ADVERTISEMENT

ഭൂമിയിൽ ദൈവം തീർത്ത ചില സ്വർഗങ്ങളുണ്ട്. ഒരിക്കലെങ്കിലും കണ്ടാൽ പോര, അനുഭവിച്ചിരിക്കേണ്ട സ്വർഗ തീരങ്ങൾ.ഇവിടെ, തേക്കടിയിൽ അത്തരമൊരു നാക ലോകമുണ്ട്. ജർമൻ പ്രൊഫസർ ഹാൻസും പത്നി കേരിയും കഴിഞ്ഞ നാലഞ്ചു വർഷമായി ഈ നാക ലോകത്തെ സ്ഥിരം സന്ദർശകരാണ്. ഒരു നിയോഗം പോലെ എല്ലാ ഫെബ്രുവരിയിലും കുറഞ്ഞത് ഒരു മാസം അവരിവിടെ കാണും. ഇരുവരും വായനയും എഴുത്തുമൊക്കെയായി കിളികളോട് കിന്നാരം പറഞ്ഞും കാടിനെയും തടാകത്തെയും നോക്കി ചിരിച്ചും കാർബണില്ലാത്ത ശുദ്ധവായു ശ്വസിച്ചും പ്രണയമാഘോഷിക്കും. എൺപതു കഴിഞ്ഞിട്ടുണ്ടാവും ഹാൻസിന്. കേരിക്ക് അമ്പത് കഴിഞ്ഞിട്ടൊക്കെ യേ ഉണ്ടാവൂ. പ്രണയത്തിനെന്ത് പ്രായം, സ്വർഗമൊരുക്കി പ്രകൃതി കൂടെയുണ്ടെങ്കിൽ !

Lake-palace1

ഹാൻസ് പറയുമത്രെ എനിക്കിപ്പോൾ പ്രായം നീട്ടിത്തരുന്നത് ഈ സ്വർഗലോകവാസമാണെന്ന്. മൂന്നു മാസം കൊണ്ട് ജർമനിയിൽ ഇരുന്നു ചെയ്യുന്ന പണി പൂർത്തിയാക്കാൻ ഹാൻസിനിവിടെ പതിനഞ്ചു ദിവസം മതിയത്രെ! കേരളത്തിലെ നമ്മുടെ സ്വന്തം നടൻ ജയറാം ,വേഷപ്പകർച്ചകളിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന വിക്രം.അങ്ങനെ സിനിമാക്കാരടക്കം നിരവധിപേർ ഇവിടുത്തെ നിത്യ സന്ദർശകരാണ്.

ഇത് ലേക്ക് പാലസ്, തേക്കടി.കെടിഡിസിയുടെ ആരണ്യനിവാസ് ഹോട്ടലിന് മുന്നിലെ എണ്ണമറ്റ പടവുകളിറങ്ങി ബോട്ട് ലാന്റിങ്ങിൽ നിന്നും കെടിഡിസി ബോട്ടിൽ നീർക്കാക്കകളോട് പയ്യാരം ചൊല്ലി 15 മിനിട്ട് യാത്ര ചെയ്താൽ തടാകത്തിന് നടുവിൽ മണ്ണപ്പം ചുട്ടു വച്ച പോലുള്ള ഈ ദ്വീപ് സമാന ഭൂവിലെത്താം. ഒരു ദ്വീപ് പോലെ തോന്നാമെങ്കിലും പിൻവശം അങ്ങനെ കാടിനോട് ലയിച്ചു ചേരുന്നതാണ്.

നന്ദി പറയേണ്ടത് തിരുവിതാംകൂർ രാജകുടുംബത്തിനാണ്. കേരളത്തിലങ്ങോളമിങ്ങോളം വേനൽക്കാല വസതികളായി രാജകുടുംബം പണിത സുന്ദര ഭൂമികകളിലെ കൊട്ടാരങ്ങൾ പലതും ഇന്നും കാഴ്ചയുടെ, അനുഭവത്തിന്റെ വസന്തം തീർക്കുന്നു.

Lake-palace3

ഏകദേശം1927ൽ ആണ്  'ഇടപ്പാളയം' കൊട്ടാരം എന്നറിയപ്പെടുന്ന ഈ വേനൽക്കാല വസതി രാജകുടുംബം പണിതത്. മൈനറായ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ റീജന്റ് സേതുലക്ഷ്മി ബായ് തമ്പുരാട്ടിയുടെ കീഴിൽ മഹാരാജാവായി വാണരുളും കാലം. ഇന്നും എല്ലാ വർഷവും അശ്വതി തിരുനാൾ തമ്പുരാട്ടിയും കുടുംബാംഗങ്ങളും ലേക് പാലസിൽ രണ്ടോ മൂന്നോ രാത്രി താമസിക്കാറുണ്ട്.വർഷങ്ങൾക്ക് മുമ്പുള്ള ഒരനുഭവം ലേക്പാലസ് ജീവനക്കാരോട് തമ്പുരാട്ടി പറയാറുണ്ട്. അന്നൊക്കെ എല്ലാ ദിവസവും രാവിലെ ഏഴ് മണിയ്ക്ക് ഒരു കൂട്ടം പക്ഷികൾ അതിഥികളായി എത്തുമത്രെ. പിന്നെ ആറു മിനിട്ട് കിളിക്കൂട്ടത്തിന്റെ ഗാനാർച്ചന. എന്നിട്ടവർ പറന്നകലും. എന്നോ ആ അനുഭവം ഇല്ലാതാവുകയും ചെയ്തു. നോക്കൂ, പ്രകൃതിയുടെ പരിചാരകർ. അവരെയാണ് സഹവർത്തിത്വത്തിന്റെ സത്യപാഠം മറന്ന് നാം പലപ്പോഴും ആട്ടിയകറ്റുന്നത്.

കെടിഡിസി ഭംഗിയായി പരിപാലിക്കുകയും അതിഥി സൽക്കാരത്തിന്റെ ഉദാത്ത മാതൃക കാഴ്ചവയ്ക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ലേക് പാലസ്. ചിരിക്കുന്ന മുഖങ്ങളെ മാത്രമേ നിങ്ങൾക്കിവിടെ കാണാനാകൂ. മറ്റ് റിസോർട്ടുകളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ചെക്കിൻ ചെയ്ത് ചെക്കൗട്ട് ആകുന്നതു വരെ നിങ്ങളെ പരിചരിക്കുന്നത് ഒരേ ചിരി മുഖങ്ങൾ ! അതായത് ടീം മാറുന്നില്ല.അവർ നിങ്ങളുടെ കുടുംബാംഗങ്ങളായി മാറുന്നു.

ആറ് മുറികളേയുള്ളൂ ലേക് പാലസിൽ. രസകരമാണ് റൂം നമ്പരുകൾ.11, 22, 33,44, 55, 66.ഇതിൽ 11 ഉം 22 ഉം കൊട്ടാരത്തിന്റെ ഭാഗമായിരുന്നവ. ബാക്കിയുള്ളവ പിന്നീട് കൂട്ടിച്ചേർത്തത്.ഇതിൽ 44 ആണ് നായകൻ. 44 ൽ ഇരുന്നാലുള്ള പച്ചവിരിച്ച താഴ‌‌‌‌‌‍‌‌‌‌്വാരത്തിന്റെ കാഴ്ചയും തടാക കാഴ്ചയും അവിസ്മരണീയമായ അനുഭവമത്രെ.

പഴയ കൊട്ടാരത്തിന്റെ ചരിത്രമണമുള്ള മുറികളിൽ പരിശുദ്ധമായ വായു നിറഞ്ഞ് നിൽക്കുന്നു. മുറ്റത്ത് അശോക മരത്തിന്റെ കുടുംബത്തിൽ പെട്ട ഒരു മരമുണ്ട്. കഴിഞ്ഞ 18 വർഷമായി ലേക് പാലസിൽ ജോലി ചെയ്യുന്ന ആലപ്പുഴ പെരുമ്പളം ദ്വീപുകാരൻ പ്രദീപിന് പറഞ്ഞാൽ തീരില്ല ഇടപ്പാളയം കഥകൾ. ജീവിതം പലതും നഷ്ടപ്പെട്ട് ഇവിടെ തളച്ചു പോയോ എന്ന് പലപ്പൊഴും താൻ ആലോചിചിട്ടുണ്ടെന്ന് പ്രദീപ്. അപ്പോഴൊക്കെ പ്രദീപിന് ശരിയുത്തരം കിട്ടിയിട്ടുണ്ട്. പ്രകൃതിയെ സ്നേഹിച്ച്, ജന്തുജാലങ്ങളെ സ്നേഹിച്ച്, ഇവിടെ വരുന്ന അതിഥികൾക്ക് കാടിന്റെ കഥകൾ പറഞ്ഞു കൊടുത്ത് താൻ സമ്പന്നനായെന്ന് പ്രദീപ് പറയുന്നു. താൻ ജീവനക്കാരനല്ല പ്രകൃതിയുടെ കാവലാളെന്ന് പ്രദീപ്.

കാളിദാസൻ ,' എന്റെ വീട് അപ്പൂന്റേം' സിനിമയിലൊക്കെ അഭിനയിച്ച കാലമായിരിക്കണം. ജയറാമും കുടുംബവും പെങ്ങളും കുടുംബത്തോടുമൊപ്പം കാനന ഗൃഹത്തിലുള്ള ഒരു രാത്രി. ജയറാം, പ്രദീപിനോട് രാവിനൊരു ഇതര ഭാവം പകരാൻ ഒരു പ്രേത കഥ പറയാനാവശ്യപ്പെട്ടു. പ്രദീപിന് ചില അനുഭവങ്ങളുമുണ്ട്. പ്രദീപിനെ സംബന്ധിച്ച് ക്രമേണ നിത്യസംഭവമായി മാറിയവ. പാലപൂവിന്റെ മണമുള്ള, എന്നാൽ ഒരു നാളും ഭയമുളവാക്കാത്ത ചിലത്. നേരനുഭവങ്ങൾ .അതിൽ ചിലത് പ്രദീപ് ഭംഗിയായി വിവരിക്കുന്നു. കുറേക്കഴിഞ്ഞപ്പോൾ പ്രദീപിന്റെ ഭാഷയിൽ ജയറാമൊഴികെ ആ കുടുംബം ഒരു പന്തുപോലെ ഒത്തുചേർന്നു. ജയറാമും ആ പന്തിന്റെ ഭാഗമായി.

Lake-palace2

പിറ്റേന്ന് രാവിലെ ജയറാം സ്നേഹമുള്ള ദേഷ്യത്തിൽ പറഞ്ഞുവത്രെ, 'ഇങ്ങനാണോടാ പ്രേത കഥ പറയാൻ പറഞ്ഞാൽ പറയുന്നത്. ഇന്നലെ ഞങ്ങൾ ഒരു റൂമിലാ കിടന്നത് എല്ലാരും. "ലേക് പാലസിനു മുന്നിലെ അശോക മരം പോലൊന്നിനെക്കുറിച്ചു പറഞ്ഞില്ലേ ? അതിഥികൾ പല വിധമുണ്ടല്ലോ. അതിൽ ചൂടൻമാരെ ഇതിന് ചുവട്ടിൽ കൊണ്ടിരുത്തിയാൽ അവർ അദ്ഭുതപരിവർത്തനം സംഭവിച്ച് മൃദുല മാനസരാകുന്നുവെന്ന് പ്രദീപ് സാക്ഷ്യപ്പെടുത്തുന്നു. അതാണ് പ്രകൃതി.

പത്തുപതിനഞ്ച് വർഷങ്ങൾ മുമ്പ് സ്കൂളിൽ പഠിക്കുന്ന കുഞ്ഞു മകളേയും കൊണ്ടുവന്നിരുന്ന നടൻ വിക്രം ഇന്ന് ഭർതൃമതിയായ അതേ മകളെയും കൊണ്ട് വരുന്നു. അതെ, ലേക്പാലസിന്റെ അതിഥികൾ നിത്യ സന്ദർശകരെത്രെ. അതാണ് മലീമസമാകാത്ത പ്രകൃതിയുടെ മാസ്മരിക പ്രഭാവം.

ലേക് പാലസിന് ഒരു അവകാശിയുണ്ട്. സ്വയം അവകാശം നേടിയെടുത്ത ഒരാൾ. ഇഷ്ടമുള്ളപ്പോൾ അവൻ കടന്നുവരും. അവനായൊരുക്കിയ കിടങ്ങും കടന്ന്. അവന് 35 വയസ്സ് വരും. ഭീമാകാരമായ ശരീരം. എന്നാൽ കൊമ്പിന് വലുപ്പം നന്നേ കുറവാണ്.

അവകാശിയെപോലെ കടന്നുവന്ന് തുമ്പിക്കൈയ്യൊക്കെ ഒന്നുയർത്തി , മാവിന്റെ കൊമ്പൊക്കെ ഒന്നുലച്ച്, കുറേ മാങ്ങയൊക്കെ വെറുതേ പറിച്ചെറിഞ്ഞ് ഇനിയും വരുമെന്ന് പറയാതെ പറഞ്ഞ് പോകുന്ന ഒരു കൊമ്പൻ. അവൻ എത്രയോ വർഷങ്ങളായി ഇങ്ങനെ വന്നു പോകുന്നു. ആർക്കും ഒരുപദ്രവവുമില്ല. സ്ഥിരം ജീവനക്കാരെ അവന് നന്നായറിയാം. ജീവനക്കാർ മാറി വന്നാൽ കണ്ടു പിടിച്ച് താൻ അത് മനസ്സിലാക്കിയെന്ന് കാണിക്കാനുള്ള വിദ്യയും അവന് വശം.അതേ സമയം നിത്യ സന്ദർശകനായ ഒരു മോഴയും (കൊമ്പില്ലാത്ത ആണാന ) ഒന്ന് രണ്ട് കൂട്ടുകാരും കിടങ്ങിനപ്പുറം നിന്നിട്ടു പോകും. കൊമ്പന്റെ നിറയെ രോമങ്ങളുണ്ടായിരുന്ന വാൽ ഇപ്പൊ മുറിഞ്ഞിട്ടുണ്ടത്രെ.

ലേക് പാലസിന് മുന്നിൽ നിന്നു നോക്കിയാൽ ഏകദേശം 40 m അകലെ ഒരു ദ്വീപുണ്ട്. തമ്പുരാൻ തുരുത്ത്. ജൂൺ-ജൂലൈ മാസങ്ങളിലേ ദ്വീപ് ദൃശ്യമാകൂ. കൊട്ടാരം പണി നടക്കുന്ന സമയത്ത് ഈ ദ്വീപിലായിരുന്നത്രെ രാജകുടുംബം വന്നിരുന്നത് പണികൾ നിരീക്ഷിച്ചിരുന്നത്. അതുകൊണ്ടാവാം തമ്പുരാൻ തുരുത്തെന്ന പേരു വന്നത്.ഇടപ്പാളയ പകലിരവുകളിൽ മാനും മ്ലാവും മരയണ്ണാനും ലംഗൂറുമൊക്കെ സദാ നിങ്ങളുടെ ചുറ്റുമുണ്ടാകും. എണ്ണമറ്റ കിളിക്കൂട്ടങ്ങൾ പാട്ടു പാടിയിരിക്കും. മാവും പ്ലാവും കാട്ടുമരങ്ങളും അവരൊരുക്കുന്ന ഹരിത മേൽക്കൂരയും സാന്ത്വനം പകരും. കുളിരിന്റെ കാര്യം പറയണ്ടല്ലോ?

നെഹ്റുവും ഇന്ദിരാ ഗാന്ധിയുമൊക്കെ വന്നു താമസിച്ച ഈ കാനന ഗൃഹത്തിലേക്കൊന്നു പോകുന്നോ?

അങ്കമാലിക്കാരൻ ബിനോയ് പുകിലേത്ത് പ്രഭാകരൻ ആണ് കഴിഞ്ഞ ഒരു വർഷമായി പെരിയാർ ടൈഗർ റിസർവിലെ ലേക് പാലസ് ഉൾപ്പെടുന്ന മൂന്ന് ഹോട്ടലുകളെയും ചുമതലക്കാരൻ. (മറ്റു രണ്ടെണ്ണം ആരണ്യ നിവാസും പെരിയാർ ഹൗസും.) അതും ഒരു പ്രകൃതി സ്നേഹി. സദാ മലയണ്ണാന്റെയും മാനിന്റെയും പുറകേ ക്യാമറയും കൊണ്ട് നടപ്പാണ്. ഈ ലോക്ക് ഡൗൺ കാലത്തും ബിനോയ് ആരണ്യ നിവാസിന്റെ പകൽക്കുളിരും നുകർന്ന് സേവന നിരതൻ.

English Summary: Lake Palace Thekkady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com