്ചുന്ന തണുപ്പറിയാനും നൂൽമഴ നനഞ്ഞു നടക്കാനും ഏറുമാടങ്ങളിലെ തുടിപ്പാട്ടുകേട്ടുറങ്ങാനും ഇപ്പോൾ വയനാടിന്റെ അതിർത്തിഗ്രാമങ്ങളിലെത്തണം.

കർണാടകയോടു ചേർന്നുകിടക്കുന്ന ബേഗൂർ, തെറ്റ്റോഡ്, അപ്പപ്പാറ, കോട്ടിയൂർ, ബാവലി തുടങ്ങിയ നാട്ടിൻപുറങ്ങൾ ഇന്നും പഴയകാലം കാത്തുവയ്ക്കുന്നു. കോട്ടിയൂരിലെ കല്ലമ്പലത്തിലും കൊത്തുപണികളിലുമെല്ലാം രണ്ടായിരത്താണ്ടിന്റെ പഴമ ഒളിമങ്ങാതെ തുടിച്ചുനിൽക്കുന്നുണ്ട്.

പഴയകാലത്തേക്കു തിരിച്ചുകൊണ്ടുപോകുന്ന മാന്ത്രികശക്തിയുള്ള വാച്ചിന്റെ കഥ കേട്ടിട്ടില്ലേ? ആ വാച്ച് കെട്ടാതെ തന്നെ നിന്നനിൽപ്പിൽ ആയിരക്കണക്കിനു വർഷം പിന്നോട്ടു പോകാവുന്ന സ്ഥലങ്ങളാണ് ഇവയെല്ലാം. 

begoor3

അതിർത്തി കെട്ടിയ ഏറുമാടങ്ങൾ 

അധികം ജനവാസമില്ലാത്ത പ്രദേശമാണു ബേഗൂർ. ചുറ്റുംകാടാണ്. വയനാ‍ടൻ ഗന്ധകശാലയും ചെന്തൊണ്ടിയും വിളയുന്ന പാടശേഖരങ്ങൾ കാണാം. വയൽക്കരയിൽ നിരനിരയായി ചെറിയ വീടുകൾ. കോടമഞ്ഞിലൊളിച്ച കവുങ്ങുകൾ കാവൽക്കാരെപ്പോലെ നിരന്നുനിൽക്കുന്നു. ഏറുമാടങ്ങളുടെ സ്വന്തം ഗ്രാമമാണു ബേഗൂർ. തോൽപ്പെട്ടി വനമേഖലയോടു ചേർന്ന ഈ ഗ്രാമങ്ങളിലെല്ലാം ഏറുമാടങ്ങളിൽ ഊഴമിട്ടു കാവലിരുന്നാണു രാത്രിയിൽ കൃഷിക്കാർ വന്യമൃഗങ്ങളെ തുരത്തുക. മുളയും ഈറ്റയുമെല്ലാമുപയോഗിച്ചു തനി വയനാടൻ രീതിയിലാണ് ഏറുമാടങ്ങളുടെ നിർമാണം.

begoor4

സാഹസികരായ സഞ്ചാരികൾക്ക് കർഷകരുടെ അനുവാദത്തോടെ ഇവിടെ അന്തിയുറങ്ങാം. ബേഗൂർ റേഞ്ച് ഓഫിസിനോടു ചേർന്നും ഏറുമാടമുണ്ട്. ബേഗൂർ, കാട്ടിക്കുളം, തിരുനെല്ലി എന്നിവിടങ്ങളിലെ ഹോംസ്റ്റേകളിലോ റിസോർട്ടുകളിലോ രാത്രി തങ്ങിയശേഷം നാട്ടിൻപുറങ്ങളിലൂടെയുള്ള  പ്രഭാതസവാരി ആസ്വദിക്കാം. 

തെറ്റ്റോഡിലെ ഉണ്ണിയപ്പക്കട

മാനന്തവാടിയിൽനിന്നു പുറപ്പെട്ടാൽ കാട്ടിക്കുളം കഴിയുന്നതോടെ വനമായി. റോഡിനിരുവശത്തും മാൻകൂട്ടങ്ങളാണ്. വാഹനങ്ങളെയും കാഴ്ചക്കാരെയും കണ്ടഭാവം നടിക്കാതെ അവ മേഞ്ഞുനടക്കുന്നു. ക്യാമറ ക്ലിക്ക് ചെയ്യുന്ന ശബ്ദം കേട്ടാൽ തലയുയർത്തി പോസ് ചെയ്യുകയല്ലാതെ ഓടിയൊളിക്കുന്ന പരിപാടിയേയില്ല.

ബേഗൂരിനടുത്ത് തിരുനെല്ലിയിലേക്കുള്ള വഴിമധ്യേയാണ് തെറ്റ്റോഡ് എന്ന ചെറിയ കവല. കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന 2 പെട്ടിക്കടകൾ അടുത്തുചെന്നാൽ മാത്രമേ കണ്ണിൽപ്പിടിക്കൂ. അതിലൊന്ന് കുട്ടേട്ടന്റെ കടയാണ്. 

പുല്ലുമേഞ്ഞ മേൽക്കൂരയിലൂടെ കോടമഞ്ഞിനെ തുളച്ച് പുകയുയരുന്നു. ചായകുടിക്കാനെത്തിയ നാട്ടുകാർ കടത്തിണ്ണയിൽ കമ്പിളി പുതച്ചിരിക്കുകയാണ്. ഏറെ പ്രസിദ്ധമാണ് കുട്ടേട്ടന്റെ കടയിലെ ഉണ്ണിയപ്പം. തിരുനെല്ലി ക്ഷേത്രദർശനത്തിനെത്തുന്നവരും സഞ്ചാരികളുമെല്ലാം ഈ ഉണ്ണിയപ്പത്തിന്റെ ആരാധകർ.

begoor1

സാധാരണ ഉണ്ണിയപ്പങ്ങളെക്കാൾ വലുപ്പമുണ്ട്. നാടൻ കുത്തരി ഉരലിൽ ഇടിച്ചാണ് ഉണ്ണിയപ്പക്കൂട്ടുണ്ടാക്കുന്നത്. ശുദ്ധമായ കുറ്റിയാടി വെളിച്ചെണ്ണയാണു സ്വാദിന്റെ രഹസ്യം. കുട്ടേട്ടന്റെ വിയോഗത്തിനുശേഷം മക്കളായ വിനോദും വിജീഷുമാണു കട നടത്തുന്നത്. 

കരിവളയിട്ട കല്ലമ്പലം

അൽപംകൂടി മുന്നോട്ടുപോകുമ്പോഴാണു കോട്ടിയൂരിലെ കല്ലമ്പലം. അധികമാരും കടന്നുചെന്നിട്ടില്ലാത്തതിനാലാവണം, കരിങ്കല്ലുകളിലെ കൊത്തുപണികളിൽ ഇന്നും പഴമയുടെ പുതുമ മായാതെയുണ്ട്. രണ്ട് ശ്രീകോവിലുകളാണ് കല്ലമ്പലത്തിലുള്ളത്. കർണാടക കടന്നെത്തിയ  ജൈനബന്ധത്തിന്റെ അവശേഷിപ്പുകളാണിവയെന്നു ചരിത്രകാരന്മാർ. അമ്പരപ്പിക്കുന്ന കൊത്തുപണികളോടു കൂടിയ പടിപ്പുര കടന്നുവേണം കല്ലമ്പലങ്ങൾക്കടുത്തെത്താൻ.

വിളക്കുകാൽ മുതൽ മേൽക്കൂര വരെ കരിങ്കല്ലിലാണു നിർമാണം. തൊട്ടടുത്ത് ചെറിയൊരു തറയുണ്ട്. കുത്തിനിർത്തിയ ശൂലങ്ങളിൽ നിറയെ കരിവളകൾ കാണാം. കുട്ടികളുണ്ടാകാനുള്ള വഴിപാടാണ്. 

പൗരാണിക വിശുദ്ധി തേടി

ക്രിസ്തുവിന് 10 നൂറ്റാണ്ടെങ്കിലും മുൻപുതന്നെ ജനനിബിഢമായിരുന്ന പ്രദേശങ്ങളാണിവിടം. പുറംലോകം വയനാടിനെ അറിഞ്ഞതു ബ്രഹ്മഗിരിയുടെയും കുടകുമലയുടെയും ഈ താഴ്‌വാരഗ്രാമങ്ങളിലൂടെയാണ്. അവരുടെ പിൻഗാമികളുടെ ജീവിതം ഇന്നു വയനാടിനും കർണാടകയ്ക്കുമിടയിൽ മുറിഞ്ഞുപോയിരിക്കുന്നു. ബാവലിയിലും ബേഗൂരിലും പ്രധാനറോഡിൽനിന്നു വയലോരങ്ങളിലൂടെ ചെറിയ മൺപാതകളുണ്ട്. ബൈക്ക് റൈഡർമാർക്ക് നാടിനെയറിയാൻ ആ പൗരാണിക വിശുദ്ധിയിലൂടെ ഒരു യാത്രപോകാം.

വഴി ഇങ്ങനെ

മാനന്തവാടിയിൽനിന്ന് 15 കിലോമീറ്റർ അകലെ കുട്ട വഴി കർണാടകയിലേക്കുള്ള റോഡിലാണ് ബേഗൂർ. കോഴിക്കോടു നിന്ന് താമരശ്ശേരി-കൽപ്പറ്റ-മാനന്തവാടി വഴി 110കിലോമീറ്റർ പിന്നിടണം. മൈസൂരുവിൽനിന്നു വരുന്നവർ കുട്ട വഴി 95 കിലോമീറ്റർ യാത്ര ചെയ്യണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com