വര്‍ക്കലയിലെ നൂറ്റാണ്ടിലധികം പ്രായമുള്ള ടണല്‍ മുത്തശ്ശന് പുനര്ജന്മം
Mail This Article
കൊല്ലത്തും തിരുവനന്തപുരത്തുമൊക്കെയുള്ള ആളുകള്‍ക്ക് വര്‍ക്കല ടണല്‍ എന്ന പേര് സുപരിചിതമായിരിക്കും. പുതുതലമുറക്കാര്‍ക്ക് അത്ര പരിചയം കാണണമെന്നില്ല ഈ മുതുമുത്തശ്ശന്‍ തുരങ്കത്തിനെ. ഒന്നര നൂറ്റാണ്ടാകുന്നു, മാറുന്ന ലോകത്തിന്‍റെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഈ ചരിത്ര സ്മാരകം ഇവിടെയിങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട്.
പാറയ്ക്കടിയില്‍ രണ്ടു തുരങ്കങ്ങളായിട്ടാണ് ഇതിന്‍റെ നിര്‍മാണം. ശിവഗിരി ടണല്‍, ചിലക്കൂര്‍ ടണല്‍ എന്നിങ്ങനെയാണ് പേരുകള്‍. ഒന്നിന് 722 മീറ്ററും മറ്റൊന്നിന് 350 മീറ്ററുമാണ് നീളം. ‘വര്‍ക്കല തുരുത്ത്’ എന്നും പേരുള്ള ഈ തുരങ്കങ്ങള്‍ പണി കഴിപ്പിച്ചത് ബ്രിട്ടിഷുകാരായിരുന്നു. ജലപാതയായി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.
തിരുവിതാംകൂർ ദിവാനായിരുന്ന ടി. മഹാദേവ റാവുവിന്‍റെ മേൽനോട്ടത്തിൽ 1860 കളുടെ മധ്യത്തോടെ ആരംഭിച്ച ഇതിന്‍റെ നിര്‍മാണം പൂർത്തിയാക്കാൻ ഏകദേശം 14 വർഷമെടുത്തു. സ്വയംഭരണത്തിനു മുമ്പുള്ള കാലഘട്ടത്തിൽ തിരുവനന്തപുരം മുതൽ കൊല്ലം വരെ കപ്പൽ ചരക്കുകളും മറ്റും കൈമാറ്റം ചെയ്യുന്നതിൽ ഈ ടണല്‍ ഒരു പ്രധാന പങ്കുവഹിച്ചിരുന്നു. യാത്രയ്ക്കും ഈ ടണല്‍ ഉപയോഗിച്ചു. വര്‍ഷങ്ങളായി മണ്ണും മറ്റും അടിഞ്ഞു കൂടി ഈ തുരങ്കം ഗതാഗത യോഗ്യമല്ലാതായി. ഇപ്പോള്‍ ഈ ടണല്‍ വീണ്ടും സഞ്ചാരയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ചിലക്കൂരിലെ 350 മീറ്റർ തുരങ്കത്തിന്റെ മണലും ചെളിയും നീക്കി ആഴം കൂട്ടൽ പുരോഗമിക്കുകയാണ്.
അടുത്ത സെപ്റ്റംബറിൽ ദേശീയ ജലഗതാഗത പാത പൂർത്തീകരിച്ച് ബോട്ട് സർവീസ് ആരംഭിക്കും. ഇതിന്‍റെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനായാണ് ചിലക്കൂർ തുരങ്കം നവീകരിക്കുന്നത്. ഉൾവശം കോൺക്രീറ്റ് ഉപയോഗിച്ചു ബലപ്പെടുത്തിയ ശേഷം വെളിച്ചവും പുറത്തു പെയിന്റിങ്ങുമെല്ലാം ഉടന്‍ ചെയ്യും. 720 മീറ്റർ നീളമുള്ള ശിവഗിരി ടണലിന്‍റെ നവീകരണവും ഉടൻ തുടങ്ങുമെന്നാണ് സൂചന.
ആക്കുളം, കഠിനംകുളം, ചിറയിന്‍കീഴ്, അഞ്ചുതെങ്ങ്, നടയറ എന്നിവ കടന്ന് അഷ്ടമുടിയില്‍ ചെന്നുചേരുന്ന, 58 കിലോമീറ്റര്‍ നീളമുള്ള കനാലിലാണ് ഈ തുരങ്കം. മുന്‍പും വൃത്തിയാക്കല്‍ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും മഴ കാരണം പലപ്പോഴും നിര്‍ത്തി വയ്ക്കേണ്ടി വന്നിരുന്നു.