ADVERTISEMENT

കുത്തനെ ചാരിവച്ച പച്ചനിറമുള്ള ഗോവണിയാണ് ഉളുപ്പുണി. അരയ്ക്കൊപ്പം നിൽക്കുന്ന പച്ചപ്പുല്ലിനെ പിടിവള്ളിയാക്കി പിച്ചവച്ചു മലകയറുന്നവരെ കണ്ടപ്പോൾ പാതി ജീവൻ പോയി. ജീപ്പിന്റെ ചക്രം പതിഞ്ഞുണ്ടായ ചെമ്മൺ വരകളിൽ നിന്ന് ഒറ്റ തവണയേ താഴേയ്ക്കു നോക്കിയുള്ളൂ. സ്വയമറിയാതെ മനസ്സു മന്ത്രിച്ചു;  ചങ്കല്ല, ചങ്കിടിപ്പാണ് ഉളുപ്പുണി. ആ വഴിയിലൂടെ ജീപ്പ് പോയിരുന്ന കഥ കേട്ടപ്പോഴാണ് ശരിക്കും ഞെട്ടിത്തരിച്ചത്. സാഹസിക യാത്രയ്ക്ക് ലാസ്റ്റ് ഡെസ്റ്റിനേഷൻ വിധിക്കുകയാണെങ്കിൽ ഉളുപ്പുണിയെ മറികടക്കാൻ വേറൊരു സ്ഥലം കേരളത്തിൽ ഇല്ല, ഉറപ്പ്. 

uluppuni-travel2

വാഗമൺ യാത്രയുടെ രണ്ടാം പോയിന്റായി രൂപാന്തരപ്പെട്ട മലയാണ് ഉളുപ്പുണി. ഒരാൾ പൊക്കത്തിൽ നിൽക്കുന്ന ലെമൺ ഗ്രാസിന്റെ പച്ച നിറത്തിൽ വെട്ടിത്തിളങ്ങുന്ന മലനിര.  മൊട്ടക്കുന്നിൽ പാരാഗ്ലൈഡിങ് ആരംഭിച്ച സമയത്ത് വാഗമണിൽ എത്തിയ സാഹസികരാണ് ഉളുപ്പുണിയിലേക്കു വഴി തെളിച്ചത്. ചെങ്കുത്തായി അര കിലോമീറ്ററോളം ബൈക്കോടിച്ച് ‘ഫ്രീക്ക്’ പയ്യന്മാർ മലമുകളിൽ ചീറിച്ചെന്നു ‘ചിന്നം വിളിച്ചു’. വാഗമൺ പട്ടണത്തിൽ ‘കമാന്റർ’ ജീപ്പോടിക്കുന്ന ഡ്രൈവർമാരിൽ ചിലർക്ക് അതു കേട്ട് ഹാലിളകി. കുന്നിനു മുകളിലേക്ക് ജീപ്പോടിച്ചു കയറ്റി അവർ റെക്കോഡിട്ടു. പിൽക്കാലത്ത് ഉളുപ്പുണിയിൽ ഓഫ് റോഡ് ട്രെക്കിങ്ങിന്റെ പരമ്പരകളുണ്ടായി. 

പക്ഷേ, ആഘോഷങ്ങൾക്കു ദീർഘായുസ്സു ലഭിച്ചില്ല. അമിതാവേശവുമായി വന്നവർ  മരണത്തെ വെല്ലുവിളിച്ചു തുടങ്ങിയതോടെ മലയുടെ മുകളിലേക്ക് ട്രെക്കിങ് നിരോധിച്ചു. ആഴ്ചയ്ക്ക് നാലു ട്രിപ്പ് കിട്ടിയിരുന്ന ജീപ്പ് ഡ്രൈവർമാർക്ക് ആ തീരുമാനം തിരിച്ചടിയായെങ്കിലും കാൽനട യാത്രികരായ സഞ്ചാരികൾ ഇപ്പോഴും ഉളുപ്പുണി സന്ദർശിച്ചു മടങ്ങുന്നു. 

uluppuni-travel


വാഗമണിൽ നിന്നു പുള്ളിക്കാനം റൂട്ടിൽ ചോറ്റുപാറ ജംക്‌ഷനിൽ എത്തിയ ശേഷം വലത്തോട്ടുള്ള വഴി ചെന്നു ചേരുന്നത് ഉളുപ്പുണിയിലാണ്. അവിടെ നിന്നാൽ ഉളുപ്പുണി മലയിൽ ജീപ്പിന്റെ ടയറുകൾ പതിഞ്ഞ അടയാളം കാണാം. മലയുടെ മുകളറ്റം വരെ നീളുന്ന കുഴിയിലൂടെയാണ് ആളുകൾ മലയുടെ മുകളിലെത്തുന്നത്. ഉളപ്പുണിയുടെ നെറുകയിൽ എത്തിയാൽ ഇടുക്കിയുടെ സൗന്ദര്യത്തെ മൊത്തം ആവാഹിച്ചു നിൽക്കുന്ന ഹരിതഭംഗിയുടെ ദൃശ്യ ചാരുത ക്യാമറയിൽ പകർത്താം. തീപ്പെട്ടിക്കൂടിലെ ചിത്രത്തിന്റെ വലുപ്പത്തിൽ കുളമാവ് അണക്കെട്ടിന്റെ വിദൂരദൃശ്യം കാണാം. ഈ മലയുടെ മുകളിലാണ് ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലെ കുറേ രംഗങ്ങൾ ചിത്രീകരിച്ചത്. 

മൊട്ടക്കുന്ന്, പൈൻ വാലി

വാഗമൺ യാത്രയെ വൺ ഡേ ട്രിപ്പാക്കുമ്പോൾ പോകാനുള്ള സ്ഥലങ്ങൾ തരംതിരിച്ച് സമയം ക്രമീകരിക്കണം. കോട മാഞ്ഞതിനു ശേഷവും മഞ്ഞു മൂടുന്നതിനു മുൻപും വ്യൂ പോയിന്റുകളിലെത്തണം. രാവിലെ ഏഴരയ്ക്ക് വാഗമൺ ബസ് േസ്റ്റാപ്പിൽ നിന്നു പുറപ്പെട്ട് വൈകിട്ട് ആറു മണിക്ക് തിരിച്ചെത്തുംവിധം തയാറാക്കിയ ജീപ്പ് സഫാരിയിൽ ആദ്യം പൈൻമരക്കാട്. പാലൊഴുകുംപാറ, മൊട്ടക്കുന്ന്, പൈൻവാലി, സുയിസൈഡ് പോയിന്റ്, തങ്ങൾപാറ, മുണ്ടക്കയം വ്യൂ പോയിന്റ്, കുരിശുമല, മുരുകൻമല, സന്യാസിമാരുടെ ആശ്രമം, ഉളുപ്പുണി – സമ്പൂർണ ലിസ്റ്റ്. 

വാഗമൺ എന്നു കേൾക്കുമ്പോൾ ആദ്യം തെളിയുന്ന ചിത്രം മൊട്ടക്കുന്നാണ്. മുപ്പതു വർത്തിലേറെയായി മലയാള സിനിമയുടെ സ്ഥിരം ലൊക്കേഷൻ. ഗാനരംഗങ്ങളിലാണ് മൊട്ടക്കുന്ന് അധികവും ദൃശ്യവത്കരിക്കപ്പെട്ടത്. പച്ചില കുഴച്ചു മണ്ണപ്പം ചുട്ടുവച്ചതുപോലെ നിരന്നു കിടക്കുന്ന മൊട്ടക്കുന്നുകൾക്കു നടുവിലെ തടാകവും ബോട്ടിങും സഞ്ചാരികളെ ആകർഷിച്ചു. ചെരിഞ്ഞ കുന്നിൽ നിന്നു രണ്ടാം താഴ്‌വരയിലേക്കു പുതിയ നടപ്പാത നിർമിച്ചതു മാത്രമാണ് മൊട്ടക്കുന്നുകളുടെ ട്രഡീഷണൽ റൂട്ടിൽ വന്നിട്ടുള്ള ഒരേയൊരു മാറ്റം. 

uluppuni-travel1


വെള്ളപ്പൊക്കം വാഗമണിനെ ഒറ്റപ്പെടുത്തിയെന്നല്ലാതെ റോഡുകൾക്കും ജനജീവിതത്തിനും പരിക്കേൽപ്പിച്ചില്ല. ‘‘ഇവിടുത്തെ കടകളിൽ കെട്ടിക്കിടന്ന സാധനം മുഴുവൻ ഒരാഴ്ചകൊണ്ടു വിറ്റു തീർന്നു.’’ വെള്ളപ്പൊക്ക സമയത്തുള്ള വാഗമണിന്റെ ചിത്രം ജീപ്പ് ഡ്രൈവർ രതീഷ് ഒറ്റ വാചകത്തിൽ വിശദമാക്കി. ഓഫ് റോഡ് ട്രെക്കിങ്ങിന്റെ സുവർണ കാലത്ത് ഉളുപ്പുണിയിൽ സാഹസങ്ങളുടെ പരമ്പര സൃഷ്ടിച്ചുള്ളയാളാണ് രതീഷ്. ഇപ്പോൾ വാഗമണിലെ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി ജീപ്പ് സഫാരി നടത്തി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. 

മൊട്ടക്കുന്നും പൈൻമരക്കാടും ഒരേ റൂട്ടിലായതുകൊണ്ട് പൈൻമരക്കാടിനെ രതീഷ് രണ്ടാമത്തെ ഡെസ്റ്റിനേഷനാക്കി. കോട മാറി വെയിൽ പൊങ്ങുന്ന പ്രഭാതത്തിൽ പൈൻ മരങ്ങൾ നിഴൽ വീഴ്ത്തുന്നതു ത്രിഡി ഇമേജിലാണ്. കട്ടപ്പനയുടെ അതിർത്തിയിലുള്ള മലനിരയുടെ നെറുകയിൽ നിന്ന് ഊറിയൊലിച്ചിറങ്ങുന്ന അരുവിയുടെ താളവും പക്ഷികളുടെ പാട്ടും പൈൻമരക്കാടിന്റെ ഭംഗി വർധിപ്പിക്കുന്നു. പൊഴിഞ്ഞു വീണ ഇലകളുടെ ചതുപ്പിൽ കാലുകൾ പൂഴ്ത്തി നടക്കുമ്പോൾ ദേവദൂതനിലെ രംഗങ്ങളും താളവട്ടത്തിലെ പാട്ടു സീനും കൊടൈക്കനാലിലെ പൈൻമരത്തോട്ടവുമൊക്കെ ഓർത്തു. വാഗമണിലെ പൈൻമരക്കാടിനുള്ളിൽ നിന്നുള്ള ഓരോ ഫ്രെയിമുകൾക്കും തമിഴ്നാട്ടിലെ പ്രശസ്തമായ പൈൻമരക്കാടുകളെ തോൽപ്പിക്കുന്ന ഭംഗിയുണ്ട്. പ്രവേശനത്തിനും പാർക്കിങ്ങിനും ടിക്കറ്റ് ഏർപ്പെടുത്തിയത് എതിർപ്പുണ്ടാക്കിയെങ്കിലും നടപടികൾ മുറപോലെ തുടരുന്നു. 


പൈൻമരക്കാടിൽ നിന്ന് ഏലപ്പാറ റോഡിലേക്ക് അൽപ്പദൂരം നീങ്ങിയാൽ പാലൊഴുകുംപാറ വെള്ളച്ചാട്ടം വ്യൂപോയിന്റിലെത്താം. റോഡിന്റെ അരികിൽ അരുവിയുടെ മറുകരയിൽ തൂവെള്ള നിറത്തിൽ പരന്നൊഴുകുന്ന പാലൊഴുകും പാറ വാഗമണിലെ പ്രധാന കാഴ്ചയാണ്. മൂന്നാറിലേക്കു പോകും വഴിയുള്ള ചീയപ്പാറ വെള്ളച്ചാട്ടത്തിനും കുട്ടിക്കാനം റൂട്ടിലെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനും പാലൊഴുകുംപാറയുടെ പകുതി നീളമേയുള്ളൂ; ഇത്രയും വീതിയുമില്ല. 

പൈൻമരക്കാടിന്റെ ക്രമീകൃതമായ രൂപം ദൃശ്യമാകുന്നതു പൈൻവാലിയാണ്. മൊട്ടക്കുന്നിൽ നിന്ന് ഏലപ്പാറ റൂട്ടിൽ പശുഫാമിന്റെ സമീപത്താണ് പൈൻവാലി. കളിപ്പാട്ടം കച്ചവടക്കാരും ഹോട്ടലുകളും ഈ പ്രദേശത്തെയൊരു ചെറിയ ജംക്‌ഷനാക്കി മാറ്റി. പൈൻമരങ്ങളുടെ നടുവിൽ കരിങ്കല്ലു പാകിയ റോഡ് സിനിമാറ്റിക് വിഷ്വലാണ്. കണ്ടു മറന്ന വഴികളുടെ തനിയാവർത്തനം പോലെ തോന്നിയാൽ അദ്ഭുതപ്പെടാനില്ല. ഈ സ്ഥലം ഒട്ടേറെ മലയാളം, തമിഴ്, തെലുങ്ക് സിനിമകൾക്കു പശ്ചാത്തലമായിട്ടുണ്ട്. 


ആത്മഹത്യാ മുനമ്പ്

ഈരാറ്റുപേട്ടയിൽ നിന്ന് ഇരുപത്താറു കിലോമീറ്റർ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന വാഗമൺ അക്ഷരാർഥത്തിൽ ഇടുക്കിയുടെ അലങ്കാരമാണ്. നാഷണൽ ജോഗ്രഫിക്  രാജ്യാന്തര ടൂറിസം ഡെസ്റ്റിനേഷൻ ലിസ്റ്റിൽ ഇടം നേടിയ പത്തു സ്ഥലങ്ങളിലൊന്നാണ് വാഗമൺ. തേയിലത്തോട്ടങ്ങൾ, പുൽമേടുകൾ, തടാകം, വെള്ളച്ചാട്ടം, പൈൻമരക്കാട്, അരുവികൾ തുടങ്ങി പ്രകൃതിയുടെ ആഭരണങ്ങളെല്ലാം വാഗമണിന്റെ പ്രകൃതി അണിഞ്ഞിട്ടുണ്ട്. തീക്കോയിയാണ് വാഗമണിന്റെ അടിവാരം. വാഗമൺ എത്തുന്നതുവരെ വളഞ്ഞു പുളഞ്ഞ റോഡും വ്യൂ പോയിന്റുകളും യാത്ര രസകരമാക്കുന്നു. 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com