ഇന്ത്യയുടെ ഈ അറ്റത്താണ് നേരം 'കളറായി' വെളുക്കുന്നത്; ഉദയവും അസ്തമയവും കാണാവുന്ന വിസ്മയതീരം
Mail This Article
ക്രിസ്മസ് അവധി എവിടെ ആഘോഷിക്കും എന്ന ചിന്തയിലാണോ? എങ്കിൽ വരൂ.. കന്യാകുമാരിയിലേക്ക് യാത്ര പോകാം. കടലും തിരയും ഉദയവും അസ്തമയവും പിന്നെയും ഒട്ടേറെ കാഴ്ചകൾ കണ്ട് മടങ്ങാം. തയാറെങ്കിൽ വണ്ടി സ്റ്റാർട്ട് ചെയ്തോളൂ...യാത്ര തുടങ്ങാം.
സൂര്യന്റെ ഉദയവും അസ്തമയവും ഒരിടത്തു കാണാവുന്ന വിസ്മയതീരമാണ് കന്യാകുമാരി. കടല്‍ത്തീരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്രസിദ്ധങ്ങളായ ആരാധനാലയങ്ങളും കന്യാകുമാരിയുടെ പ്രത്യേകതകളാണ്. അവധിയാഘോഷിക്കുവാനായി മിക്കവരും കന്യാകുമാരിയുടെ സൗന്ദര്യത്തിലേക്ക് അലിഞ്ഞുചേരാറുണ്ട്.
മൂന്നലകടലുകള്‍ മുത്തമിടുന്ന അപൂര്‍വ്വതയാണ് കന്യാകുമാരിയുടെ ചാരുത. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ സംഗമിക്കുന്ന ഇൗ സ്വർഗഭൂമിയിലെ കാഴ്ച ആരെയും ആകർഷിക്കും. കന്യാകുമാരിയിലെത്തിയാൽ ഗാന്ധി മണ്ഡപവും വിവേകാനന്ദപാറയും കാണാതെ ആർക്കും മടങ്ങാനാവില്ല.
ഒരുമിച്ചു ചേരാൻ കഴിയാതെ പോയ കന്യാദേവിയും ശുചീന്ദ്ര ദേവനും നഷ്ടപ്രണയത്തിന്റെ തീവ്രതപേറി നിൽക്കുന്ന ഭൂമികയാണ് കന്യാകുമാരി. അന്ന് ഇരുവരുടെയും കല്യാണനാളിൽ ഉപയോഗിക്കാൻ കഴിയാതെ പോയ അരിമണികൾ ഒരിക്കലും ക്ഷയിക്കാത്ത കല്ലുമണികളായി ഇന്നും ആ കടൽത്തീരത്ത് പ്രണയം പറഞ്ഞുകൊണ്ടിരിക്കുന്നു.
അതുകൊണ്ടു തന്നെയായിരിക്കണം കാണാനെത്തുന്നവരുടെയെല്ലാം ജീവിതത്തിൽ പ്രണയത്തിന്റെ നിറങ്ങൾ നൽകി ദേവി അനുഗ്രഹിക്കുന്നത്. സൂര്യന്റെ അസ്തമയം കാണാൻ ഈ കടലോളം മനോഹരമായ മറ്റിടങ്ങൾ കുറവാണ്. ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും സംഗമിക്കുന്ന ഈ ത്രിവേണീസംഗമ ഭൂമിയിൽ കന്യാകുമാരി കടൽത്തീരത്ത് ഒരു സായന്തനം ചെലവിടണം.
ശാന്ത സുന്ദരമായ ആ തീരം അന്നത്തെ യാത്രയുടെ മുഴുവൻ ആലസ്യത്തേയും ആ ഒറ്റകാഴ്ചകൊണ്ട് മായ്ചുകളയും. വിവേകാനന്ദ പാറയും മഹാത്മാഗാന്ധി മെമ്മോറിയലും തിരുവള്ളുവരുടെ പ്രതിമയുമെല്ലാം കന്യാകുമാരിയിലെ ആ യാത്രയിൽ പുതുകാഴ്ചകളൊരുക്കും.
കന്യാകുമാരിയിലെ ഉദയം കണ്ടുകൊണ്ടാകണം അടുത്ത പ്രഭാതത്തിൽ ഉണരേണ്ടത്. അത്തരത്തിലൊരു സ്ഥലം താമസിക്കാനായി തെരെഞ്ഞെടുക്കുന്നതാണ് ഉത്തമം.