ഒറ്റദിവസം പൊൻമുടിയിലെത്തിയത് മൂവായിരത്തിയഞ്ഞൂറോളം സഞ്ചാരികൾ
Mail This Article
പൊന്മുടിയിലേക്കു പ്രവേശനം പുനരാരംഭിച്ചതിനു ശേഷമുള്ള ആദ്യ ഞായറാഴ്ച ആഘോഷമാക്കി വിനോദ സഞ്ചാരികൾ. ഉച്ച വരെ തെളിഞ്ഞ കാലാവസ്ഥയോടു കൂടിയും ഉച്ചയ്ക്കു ശേഷം മഞ്ഞിന്റെ അകമ്പടിയോടു കൂടിയും പൊന്മുടി ഇന്നലെ സഞ്ചാരികളെ വരവേറ്റു. മുഴുവൻ സമയവും സുഖ ശീതളമായ കാറ്റ് വീശി. കോവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിനോദ സഞ്ചാരത്തിനു നിരോധനം ഏർപ്പെടുത്തിയതോടെ ഒൻപത് മാസം പൊന്മുടി അടഞ്ഞു കിടന്നു.
ഇതിനിടെ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനം വന്നെങ്കിലും കോവിഡ് ഭീതി നിലനിന്നിരുന്നതിനാൽ പൊന്മുടി തുറക്കേണ്ടെന്നു വനം അധികൃതർ തീരുമാനിച്ചു. ഇതോടെ മധ്യ വേനൻ, മൺസൂൺ, ഓണം സീസണുകൾ പൂർണമായും പൊന്മുടിയ്ക്കു നഷ്ടമായി. ക്രിസ്മസ്, ന്യുയർ സീസൺ കൂടി പൂർണമായും നഷ്ടമാകുമെന്ന ആശങ്ക പടർന്നെങ്കിലും ശനിയാഴ്ച പൊന്മുടി തുറക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
കല്ലാർ ഗോൾഡൻ വാലി, പൊന്മുടി ചെക്പോസ്റ്റുകളിൽ കർശന പരിശോധന നടത്തിയ ശേഷമായിരുന്നു പ്രവേശനം. ഇതിനായി വനം വകുപ്പിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെയും വന സംരക്ഷണ സമിതി അംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. പൊലീസ് സംഘവും സ്ഥലത്ത് തുടരുന്നു. സീസണിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെ മൂവായിരത്തി അഞ്ഞൂറോളം പേർ മല കയറി. ആയിരത്തോളം വാഹനങ്ങൾ പൊന്മുടിയിലെത്തിയെന്നാണു വനം വകുപ്പിന്റെ കണക്ക്. പ്രവേശന ഫീസ് ഇനത്തിൽ ഇന്നലെ രണ്ട് ലക്ഷത്തോളം രൂപ ലഭിച്ചതായാണു വിവരം. ഉച്ചയ്ക്കു ശേഷമാണു കൂടുതൽ വാഹനങ്ങൾ എത്തിയത്. കല്ലാർ ചെക്പോസ്റ്റിൽ നിന്നു രണ്ട് കിലോ മീറ്റർ വരെ വാഹനങ്ങളുടെ ക്യൂ നീണ്ടു.
English Summary: Tourists flow to Ponmudi Echo Point