കുമ്പളങ്ങിയിലെ അദ്ഭുതകാഴ്ച കാണാന്‍ എത്തരുത്; നിയന്ത്രിച്ച് പൊലീസ്
Mail This Article
കുമ്പളങ്ങി നൈറ്റ്സ് സിനിമ കണ്ടവരാരും കായലിലെ ആ നീലവെളിച്ചം മറക്കാനിടയില്ല. ചിത്രത്തിലൂടെ ഹിറ്റായ 'കവര്' ഇപ്പോൾ വീണ്ടും കുമ്പളങ്ങിയില്‍ കാണാം. നിലാവുളള രാത്രികളും നിലാവെളിച്ചത്ത് മിന്നിത്തിളങ്ങിയ കവരുകളും ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ കാഴ്ചയായിരുന്നു. ഇൗ അദ്ഭുതകാഴ്ച കാണാനായി നിരവധിപേരാണ് കുമ്പളങ്ങിയിൽ കഴിഞ്ഞ ദിവസം എത്തിച്ചേർന്നത്.
കാഴ്ചക്കാർ കൂടിയതോടെ, കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടംചേരുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി നിയന്ത്രണവുമായി പൊലീസ് എത്തി. ശനിയാഴ്ച മുതൽ കുമ്പളങ്ങിയിൽ കവര് കാണാനെത്തുന്നവരെ മടക്കി അയയ്ക്കുമെന്നു പള്ളുരുത്തി പൊലീസ് സിഐ ജോയ് മാത്യു അറിയിച്ചു.
കായലിൽ പൂക്കുന്ന കവര് പ്രകൃതിയുടെ പ്രതിഭാസമാണ്. ബാക്ടീരിയ, ഫങ്കസ്, ആൽഗേ പോലെയുള്ള സൂക്ഷ്മ ജീവികൾ പ്രകാശം പുറത്തുവിടുന്നതാണ് ബയോലുമിൻസെൻസ് എന്നറിയപ്പെടുന്ന കവര്. മാർച്ച്, ഏപ്രിൽ മേയ് മാസങ്ങളായാൽ ഇവിടെ കുമ്പളങ്ങിയിലെ രാത്രികൾ കവരു പൂക്കുന്ന സമയമാണ്.കായലിന്റെ പ്രത്യേക ഭാഗങ്ങളിൽ കാണുവാൻ സാധിക്കുമെങ്കിലും ഓളം തട്ടിയാൽ മാത്രമേ കവരിന്റെ യഥാർഥ കാഴ്ച ആസ്വദിക്കുവാൻ സാധിക്കൂ.
ചൂടു കൂടുതലുള്ള സമയങ്ങളിൽ കായലിലെ വെള്ളത്തിനു കട്ടി കൂടുന്നതും ഉപ്പിന്റെ അംശം വർദ്ധിക്കുന്നതുമാണ് ഈ പ്രതിഭാസത്തിനു കാരണം. കായലിൽ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചത്തോടെ ഇവ ദൃശ്യമാകും. മഴക്കാലമായാൽ കായലിൽ നിന്ന് ഇവ അപ്രത്യക്ഷമാവും. വൈകിട്ട് 7 മുതൽ പുലർച്ചെ വരെ ആഞ്ഞിലിത്തറ, കുമ്പളങ്ങി -കണ്ടക്കടവ് റോഡ് എന്നിവിടങ്ങളിൽ കവരു കാണാനെത്തുന്നവരുടെ തിരക്കാണ്.