ADVERTISEMENT

മനോഹരമായ കാട്ടുപൂക്കൾ പോലെയാണ് ചില സ്ഥലങ്ങള്‍. പച്ചവിരിച്ച ചോലകളും മൂടൽ മഞ്ഞു പെയ്യുന്ന ഉയരങ്ങളും തേടുന്ന യാത്ര ഇത്തവണ മലബാറിന്റെ തണുപ്പിടങ്ങളിലേക്കാണ്. വയലട, കക്കയം, കരിയാത്തുംപാറ, തോണിക്കടവ് തുടങ്ങി നിത്യഹരിതവനങ്ങൾ മോടിചാർത്തുന്ന കോഴിക്കോടൻ മലയോരമേഖലയിലേക്ക്...

വയലട, പേരിനിതെന്തിത്ര ചന്തം

"വെള്ളിവെയിൽ ഊർന്നിറങ്ങുന്ന പ്രഭാതത്തിലും, സൂര്യൻ മേഘക്കെട്ടുകൾക്കിടയിൽ മറയാനൊരുങ്ങുന്ന ചുവന്ന സായന്തനത്തിലും വയലടയുടെ മുകളിലുള്ള ഒറ്റപ്പാറയിൽ കൈവിരിച്ച് നിൽക്കണം. എന്നിട്ട്, കാറ്റിന്റെ മൂളിപ്പാട്ടിന് ചെവിയോർക്കണം. കൂടെ പാടണം, പ്രകൃതീശ്വരീ ഞാനൊരാരാധകൻ...പിന്നെ ചുറ്റിലുള്ളതൊക്കെ  പ്രകൃതിയൊരുക്കുന്ന വിസ്മയക്കാഴ്ചകളായിരിക്കും, ശരിക്കും അദ്ഭുതം തോന്നും.” വയലടയിലേക്കുള്ള വഴി ചോദിച്ചെത്തിയത് ബാലുശ്ശേരിക്കാരൻ ‘അസ്സലൊരു സഞ്ചാരി’യുടെ മുന്നിൽ, ജോബിൻ. വയലടയുടെ സൗന്ദര്യവർണന ഒരുപാടു നീണ്ടപ്പോൾ പിന്നീടങ്ങോട്ടുള്ള യാത്രയ്ക്ക് വഴികാട്ടിയായി ജോബിനെയും കൂടെ കൂട്ടി. ബാലുശ്ശേരിയിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് വയലട മല. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിലെ കാണാക്കാഴ്ചയായിരുന്നു ഇതുവരെ ഈ സ്ഥലം. എന്നാലിപ്പോൾ പലരും പറഞ്ഞറിഞ്ഞ്  സഞ്ചാരികൾ ഇവിടം തേടിയെത്തുന്നുണ്ട്.

kozhikode-trip1

 

വയലട കവല, ശരിക്കും സിനിമയ്ക്ക് സെറ്റിട്ട പോലൊരിടം. വീതി കുറഞ്ഞ റോഡ്. ഇരുവശത്തും നിരപ്പലക പീടികകൾ. കടകളുടെ വരാന്തയിലായി   ബീഡിപ്പുകച്ചുരുളിൽ മറഞ്ഞിരിക്കുന്ന ഒന്നുരണ്ടു മുഖങ്ങൾ. ഓലമേഞ്ഞ പൊട്ടിവീഴാറായൊരു ബസ് വെയിറ്റിങ് ഷെഡ്. നാട്ടിൻപ്പുറം ഉണരുന്നതേയുള്ളൂ. ഇത്ര രാവിലെ ഇതാരാ എന്ന ഭാവത്തിൽ കാപ്പിത്തോട്ടത്തിലെ പെണ്ണുങ്ങൾ കണ്ണെടുക്കാതെ ഞങ്ങളെ നോക്കി നിൽപ്പാണ്. ചുറ്റിലും തിങ്ങിനിൽക്കുന്ന കാപ്പിത്തോട്ടങ്ങളും റബർ മരങ്ങളും. കുത്തനെയുള്ള കയറ്റത്തിൽ പകുതിവരെ ടാറിട്ട റോഡുണ്ട്. അവിടുന്നങ്ങോട്ട് വണ്ടി പോകില്ല. കല്ലുനിറഞ്ഞ കാട്ടുപാതകളിലൂടെ നടന്നാണ്  മലകയറ്റം.  കാട്ടുവള്ളികളിൽ പിടിച്ച് കുത്തനെയുള്ള വഴികയറാൻ നന്നേ പ്രയാസം. സഞ്ചാരികൾ നടന്നു  തെളിഞ്ഞ വഴിയാണിത്. യാതൊരു വിധ സുരക്ഷാസംവിധാനങ്ങളോ പ്രാഥമികസൗകര്യങ്ങളോ പ്രതീക്ഷിക്കേണ്ടതില്ല. കേരളടൂറിസത്തിന്റെ മാപ്പിൽ ഈ പേര് ഉണ്ടോ എന്നു പോലും സംശയം.

kozhikode-trip3

 

വയലട മലയുടെ മുകളിൽ പരന്നുകിടക്കുന്ന മുള്ളുകൾ നിറഞ്ഞ ഒറ്റപ്പാറ. അവിടെ നിന്നു താഴേക്കു നോക്കിയാൽ കക്കയം, പെരുവണ്ണാമൂഴി തുടങ്ങിയ ഡാമുകളുടെ വിദൂരദൃശ്യം. ഡാമിനിടയിലായി പച്ചനിറഞ്ഞ തുരുത്തുകൾ. പച്ചയും നീലയും നിറങ്ങൾ ചാലിച്ചെടുത്ത് ആരോ  വരച്ചുവച്ച ചിത്രം പോലെ... കൈ ഒന്നുയർത്തിയാൽ തൊടാവുന്നത്ര അടുത്ത് വെളുത്ത മേഘക്കെട്ടുകൾ. എത്ര നേരം നോക്കിനിന്നാലും മനസ് മടുക്കാത്ത അനുഭൂതി. എങ്കിലും പെട്ടെന്ന് തിരിച്ചിറങ്ങി. മുള്ളൻപാറയ്ക്കു മുകളിൽ നിന്ന് അങ്ങു ദൂരെ കണ്ട ആ സൗന്ദര്യം തേടി വീണ്ടും യാത്ര തുടർന്നു.

പച്ചക്കടൽ പോലെ കരിയാത്തുംപാറ

വയലടയിൽ നിന്നു തലയാട്, മണിചേരിമല റോ ഡു വഴി  14 കിലോമീറ്റർ ദൂരമുണ്ട് കരിയാത്തുംപാറയ്ക്ക്. ദിവസവും നൂറുകണക്കിന് സ‍ഞ്ചാരികളാണ് ഇവിടം തേടിയെത്തുന്നത്. അവധി ദിവസമാണെങ്കിൽ എണ്ണം കൂടും. കൂറ്റൻ പാറക്കെട്ടുകളും അതിനിടയിലൂടെ കുത്തിയൊഴുകുന്ന ചെറിയ വെള്ളച്ചാട്ടവുമാണ് കരിയാത്തുംപാറയിലെ ആദ്യ ആകർഷണം. ആഴമില്ലാത്ത, ഇറങ്ങിക്കുളിക്കാവുന്ന വെള്ളച്ചാട്ടത്തിൽ നീന്തി രസിക്കുന്ന സഞ്ചാരികൾ. വയനാടിനോട് അതിർത്തിപങ്കിടുന്ന കൂറ്റൻ മലനിരകളാണ് ചുറ്റിലും.  വഴി പിന്നെയും പിന്നിട്ടു. ആരോ നട്ടുപിടിപ്പിച്ച പോലെ പുല്ലുനിറഞ്ഞ പ്രദേശം, അതിനിടയിലൂടെ ഒഴുകുന്ന അരുവി.  ഇരുകരയിലുമായി വെള്ളത്തിലേക്കു മുഖം നോക്കുന്ന അക്വേഷ്യമരങ്ങൾ... ഹൈഡൽ ടൂറിസത്തിന്റെ കീഴിൽ ആരംഭിച്ച കരിയാത്തുംപാറ, തോണിക്കടവ് ടൂറിസം മേഖല വികസന പരിപാടി ഇന്നും തുടങ്ങിയിടത്തു തന്നെ നിൽപ്പാണ്. കരിയാത്തുംപാറയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് തോണിക്കടവ്.

 

ഹൃദയം കവർന്ന് കക്കയം

മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതിയായ കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിച്ച അണക്കെട്ടാണ് കക്കയം. കരിയാത്തുംപാറയിലെത്തുന്ന സഞ്ചാരികളുടെ അടുത്ത താവളമാണിത്.  കക്കയം ടൗൺ കഴിഞ്ഞ് കുറച്ചു ദൂരം പിന്നിട്ടാൽ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ കാണാം. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. വളവും തിരിവും നിറഞ്ഞ ഇടുങ്ങിയ റോഡിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ചു വേണം ഡാം സൈറ്റിലെത്താൻ. ഉയരങ്ങളിലേക്കു പോ കുന്തോറും  കാണുന്ന പെരുവണ്ണാമൂഴി ഡാമിന്റെ  അതിസുന്ദര ദൃശ്യം. അധികം വൈകാതെ ആ കാഴ്ചയ്ക്കു മേൽ കോടമഞ്ഞിന്റെ പുതപ്പ് വീണു. കാറ്റേറ്റ് പാടുന്ന കാടിന്റെ താളത്തിനൊപ്പം പിന്നെയും വണ്ടി മുന്നോട്ട് നീങ്ങി.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com