ADVERTISEMENT

വേമ്പനാട്ടു കായലിന്‍റെ നടുവില്‍ പച്ചപിടിച്ച ഒരു തുരുത്ത്. വെറും ഒരു കിലോമീറ്റര്‍ വീതിയും മൂന്നേ മൂന്നു കിലോമീറ്റര്‍ നീളവുമേയുള്ളൂ ഈ ദ്വീപിന്. എന്നാലെന്താ... നാഷനൽ ജ്യോഗ്രഫിക് മാസികയുടെ 24 മണിക്കൂര്‍ കൊണ്ട് കാണാവുന്ന ലോക വിനോദ സഞ്ചാര പട്ടികയില്‍ ഇടം പിടിച്ച കേരളത്തില്‍ നിന്നുള്ള ഒരേ ഒരു ഇടമാണ് ഇത്! 'എറൗണ്ട് ദ വേള്‍ഡ് ഇന്‍ 24 അവേഴ്‌സ്' എന്ന ട്രാവല്‍ ഫോട്ടോ ഫീച്ചറില്‍ ഉള്‍പ്പെട്ടതോടെ കാക്കത്തുരുത്ത് വേറെ ലെവലായി!

Image From kakkathuruthu Village Tours Official page

പണ്ടുകാലത്ത് ധാരാളം കാക്കകള്‍ വന്ന് ചേക്കേറുന്ന ഇടമായിരുന്നതിനാലാണ് കാക്കത്തുരുത്തിന് ആ പേര് ലഭിച്ചത്. ലോകസഞ്ചാരികളുടെയെല്ലാം ശ്രദ്ധയാകര്‍ഷിച്ച ഈ സ്ഥലത്തെത്താനാവട്ടെ, അധികം ബുദ്ധിമുട്ടുമില്ല. ദേശീയ പാത വഴി സഞ്ചരിച്ച് എരമല്ലൂരിലെത്തി അവിടെ നിന്ന് അല്‍പം കിഴക്കോട്ട് സഞ്ചരിച്ചാല്‍ കാക്കത്തുരുത്തിലെത്താം. കടത്തുവള്ളം കയറി കായല്‍ കടന്നു വേണം പോവാന്‍.

Kakkathuruthu-Island5
Image From kakkathuruthu Village Tours Official page

കാക്കത്തുരുത്തിലെ അസ്തമനമാണ് ഇവിടെയെത്തുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട കാഴ്ച. വൈകീട്ട് ഒരു ആറു മണിക്ക് ശേഷം ഇവിടെയെത്തുക. മഴക്കാറില്ലാത്ത ദിവസം തിരഞ്ഞെടുക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആകാശമാകെ ചുവന്ന ചായം കോരിയൊഴിച്ച് സൂര്യന്‍ മറയുന്ന കാഴ്ച അതിസുന്ദരമാണ്.

Kakkathuruthu-Island4
Image From kakkathuruthu Village Tours Official page

നീലയില്‍ നിന്ന് ചുവപ്പിലേക്കുള്ള ആകാശത്തിന്‍റെ യാത്ര. കായല്‍പ്പരപ്പില്‍ തെളിയുന്ന അതിന്‍റെ പ്രതിഫലനം. ഒരിക്കല്‍ കണ്ടാല്‍ ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ആ അപൂര്‍വ്വ കാഴ്ച തേടിയാണ് വിദേശികള്‍ അടക്കമുള്ള വിനോദസഞ്ചാരികള്‍ ഇവിടെയെത്തുന്നത്.

Kakkathuruthu-Island3

മുന്നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മത്സ്യബന്ധനവും ചെമ്മീന്‍കെട്ടും ജലഗതാഗതവുമൊക്കെയാണ് ആളുകളുടെ പ്രധാന ഉപജീവന മാര്‍ഗ്ഗങ്ങള്‍. ഒരു ആയുര്‍വ്വേദ ആശുപത്രിയും ഒരു അംഗനവാടിയുമുണ്ട്. പ്രാഥമിക സൗകര്യങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെന്ന് മാത്രമല്ല, മഴക്കാലമായാല്‍ അങ്ങേയറ്റം ദുരിതമാണ് തുരുത്ത് വാസികളുടെ ജീവിതം. പുറം ലോകവുമായുള്ള ബന്ധം തന്നെ ഈ സമയത്ത് നഷ്ടപ്പെടും.

Kakkathuruthu-Island1
Image From kakkathuruthu Village Tours Official page

ദ്വീപ്‌ ലോകശ്രദ്ധയാകര്‍ഷിച്ചതോടെ ധാരാളം പേര്‍ ഇവിടെയെത്തുന്നുണ്ട്. ടൂറിസം വികാസം പ്രാപിക്കുന്നതോടെ തങ്ങളുടെ ഈ അവസ്ഥയ്ക്ക് മാറ്റം വരും എന്ന ശുഭപ്രതീക്ഷയിലാണ് ഇവിടത്തെ നാട്ടുകാര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com