275 ദിവസങ്ങൾക്കു ശേഷം അതിരപ്പിള്ളി സഞ്ചാരികൾക്കായി തുറന്നു
Mail This Article
അതിരപ്പിള്ളി ∙ നീണ്ട 275 ദിവസങ്ങൾക്കു ശേഷം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടം ഇന്നലെ സന്ദർശകർക്കായി തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം. ഓൺലൈൻ സംവിധാനത്തിലൂടെയും ടിക്കറ്റ് കൗണ്ടർ മുഖേനയും പാസ് ലഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 11നാണ് പഞ്ചായത്തിലെ വിനോദ കേന്ദ്രങ്ങൾ അടച്ചത്.
പ്രവേശന ഫീസിൽ വർധനയില്ലെങ്കിലും വിനോദ കേന്ദ്രത്തിനുള്ളിൽ തങ്ങുന്നതിനു സമയ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 929 സന്ദർശകരാണ് ഇന്നലെ വെള്ളച്ചാട്ടം കാണാൻ എത്തിയത്. പാസ് ഇനത്തിൽ 41840 രൂപ ലഭിച്ചു. പ്രവർത്തനം പുനരാരംഭിച്ചതോടെ 30 വന സംരക്ഷണ സമിതി ജീവനക്കാരെ അധികമായി നിയോഗിച്ചു. വാഴച്ചാൽ ആദിവാസി ഊരിലെ 15 തൊഴിലാളികൾക്കു കൂടി ജോലി നൽകുന്നതിനു നടപടി സ്വീകരിച്ചതായി റേഞ്ച് ഓഫിസർ ടി.അജികുമാർ അറിയിച്ചു..
English Summary: Athirappilly Waterfall open for Tourists