ADVERTISEMENT

ആരും കൊതിച്ചു പോകും പുഴയ്ക്കരികിൽ പരൽ മീനുകളോട് സല്ലപിച്ചിരിക്കാനും, പഴമയുടെ പ്രൗഢി നിറയുന്ന എട്ടുകെട്ടിന്റെ അകത്തളങ്ങളിൽ  ഇരിക്കാനും. മൂവാറ്റുപുഴയാറും, പുഴയുടെ തീരത്തായ് ഇരുന്നൂറോളം വർഷങ്ങളുടെ പഴക്കമുള്ള മനയത്താറ്റ് മനയും. പഴക്കമേറെയുണ്ടെങ്കിലും ഇന്നും ഒരു കോട്ടവും വരാതെ ഈ മന സംരക്ഷിച്ചു പോരുന്നു.

പഴമയുടെ പ്രൗഢി പേറുന്ന എട്ടുകെട്ടു കാണണം, പുഴയ്ക്കരികിലെ കടവിൽ ആറിന്റെ ഒഴുക്കിന് കാതോർത്തിരിക്കണം എന്ന ആഗ്രഹത്തോടെയാണ് ഈ മനയിലേക്ക് എത്തിയത്. കോട്ടയം ജില്ലയിലെ തലയോലപറമ്പിനടുത്ത് മിഠായിക്കുന്നം ദേശത്താണ് മനയത്താറ്റ് മന നിലകൊള്ളുന്നത്. കേരളത്തിലെ തന്നെ നൂറോളം ക്ഷേത്രങ്ങളുടെ താന്ത്രികാവകാശമുള്ള ഒരു കുടുംബം. താന്ത്രിക കുലപതിയായ മനയത്താറ്റ് മന ചന്ദ്രശേഖരൻ നമ്പൂതിരി ഈ കുടുംബാംഗമാണ്.

Manayahtattu-Mana-travel1

മനയ്ക്ക് ചുറ്റും എപ്പോഴും കിളികളുടെ ശബ്ദവും നിർത്താതെയുള്ള ചീവീടു കൂട്ടങ്ങളുടെ കരച്ചിലുമാണ്. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക്  മനസ്സുനിറയ്ക്കുന്ന അന്തരീക്ഷമാണിവിടെ. ഐതിഹ്യ പെരുമയിലും ഈ തറവാട് തലയുയർത്തി നിൽക്കുന്നു. കിഴക്കും പടിഞ്ഞാറുമായി രണ്ട് മനയത്താറ്റ് മനകളാണുള്ളത്. നമ്മൾ എത്തിയത് പടിഞ്ഞാറെ മനയത്താറ്റാണ്. ചില സീരിയൽ, ആൽബം, ഷോർട്ട് ഫിലിം എന്നിവ ഇവിടെ ചിത്രീകരിച്ചിട്ടുമുണ്ട്.

Manayahtattu-Mana

പാണ്ടി രാജാവിന്റെ കാലത്ത് മധുര മീനാക്ഷി ക്ഷേത്രത്തിന്റെ താന്ത്രികാവകാശം മനയത്താറ്റു മനയ്ക്കായിരുന്നു. ഒരിക്കൽ അവിടുത്തെ തന്ത്രി മുഖ്യനോട് ഒരു പരീക്ഷണമെന്നോണം ദേവിയെ വിളിക്കാൻ പറഞ്ഞു. അദ്ദേഹം വിളിച്ച സമയം ദേവി വിളികേട്ടുവത്രെ. 

വിശിഷ്ടമായ ചട്ടുകം

ഇന്നും മനയ്ക്കൽ ഒരു വിശിഷ്ടമായ ചട്ടുകം വച്ചു പൂജിക്കുന്നുണ്ട്. അതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ തൃക്കരായിക്കുളം എന്ന ക്ഷേത്രത്തിൽ ഭിക്ഷ യാചിച്ച് ഒരു സ്വാമിയാർ എത്തുകയുണ്ടായി. എന്നാൽ അവിടെ ഉള്ളവർ അദ്ദേഹത്തിന് ഭിക്ഷ നൽകാൻ തയാറായില്ല. ആയതിനാൽ  സ്വാമിയാർ അവിടെ നിന്നു മടങ്ങുകയും, ആ സമയം ക്ഷേത്രം കത്തിനശിക്കുകയും ചെയ്തു. അവിടെ നിന്നും അദ്ദേഹം നേരേ പോയത് മനയത്താറ്റേക്കാണ്. അദ്ദേഹത്തിന് ഇവിടെ നിന്നും ഭിക്ഷയും, ഭക്ഷണവും നൽകി. അതിൽ സന്തുഷ്ടനായ സ്വാമി ഒരു ചട്ടുകം മനയിലേക്ക് എൽപ്പിക്കുകയും, ഈ ചട്ടുകം ഇവിടെ സൂക്ഷിക്കുന്നത്ര നാൾ ദാരിദ്യം ഉണ്ടാവുകയില്ല എന്നും അറിയിച്ചു. മനയിൽ ഇപ്പോഴും ആ ചട്ടുകമുണ്ട്.

Manayahtattu-Mana-travel12

കെട്ടിലെ ദുർഗാദേവിക്ക് വൃശ്ചികമാസത്തിലെ കാർത്തിക നാളിൽ പന്തീരായിരം പുഷ്പാജ്ഞലിയും, കലശവുമുണ്ട്. വിവാഹം നടക്കാത്തവർ ദേവിയെ തൊഴുന്നതും നല്ലതാണ്.മനയുടെ അകത്തളവും ചുറ്റുപാടും ആരെയും ആകർഷിക്കുന്നതാണ്.

English Summary :travel to manayahtattu mana kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com