ADVERTISEMENT

സഞ്ചാരികളെ ഇതിലെ... (രണ്ടാം ഭാഗം)

തൃശൂർ നഗരഹ‍ൃദയത്തിലുള്ള ശക്തൻ തമ്പുരാൻ കൊട്ടാരം കണ്ടുകൊണ്ട് നമുക്ക് ഈ ദിനം തുടങ്ങാം. വടക്കെ ബസ് സ്റ്റാൻഡിനു സമീപമാണ് ഈ കൊട്ടാരം. കൊച്ചി രാജ്യത്തിലെ ശക്തൻ തമ്പുരാൻ എന്ന് അറിയപ്പെടുന്ന, രാമവർമ തമ്പുരാൻ 1795ൽ കേരള – ഡച്ച് ശൈലിയിൽ പുനർനിർ‌മിച്ചതാണ് ഈ കൊട്ടാരം. 2005ൽ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് മ്യൂസിയമാക്കി. ഇവിടത്തെ സുന്ദരക്കാഴ്ച ഔഷധ സസ്യങ്ങൾ അടങ്ങിയ ഹെറിറ്റേജ് ഗാർഡനാണ്. മനോഹര ശിൽപങ്ങളും രവിവർമ പെയിന്റിങ്ങുകളും ചേരയുഗത്തിലെ നാണയങ്ങളും ആകർഷകങ്ങളാണ്.

Sakthan palace
ശക്തൻ തമ്പുരാൻ കൊട്ടാരം

തുറക്കുന്ന സമയം: തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ദിവസവും രാവിലെ 9.30 മുതൽ 1 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 4.30 വരെയും. കാർ പാർക്കിങ് സൗകര്യമുണ്ട്. ഒരു മണിക്കൂർ കൊണ്ട് ഇവിടത്തെ സന്ദർശനം പൂർത്തിയാക്കി നമുക്ക് പീച്ചി ഡാമിലേക്കു പോവാം. 

ആദ്യ ഭാഗം: തൃശൂരെന്നാൽ പൂരം മാത്രമല്ല, കാണാനുണ്ട് ഏറെ മനോഹര കാഴ്‍ചകൾ

കാർഷിക സർവകലാശാല

തൃശൂരിൽ നന്ന് പാലക്കാട്ടേയ്ക്കുള്ള ദേശീയപാതയിൽ വെള്ളാനിക്കരയിലാണ് കേരള കാർഷിക സർവകലാശാല. 1971ലാണ് സ്ഥാപിതമായത്. സർവകലാശാലയോട് ചേർന്ന് കോളജ് ഓഫ് ഹോർട്ടികൾച്ചർ, കോളജ് ഓഫ് ഫോറസ്ട്രി എന്നിവയുമുണ്ട്. നഴ്സറി മാനേജ്മെന്റ് യൂണിറ്റും പ്രധാന കാംപസിലാണ്. കൃഷി ഗവേഷണ കേന്ദ്രം, ഇൻഫർമേഷൻ ആൻഡ് സെയിൽസ് സെന്റർ, കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് എന്നിവ മണ്ണുത്തിയിലാണ്. മികച്ച ഒരു ഫാമും ഇവിടെയുണ്ട്.

thrissur1
കേരള കാർഷിക സർവകലാശാല

പീച്ചി ഡാം

പ്രകൃതി സൗന്ദര്യവും ഇടതൂർന്ന കാടിന്റെ ഭംഗിയും ചേർന്ന് ആകർഷണീയമായ കാഴ്ചകളാണ് പീച്ചിയിൽ. തൃശൂർ നഗരത്തിൽ നിന്ന് 20 കിലോമീറ്റർ കിഴക്കു തെക്കു ഭാഗത്തായാണ് പീച്ചി ഡാമും വന്യജീവി സംരക്ഷണ കേന്ദ്രവും. 125 ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്ന പീച്ചി ഡാം പ്രദേശത്ത് 12.95ചതുരശ്ര കിലോമീറ്ററുള്ള ജലസംഭരണിയാണ് പ്രധാന കാഴ്ച. കേരളത്തിലെ ഏക വന ഗവേഷണ കേന്ദ്രവും ഏക എൻജിനീയറിങ് ഗവേഷണ കേന്ദ്രവും പീച്ചിയിലാണ്. ഡാമിന്റെ ഉദ്യാനവും കേരളത്തിന്റെ ത്രിമാന മാതൃകയും ബൊട്ടാണിക്കൽ ഗാർഡനും അണക്കെട്ടും കുട്ടികൾക്കുള്ള പാർക്കും പീച്ചി ജല ശുദ്ധീകരണശാലയും സഞ്ചാരികളെ ആകർഷിക്കും. അവധി ദിവസങ്ങളിലെ വർണജലധാരയും സുന്ദരമായ കാഴ്ചയാണ്.

Thrissur-Tourist-Place
പീച്ചി ഡാം ഉദ്യാനം

മണലി പുഴയ്ക്കു കുറുകെ നിർമിച്ചിട്ടുള്ള ഈ ഡാമിന് 3200 ഏക്കർ (1300 ഹെക്ടർ വിസ്തൃതിയുണ്ട്. 1947ൽ നിർമാണ ആരംഭിച്ച ഡാം 10 വർഷം കൊണ്ടാണു പൂർത്തിയാക്കിയത്. 213 മീറ്റർ നീളവും 4.27 മീറ്റർ വീതിയുമുള്ള ഡാമിന് 49.8 മീറ്ററാണ് ഉയരം. തൃശൂർ നഗരത്തിലും പരിസര പഞ്ചായത്തുകളിലും ശുദ്ധജലം വിതരണം ചെയ്യുന്നത് ഇവിടെ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ്.

തടാകക്കാഴ്ച

കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ജലസമൃദ്ധമായ തടാകക്കാഴ്ച, പച്ചത്തഴപ്പാര്‍ന്ന നിബിഢ വനത്തിന്റെ നീലിമ, ജലധാരകളും പൂക്കളും നിറഞ്ഞ ഉദ്യാനങ്ങള്‍. 6 പതിറ്റാണ്ടായി പീച്ചി സഞ്ചാരികള്‍ക്കു പകര്‍ന്നു നല്‍കുന്ന കാഴ്ചകള്‍ ഇവയൊക്കെയാണ്. പീച്ചിയില്‍ പ്രകൃതിയൊരുക്കിയ നൈസര്‍ഗികമായ ഭംഗി ആസ്വദിക്കാനെത്തുന്നവര്‍ അനവധിയാണ്. ഡാം ഷട്ടറുകൾ തുറക്കുമ്പോൾ 50 മീറ്റർ താഴ്ചയിലേക്കു പാൽ മുത്തുകൾ പോലെ ചിതറി വീഴുന്ന ജലധാരയുടെ മനോഹര കാഴ്ച എത്ര കണ്ടാലും മതിവരാത്തതാണ്.

ഡാമിന്റെ ഏറ്റവും സുന്ദരമായ കാഴ്ച നക്ഷത്രബംഗ്ലാവിനു (പവലിയന്‍) മുകളില്‍ നിന്നാണ്.  ബംഗ്ലാവിന്റെ ചുമരുകൾ വാൾ ക്ലാഡിങ് രീതിയിൽ കല്ലുകള്‍ പാകിയിരിക്കുകയാണ്. നക്ഷത്ര ബംഗ്ലാവിലേക്കുള്ള വഴികളിലും ടൈലുകള്‍ പാകിയിരിക്കുന്നു.  പവലിയന്റെ മുകളിലേക്കുള്ള പടവുകളിൽ മാര്‍ബിള്‍ പതിപ്പിച്ചിരിക്കുകയാണ്.

ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുക ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ്. അപൂർവമായ സസ്യങ്ങളും മരങ്ങളും നിറഞ്ഞ ബൊട്ടാാണിക്കൽ ഗാർഡനിലൂടെയുള്ള കാൽനട യാത്ര അപൂർവ അനുഭവമാവും. കരിങ്കൽ ചീളുകൾക്കൊണ്ടുള്ളതാണു നടപ്പാാത. അണക്കെട്ടിന്റ മുകള്‍ഭാഗത്തു നിന്നാരംഭിക്കുന്ന നടപ്പാത അണക്കെട്ടിനു താഴെ ഉദ്യാനത്തിനു സമീപം എത്തും. 

കുട്ടികളുടെ കളിസ്ഥലങ്ങൾ

കൊച്ചുകുട്ടികള്‍ക്കു കളിക്കാനുള്ള കളിയിടങ്ങളുമുണ്ട്. ഡാമിന്റെ മുകൾ ഭാഗത്തു നിന്നു പടവുകളിറങ്ങി ഉദ്യാനത്തിലേക്കു പോകുന്ന ഭാഗത്താണ് കളിസ്ഥലങ്ങൾ. ആധുനിക രീതിയിലുള്ള വിവിധ റൈഡുകൾ പാർക്കിൽ ഉണ്ട്.

English Summary: Thrissur Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com