ADVERTISEMENT

കയ്യിൽ പണമില്ലാതെ, രാത്രി എവിടെ താമസിക്കണമെന്ന് മുൻകൂട്ടി പ്ലാൻ ചെയ്യാതെ, ഒറ്റയ്ക്ക് ഒരു പെൺകുട്ടി യാത്ര തുടങ്ങിയാൽ എന്തൊക്കെ അനുഭവങ്ങളാകും അവൾക്കു നേരിടേണ്ടി വരുക? ‘ഹിച്ച് ഹൈക്കിങ്’ യാത്ര 7 ദിവസം പിന്നിടുമ്പോൾ പാർവതി പറയുന്നു– നമ്മൾ പേടിക്കുന്നതൊക്കെ വെറുതേയാണ്. നന്മയും കരുതലുമുള്ള മനുഷ്യരാണ് നമുക്ക് ചുറ്റിനുമുള്ളത്.

നാടു കാണണം,മനുഷ്യരെ അറിയണം

ചങ്ങനാശേരി സ്വദേശി പാർവതി മഞ്ചപ്പൻ (23) ഫെബ്രുവരി 22ന് കാസർകോട് നിന്നാണ് ‘ഹിച്ച് ഹൈക്കിങ്’ യാത്ര തുടങ്ങിയത്. വാഹനത്തിൽ ലിഫ്റ്റ് ചോദിച്ചുള്ള, പണം ചെലവഴിക്കാത്ത ഉല്ലാസയാത്രയാണ് ഹിച്ച് ഹൈക്കിങ്. കേരളം മുഴുവൻ ഓടി നടന്നു കാണുകയല്ല, നാടിനെയും മനുഷ്യരെയും അടുത്തറിഞ്ഞുള്ള യാത്രയാണ് പാർവതിയുടെ ലക്ഷ്യം. ചങ്ങനാശേരിയിലെ കമ്യൂണിറ്റി റേഡിയോയിൽ ആർജെ ആണ് പാർവതി. എത്ര ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കണം എന്നു തീരുമാനിച്ചിട്ടില്ല. തിരുവനന്തപുരം ആഴിമലയിൽ യാത്ര അവസാനിപ്പിക്കും എന്നുമാത്രം അറിയാം.

ലിഫ്റ്റ് ചോദിച്ചുള്ള യാത്രയിൽ പരിചയപ്പെടുന്നവരാണ് മിക്കപ്പോഴും ഭക്ഷണത്തിനും രാത്രി താമസത്തിനും സൗകര്യം ഒരുക്കുന്നത്.ടെന്റ് അടിക്കാൻ ഒരു സ്ഥലമാണ് പാർവതി ചോദിക്കുക. പക്ഷേ, കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് എല്ലാ വീട്ടുകാരും സ്വീകരിച്ചതെന്ന് പാർവതി പറയുന്നു. 

മലമുകളിൽ ഒറ്റയ്ക്ക് രണ്ട് ദിവസം

കണ്ണൂർ പാലക്കയം തട്ടിൽ ഒരുദിവസം ടെന്റ് അടിച്ചു താമസിച്ചു. തണുപ്പ് മൂലം ശാരീരികബുദ്ധിമുട്ടുകൾ തോന്നിയതിനാൽ രണ്ട് ദിവസം അവിടെത്തന്നെ വിശ്രമിച്ചു. മലമുകളിലെ ഒറ്റയ്ക്കുള്ള താമസം ശരിക്കും ആസ്വദിച്ചെന്ന് പാർവതി പറയുന്നു.‘രാത്രിയിലൊക്കെ പൊളി വൈബായിരുന്നു. പുലർച്ചെ മൂന്നു മണിവരെ ഉണർന്നിരുന്ന് ആകാശം കണ്ടു.’ ഈ രണ്ടു ദിവസവും മനു സാവിയോ എന്ന സുഹൃത്ത് ഭക്ഷണം അവിടെ എത്തിച്ചുതന്നു.

വല്ലാത്ത മനുഷ്യർ

കോവിഡ് ആശങ്കയുള്ളതിനാൽ, ചെല്ലുന്ന വീടുകളിലുള്ളവരോട് ഒരു അകലം പാലിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ പലരും സ്നേഹം കൊണ്ട് തോൽപിക്കും. യാത്രയ്ക്കിടെ കണ്ണൂരിൽ വച്ചു പരിചയപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥനായ റിജോ വഴിയാണ് കണ്ണൂർ മാവിലായിലുള്ള ആദർശിന്റെ വീട്ടിൽ ഒരു ദിവസം താമസിക്കാൻ എത്തുന്നത്. തെയ്യം കലാകാരനാണ് ആദർശിന്റെ അച്ഛൻ. അമ്മ ബിന്ദു എന്നെ പിടിച്ചിരുത്തി മുടിയിലൊക്കെ എണ്ണ തേച്ചുതന്നു. തെയ്യം കാണണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ, തെയ്യം നടക്കുന്ന സ്ഥലങ്ങളിൽ എനിക്കു കൂട്ടുവന്നു. രാത്രി മുഴുവൻ തെയ്യം കണ്ട് അടുത്ത ദിവസം അവിടെത്തന്നെ ഉറങ്ങിത്തീർത്തു.

കൂട്ടുകാരാണ് ധൈര്യം

യാത്രാസ്നേഹികളായ ഒരു കൂട്ടം സുഹൃത്തുക്കളാണ് പാർവതിയുടെ സുരക്ഷയുടെ ഗാരന്റി. ഏതു വണ്ടിയിൽ കയറുന്നതിനു മുൻപും ഫോട്ടോയും വണ്ടി നമ്പരും എടുത്ത് സുഹൃത്തുക്കളുടെ വാട്സാപ് ഗ്രൂപ്പിലിടും. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ യാത്രാ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും. യാത്രയ്ക്കൊപ്പം വ്ലോഗിങ്ങുമുണ്ട്. കാസർകോട്, കണ്ണൂർ ജില്ലയിലെ യാത്ര പൂർത്തയാക്കി ഇന്നുമുതൽ വയനാട് ജില്ലയിലേക്കു കടക്കുകയാണ് പാർവതി.

വീട്ടുകാർ എന്തുപറഞ്ഞു?

വീട്ടിൽ ആരും എന്നോട് പോകരുത് എന്ന് പറഞ്ഞില്ല. പക്ഷേ അച്ഛനും അമ്മയ്ക്കും വലിയ വിഷമമുണ്ടായിരുന്നു. അച്ഛൻ ഒന്നും മിണ്ടിയില്ല. എന്റെ കയ്യിൽ പൈസയൊന്നും ഇല്ലെന്ന് അറിഞ്ഞപ്പോൾ അമ്മ കയ്യിലുണ്ടായിരുന്ന 230 രൂപ എനിക്കു തന്നു. യാത്രയ്ക്ക് ഇതൊന്നും പോരെന്ന് മനസ്സിൽ പറഞ്ഞെങ്കിലും അതൊരു കൈനീട്ടമായി കരുതി വാങ്ങി. 

ഇപ്പോൾ യാത്ര മുന്നേറുമ്പോൾ ജോലി ചെയ്ത സ്ഥാപനത്തിൽനിന്ന് ഉൾപ്പെടെ ഒട്ടേറെപ്പേർ അഭിനന്ദനവുമായി വിളിക്കുന്നു. പരിചയപ്പെടുന്നവരുടെ നല്ല വാക്കുകൾ മുന്നോട്ടുള്ള യാത്രയ്ക്ക് ഇന്ധനമാകുന്നു. 

എന്തിനാണ് ഈ യാത്ര?

‘ യാത്ര ചെയ്യാൻ ആഗ്രഹമുള്ള ഒരുപാട് പെൺകുട്ടികളുണ്ട്. അവർക്കും കുടുംബാംഗങ്ങൾക്കും, എന്റെ ഈ യാത്ര ധൈര്യം പകരണം. പലരും കരുതുന്ന പോലെ അത്ര നെഗറ്റീവല്ല ഈ ലോകമെന്ന് അവർ തിരിച്ചറിയണം.

English Summary: Solo Female Traveller

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com