തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു
Mail This Article
കാടും കാട്ടാറും കാട്ടുവെള്ളച്ചാട്ടവും...കുളിർമ തേടിയെത്തുന്ന സഞ്ചാരികളുടെ ഉല്ലാസകേന്ദ്രമാണു കോഴിക്കോട് ജില്ലയിലെ തുഷാരഗിരി. കോവിഡിനെ തുടർന്ന് കഴിഞ്ഞ 8 മാസമായി അടച്ചിട്ടിരുന്ന തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു.
ഇന്നലെ 310 പേരാണ് തുഷാരഗിരി കാണാനെത്തിയത്. ഉച്ച കഴിഞ്ഞ മഴ പെയ്തതിനാൽ സഞ്ചാരികളുടെ തിരക്കുണ്ടായില്ല. വെള്ളരിമലയിൽ നിന്നും ഉത്ഭവിക്കുന്ന ഇരുവഴിഞ്ഞിപുഴയുടെ പോഷക നദിയായ ചാലിപ്പുഴയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. കാഴ്ചയ്ക്ക് മികവേകുന്ന ചെറു നീർച്ചാലുകള്‍ ഉൾപ്പടെ ഈരാറ്റുമുക്ക്, മഴവില്ല‌് വെള്ളച്ചാട്ടം, തുമ്പിതുള്ളും പാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളുമാണ് തുഷാരഗിരിയിലുള്ളത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3 വരെ വനത്തിനുള്ളിലെ തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടം, മഴവിൽച്ചാട്ടം എന്നിവിടങ്ങളിലേക്കും ട്രക്കിങ് അനുവദിച്ചിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ ഇന്നലെ 10 ഇക്കോ ടൂറിസം ഗൈഡുകളും ഡ്യൂട്ടിക്കുണ്ടായിരുന്നു. 30 രൂപയാണ് പ്രവേശന ഫീസ്.
English Summary: Thusharagiri Ecotourism open to public