ADVERTISEMENT

ആമ്പലുകൾ നിറഞ്ഞൊരു നീലത്തടാകക്കരയിൽ ഒരാൾക്ക് 750 രൂപ ചെലവിൽ സ്വിസ് കോട്ടേജിൽ താമസിച്ചാലോ? വയനാട് വൈത്തിരിക്കടുത്ത് കർളാട് തടാകത്തിനടുത്താണ് ഈ സൗകര്യമൊരുങ്ങിയിരിക്കുന്നത്. ഉർവശീശാപം ഉപകാരം എന്നു കേട്ടിട്ടല്ലേയുള്ളൂ? കർളാട് തടാകത്തിന്റെ കാര്യത്തിൽ ഇത് അന്വർഥമാണ്. മുൻപും നമ്മൾ പറഞ്ഞിട്ടുണ്ട് കർളാട് തടാകത്തിലെ സിപ്പ് ലൈനിനെ പറ്റി. 

Karlad-Lake-6

1924  ലെ മഹാപ്രളയം സമ്മാനിച്ചൊരു ചെറുതടാകമാണ് കർളാട്. വയനാടിലേക്കു കയറിച്ചെന്ന് വൈത്തിരിയിൽനിന്നു പടിഞ്ഞാറേത്തറ റോഡിൽ പോകുമ്പോൾ ഈ സുന്ദരമായ ആമ്പൽ പൊയ്കയിലെത്താം. ബാണാസുരസാഗർ ഡാം എന്ന മണ്ണണ (ഏർത്ത് ഡാം) കാണാൻ എത്തുന്നവർ ഏറെയുണ്ടെങ്കിലും അവർ കർളാടിലേക്കു പോകാറില്ല. ഇനി ആ പതിവുമാറ്റാം. കുഞ്ഞുദ്വീപുകളും വിടർന്നു നിൽക്കുന്ന ആമ്പലുകളും  അക്കരെ തലയുയർത്തിനിൽക്കുന്ന കമുകുകളും ചേർന്ന് കർളാടിനെ ഒരു ശാലീന സുന്ദരിയാക്കുന്നു. DTPC ( ജില്ലാ ടൂറിസം വികസന കൗൺസിൽ) ആണ് കർളാട് തടാകം പരിപാലിക്കുന്നത്. 

വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ സിപ് ലൈൻ ആണ് കർളാടിലുള്ളത്. വലിച്ചുകെട്ടിയ കമ്പിയിലൂടെ തടാകത്തിന്റെ ആകാശക്കാഴ്ച കണ്ട് ചെരിഞ്ഞിറങ്ങുന്നത് അതുല്യമായ അനുഭവമാണ്. സിപ്പ്‌ലൈനിൽ കയറി അക്കരെയെത്തിയാൽ രണ്ടുണ്ട് കാര്യം. ഒന്ന്- മുന്നൂറു മീറ്റർ ദൂരത്തിൽ കമ്പിയിൽ തൂങ്ങി തടാകം മുഴുവൻ ഒരു പക്ഷിക്കണ്ണിലെന്നവിധം കാണാം. രണ്ട്, തിരിച്ചുള്ള ബോട്ട് യാത്ര ആസ്വദിക്കാം. കൂടുതൽ പേരുണ്ടെങ്കിൽ മുളഞ്ചങ്ങാടം തിരഞ്ഞെടുക്കാം. കയാക്കിങ് ഇഷ്ടമുള്ളവർക്ക് ബഹുവർണകയാക്കുകളുമുണ്ട്. കുട്ടികൾക്കു ചെറുപാർക്കുണ്ട്.

Karlad-Lake-1

കർളാടിലെത്തുന്നവർക്ക് തടാകത്തോടു മുഖംനോക്കിയിരിക്കുന്ന സ്വിസ് കോട്ടജ് എന്നു പേരുള്ള ടെന്റുകളിൽ താമസിക്കാം. വെറും 1500 രൂപയ്ക്ക് ആധുനിക ടോയ്‌ലെറ്റ് സൗകര്യത്തോടെയുള്ള, കട്ടിലും ബഡും ഫാനും അലമാരയും സജ്ജീകരിച്ചിട്ടുള്ള വിശാലമായ ടെന്റാണിത്. തറയിൽനിന്ന് ഉയർത്തിക്കെട്ടിയാണു ടെന്റ് നിർമിച്ചിട്ടുള്ളത്. ടെന്റുകൾ മാത്രമല്ല മഡ് ഹൗസുകളുമുണ്ട്. നട്ടുച്ചയ്ക്കുപോലും നല്ല തണുപ്പാണീ വീടിനുള്ളിൽ. 

Karlad-Lake-2

കുടിവെള്ളം, സോപ്,ഷാംപൂ,ടവൽ എന്നിവ താമസക്കാർക്കു നൽകും. ചെക്ക് ഇൻ സമയം ഉച്ചയ്ക്ക്  2.00 മണി. ചെക്ക് ഔട്ട് സമയം രാവിലെ  11.00 മണി.

ചെലവ്   

സ്വിസ് കോട്ടേജ് – ഒരാള്‍ക്ക് 750 രൂപയും  രണ്ടുപേർക്ക് 1500 രൂപയുമാണ്. അധികം വരുന്ന ഒരാൾക്ക് എക്സ് ട്രാ 500 രൂപയാണ്. മഡ് ഹൗസ് 2500 (എക്സ്ട്രാബെഡ്  500 രൂപ).

Karlad-Lake-7

ആഹാരം– ആഹാരം റൂഫ് ടോപ് കാന്റീനിൽനിന്നു ലഭിക്കും. രാത്രിഭക്ഷണം നേരത്തെ പറഞ്ഞാൽ ഏതു വിഭവവും റെഡിയാണ് എന്ന് ടെന്റുകളുടെ ചുമതലയുള്ള അജൽ പറയുന്നു. മാത്രമല്ല, ചിക്കൻ ബാർബിക്യു ചെയ്തു കൊടുക്കും. ഇനി ബാർബിക്യു നിങ്ങൾക്കു തന്നെ ചെയ്യണമെന്നുണ്ടെങ്കിൽ അതിനുള്ള  സൗകര്യവും നൽകും. രാവ് ക്യാംപ് ഫയറിന്റെ ചുറ്റുമായി ചെലവിടണം എന്നാഗ്രഹമുള്ള വലിയ സംഘത്തിനും നിരാശപ്പേടണ്ടി വരില്ല. ആഹാരത്തിന്റെ ചെലവ് ടെന്റ് വാടകയ്ക്കു പുറമെയാണ്.

Karlad-Lake-4

കർളാട് തടാകം അടയ്ക്കുന്നതുവരെ സഞ്ചാരികളുണ്ടാകും. പിന്നെ, ടെന്റിൽ താമസിക്കുന്നവരുടെ സ്വർഗമാണത്. സൂര്യാസ്തമനം അനുഭവിച്ച് ശാന്തമായ നീലത്തടാകക്കരയിൽ ഇരിക്കാം. പക്ഷിനിരീക്ഷകർക്കും ഫൊട്ടോഗ്രഫർമാർക്കും കർളാട് തടാകം നല്ല അനുഭവമാണു നൽകുക. ദേശാടനക്കിളികളും നീർക്കോലികളും ആമ്പൽച്ചെടികളുടെ ഇടയിലൂടെ നല്ല ഫ്രെയിമുകൾ നൽകും.  വലിയ സംഘമാണെങ്കിൽ ഒന്നിലേറെ ടെന്റുകളോ സ്വിസ് കോട്ടേജുകളോ തിരഞ്ഞെടുക്കാം. കുടുംബമൊത്ത്  സുരക്ഷിതമായി ചുറ്റിനടക്കാം.   

Karlad-Lake-3

പണ്ടൊരു പാടശേഖരമായിരുന്നു കർളാട്. വെള്ളപ്പൊക്കവും അടുത്തുള്ള മലയിൽനിന്നുള്ള ഉരുൾപൊട്ടലും ചേർന്നപ്പോൾ പാടം മൂടി. അന്ന് കൃഷി ചെയ്തിരുന്നവരും കാളകളും ഇന്നും ആ തടാകഹൃദയത്തിൽ ഉറങ്ങുണ്ടാകും. ശാന്തമായ അന്തരീക്ഷം. പത്തേക്കർ വിസ്തൃതിയിലുള്ള തടാകത്തിന്റെ ചുറ്റുപാടുനൽകുന്ന സ്വസ്ഥതയിൽ സൊറ പറഞ്ഞിരിക്കാം. തടാകപ്പരപ്പുകണ്ടാസ്വദിച്ച് സിപ്പ്ലൈനിലൂടെ ഊർന്നിറങ്ങാം ഒരു പക്ഷി കാണുന്നതു പോലെ ഉയരത്തിൽനിന്ന് തടാകത്തിന്റെ ആകെക്കാഴ്ച ആസ്വദിക്കാം. 

വൈത്തിരിക്കടുത്ത് ഇങ്ങനെ ചില കാഴ്ചകളും അനുഭവങ്ങളും വയനാട് കാത്തുവയ്ക്കുന്നുണ്ട്.ശ്രദ്ധിക്കേണ്ടത് -കയാക്കിങ് ചെയ്യുന്നവർ തൊപ്പി കരുതുക. ഒരിക്കലും തടാകത്തിൽ ഇറങ്ങരുത്. ചതുപ്പുപോലെയാണ് ചിലയിടങ്ങൾ എന്ന് ഗൈഡുമാർ പറയുന്നുണ്ട്. 

അടുത്തുള്ള പട്ടണം -കാവുമണ്ണ 

യാത്രാപദ്ധതി - വയനാട് കയറുമ്പോൾ പൂക്കോട് തടാകം സന്ദർശിക്കാം. പിന്നീട് ബാണാസുരസാഗർ കണ്ടശേഷം  കർളാട് തടാകത്തിലെക്കുക. കോട്ടേജിൽ താമസിക്കാം സിപ് ലൈൻ സവാരി നടത്താം. ബോട്ടിങ് ആസ്വദിക്കാം. രാവിലെ വയനാടിന്റെ കാടനുഭവങ്ങളറിയാൻ സുൽത്താൻ ബത്തേരിയിലോക്കോ മാനന്തവാടിയിലേക്കോ ഡ്രൈവ് ചെയ്യാം. 

റൂട്ട് • താമരശ്ശേരി ചുരം-വൈത്തിരി-പൊഴുതന-തരിയോട്-കർളാട് - 20 KM 

കർളാടിലെ താമസം ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും വിളിക്കാം – 9539595445 

English Summary: Karlad Lake and Wayanad Adventure Camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com