മറയൂരിലെ ഇൗ കാഴ്ച കാണാൻ കടമ്പകളേറെ
Mail This Article
മറയൂർ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്. ചന്ദനക്കാടുകള്‍ മാത്രമല്ല നിരവധി കാഴ്ചകൾ ഇൗ സുന്ദരി കാത്തുവച്ചിട്ടുണ്ട്. അങ്ങനെയൊരിടമാണ് അഞ്ചുനാട് മേഖല സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കച്ചാരം വെള്ളച്ചാട്ടം. ദിനംപ്രതി നൂറുകണക്കിന് സന്ദർശകരെത്തുന്ന ഇവിടെ അടിസ്ഥാന സൗകര്യമോ സുരക്ഷയോ ഒരുക്കുന്നില്ല.
മന്നവൻ ചോലയിൽ നിന്നുത്ഭവിച്ച് കൃഷിപാടങ്ങൾക്കിടയിലൂടെ ഒഴുകിയെത്തി കീഴാന്തൂർ ഗ്രാമത്തിന് സമീപം 30 അടിയോളം ഉയരമുള്ള പാറയിൽ നിന്നു വീഴുന്ന ഈ വെള്ളച്ചാട്ടം സുരക്ഷിതമായതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും പ്രിയമാണ്. എന്നാൽ ഇവിടേക്ക് എത്തണമെങ്കിൽ വാഹനം നിർത്തി അരകിലോമീറ്ററോളം ഇടതൂർന്ന ഗ്രാന്റിസ് തോട്ടത്തിന് നടുവിലൂടെ നടക്കണം.
ഇത്രയധികം വിനോദ സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും സൂചിക ബോർഡുകൾ സ്ഥാപിക്കാനോ പാത ഒരുക്കുവാനോ സാധിച്ചിട്ടില്ല. ഒട്ടേറെ സ്ത്രീകളും കുട്ടികളുമടക്കം എത്തുന്ന ഇവിടെ ശുചിമുറിയോ മറ്റു സൗകര്യങ്ങളോ ഏർപ്പെടുത്തിയിട്ടില്ല.
വെള്ളച്ചാട്ടത്തിലേക്ക് പോകുവാൻ കൃത്യമായ വഴിയോ സൂചിക ബോർഡോ ഇല്ലാത്തതിനാൽ കഴിഞ്ഞ 6 മാസത്തിന് മുൻപ് ഒരു യുവാവ് വഴിതെറ്റി വെള്ളച്ചാട്ടത്തിനു താഴ്ഭാഗത്തെത്തി പാറയിടുക്കിൽ വീണു മരിച്ചിരുന്നു.
പഞ്ചായത്തിലെ വിനോദ സഞ്ചാരമേഖലയ്ക്കു തന്നെ മുതൽക്കൂട്ടായിരിക്കുന്ന ഈ വെള്ളച്ചാട്ടത്തിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നും ആപത്തുള്ള താഴ്ഭാഗത്തേക്ക് കടക്കാതെ കൃത്യമായ പാതയൊരുക്കണമെന്നുമാണു പ്രദേശവാസികളുടെ ആവശ്യം. അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള പദ്ധതി തയാറാക്കി വരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസ് പറഞ്ഞു.
English Summary: Kacharam Waterfall