ADVERTISEMENT

മനകൾക്ക് ചരിത്രത്തിന്റെ ഗന്ധവും നിറഞ്ഞാടിയ ആഢ്യത്വത്തിന്റെ നിറവുമുണ്ട്. ആചാരനാചാരങ്ങൾ പടർന്ന ചുമരുകളിലും ഇടനാഴികളിലും ഇപ്പോൾ ഭൂതകാലക്കുളിരില്ല. മനകളിന്ന് പ്രതീകങ്ങള്‍ മാത്രമാണ്. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽനിന്ന് ഏതാനും കിലോമീറ്റർ വാഹനമോടിച്ചാൽ നരിക്കോട്ടെത്താം. പാടങ്ങൾക്കു നടുവിലൂടെ ഏതാനും ചുവടുകൾ വച്ചാൽ തെയ്യക്കോലങ്ങളുടെ അകമ്പടി മേളങ്ങൾ കാതിൽ മുഴങ്ങുന്നതായി തോന്നാം. ആദ്യം കാണുക കുളമാണ്. ഏപ്രിലിലെ കൊടും വേനലിലും വറ്റിവരണ്ടിട്ടില്ല. കുളത്തിന് അരികിലൂടെ വീണ്ടും ഏതാനും ചുവടുകൾ.

500 വർഷങ്ങൾക്കപ്പുറമെങ്കിലും പ്രായം പേറി നരീക്കോട് കുന്ദമംഗലത്ത് ഈറ്റിശ്ശേരി മന പഴയ പ്രൗഢിയും പേറി നിൽക്കുന്ന കാഴ്ച ആരെയും അതിശയിപ്പിക്കും. മതിയായ സംരക്ഷണമില്ലാതെ അഞ്ചേക്കറിൽ നിറഞ്ഞു നിൽക്കുന്നു. മനയ്ക്ക് വലതു ഭാഗത്തായി പത്തായപ്പുരയുമുണ്ട്. (ഇക്കാലത്തെ ഗസ്റ്റ് ഹൗസ് !).

kunnamangalath-Eettissery-Mana

ചന്ദ്രശേഖരൻ നമ്പൂതിരിപ്പാടും മകൻ ഉമേഷും സന്തോഷത്തോടെ മനയിലേക്കു സ്വീകരിച്ചു. പ്രായാധിക്യം വകവയ്ക്കാതെ ഓടി നടന്ന് ലക്ഷണമൊത്ത പന്ത്രണ്ടു കെട്ടിന്റെ മുക്കും മൂലയും കാട്ടിത്തരുമ്പോൾ ആ മനസ്സിലൊരു വിങ്ങലുണ്ടായിരുന്നു; മനസ്സിനു സംതൃപ്തി തരും വിധം മന സംരക്ഷിക്കാൻ കഴിയാത്തതിൽ. അതിനു ഭീമമായ ചെലവാകും. ഏതെങ്കിലും വിധത്തിൽ മനയുടെ പഴയ പ്രതാപം വീണ്ടെടുക്കണമെന്നാണ് അവരുടെ ആഗ്രഹം.

തളിപ്പറമ്പിലെ പെരിഞ്ചല്ലൂർ മൂവായിരത്തിൽപരം മനകളുള്ള ഏറ്റവും വലിയ നമ്പൂതിരി ഗ്രാമമായിരുന്നു. ഇന്നത് ശോഷിച്ച് 42 എണ്ണത്തിൽ ഒതുങ്ങി. അതിലൊന്നാണ് കുന്ദമംഗലം ഈറ്റിശ്ശേരി മന. മുൻവശത്ത് പാടങ്ങളാണെങ്കിൽ പിന്നിൽ കുപ്പം പുഴയാണ്. അക്കരെ മറ്റൊരു ഈറ്റിശ്ശേരി മനയുണ്ട്; പെരിന്തിട്ട ഈറ്റിശ്ശേരി മന.

kunnamangalath-Eettissery-Mana2

അക്കരയിലെ പെരിന്തിട്ട ഈറ്റിശ്ശേരി മന

മലബാറിന്റെ വിഖ്യാതമായ വെട്ടുകല്ലിൽത്തന്നെയാണ് മന പടുത്തുയർത്തിയിട്ടുള്ളത്. ഉള്ളിൽ പഴമയുടെ ഗന്ധം. കയറിയാൽ വലതു വശത്ത് കിഴക്കേക്കൊട്ടിൽ കാണാം. യാത്ര കഴിഞ്ഞെത്തുന്ന നമ്പൂതിരിമാർ രാത്രി വിശ്രമത്തിന് കൂടിയിരുന്നത് ഇവിടെയാണ്. മനയിലെത്തിയാൽ നേരേ കാണുന്നത് തെയ്യങ്ങളുടെ ആരാധനാ മുറിയാണ്. തടിയിൽ തീർത്ത കുട്ടി ശാസ്തൻ, രക്തേശ്വരി, വിഷ്ണുമൂർത്തി, ഉച്ചിട്ട എന്നീ മൂർത്തികളെ ഇവിടെ ആരാധിക്കുന്നുണ്ട്. കുട്ടി ശാസ്തൻ, കുറ്റേരി മുതുകുടൻ, കയ്യത്ത് വാക്കാ, ഏഴോത്ത് ജന്മാരി അങ്ങനെ നാല് മലയ കുടുംബങ്ങളുടെ തെയ്യങ്ങളാണ്.

നരിക്കോട് മനയ്ക്ക് നേതൃത്വം കൊടുത്തവയായിരുന്നു പാറമ്മൽ, പാറോൾ ഭഗവതി, പുതിയ കുന്നത്ത് പുതിയ ഭഗവതി, മാനിച്ചേരി, മടയിൽ ഭഗവതി, പടവിൽ മുത്തപ്പൻ തെയ്യക്കാവുകൾ തുടങ്ങിയവ. എല്ലാ തുലാം പത്തിനും ഗുരുസ പൂജ ചെയ്യാൻ തന്ത്രി എത്തുമ്പോൾ തെയ്യക്കോലങ്ങളും നിറഞ്ഞാടും. 

മനയുടെ വിശേഷങ്ങളിലേക്ക്

ഈറ്റിശ്ശേരി കുബേരൻ നമ്പൂതിരിപ്പാടിന് ഏഴ് മക്കളായിരുന്നു - മൂന്നാണും ഏഴ് പെണ്ണും. മക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന മനയുടെ അവകാശം അതുകൊണ്ടുതന്നെ ആൺമക്കൾക്കാണ്. മൂന്നാൺ മക്കളിൽ ഇളയവനായ ചന്ദ്രശേഖരൻ നമ്പൂതിരിപ്പാട് മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. അദ്ദേഹവും ആൺമക്കളും ജ്യേഷ്ഠൻമാരുടെ പ്രതിനിധികളും ഉൾപ്പെടുന്ന ഒരു ട്രസ്റ്റാണ് ഇപ്പോൾ മനയുടെ കാര്യങ്ങൾ നോക്കുന്നത്. ഒരു ജ്യേഷ്ഠന്റെ മകന്റെ ഭാര്യയും മകളും മാത്രം മനയുടെ ഒരു കോണിൽ താമസിക്കുന്നുമുണ്ട്.

ആർത്തവ കാലത്ത് സ്ത്രീകളെ താമസിപ്പിച്ചിരുന്ന കോമ്പുര, വല്യമ്പാകം, ചെറിയമ്പാകം, ഹോമവും കല്യാണവുമൊക്കെ നടത്തിയിരുന്ന വടക്കിനി, കാർത്തിക പൂജ നടത്തിയിരുന്ന വലിയ പടിഞ്ഞാറ്റ, കുഞ്ഞി പടിഞ്ഞാറ്റ, ഓരോ മുറിക്കും പ്രത്യേക പേര് തന്നെയുണ്ട്. അടുക്കളുടെ ഒരറ്റത്ത് കിണറുണ്ട്. അടുക്കളയിൽനിന്നുതന്നെ വെള്ളം കോരിയെടുക്കാം.

kunnamangalath-Eettissery-Mana3

മനയുടെ കാഴ്ചയിലേക്ക്

താഴേ നിലയിലെ ഒരു മുറിയിൽ ചില പഴയ പാത്രങ്ങളും മറ്റും കാണാം. പ്രധാനമായും ഉരുപ്പാണ് തടിപ്പണികൾക്കായി ഉപയോഗിച്ചിരിക്കുന്നത്. തേക്കുമുണ്ട്. ശർക്കരയും കുമ്മായവും ചേർത്ത കുമ്മായക്കൂട്ടാണത്രേ കല്ലുകളെ ചേർക്കാൻ ഉപയോഗിച്ചിരിക്കുന്നത്. മണ്ണും ചാണകവും ചില ചെടികളുടെ ചാറുകളും കൊണ്ടുള്ള മിശ്രിതം ഉപയോഗിച്ചാണ് തറ നിർമിച്ചിരിക്കുന്നത്.

തടിയിൽ തീർത്ത പടികളിലൂടെ മുകളിലേക്ക് കയറിയപ്പോൾ കടവാവലുകൾ അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പാഞ്ഞു. പിന്നെ നിമിഷ നേരം കൊണ്ട് അപ്രത്യക്ഷവുമായി. മുകളിൽ എത്രയെത്ര മുറികൾ. എന്തെല്ലാം കഥകൾ പറയാനുണ്ടാവും ഈ മുറികൾക്ക് .

സിനിമയിലും തിളങ്ങി ‘മന’

ഒരു വടക്കൻ വീരഗാഥ ഇവിടെ ഷൂട്ട് ചെയ്യണമെന്ന് എംടിക്കും ഹരിഹരനും വലിയ ആഗ്രഹമായിരുന്നത്രേ. അന്ന് മന അത് സമ്മതിച്ചില്ല. പിന്നീട് മയൂഖം സിനിമയുടെ ഷൂട്ടിങ്ങിനായും ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പഴശ്ശിരാജയുടെ ചില രംഗങ്ങൾ ഇവിടെ ഷൂട്ട് ചെയ്തിരുന്നു. കുന്നത്തെ കൊന്നയ്ക്കും എന്ന ഗാനത്തിൽ കനിഹ ഇറങ്ങി വരുന്നത് പുളിമ്പറമ്പ് ക്ഷേത്രത്തിന്റെ പടികളിലൂടെയാണ്.

ഇൗ അടുത്ത കാലത്തും കോടികൾ നൽകി മന വിലയ്ക്കു വാങ്ങാൻ പലരും എത്തിയിരുന്നതായി ഉമേഷ് പറയുന്നു. ദേവതകൾ കൂടിയിരിക്കുന്ന മന കൊടുത്ത് കോടികൾ സമ്പാദിച്ചാലും തങ്ങൾക്ക് മനസ്സമാധാനം ഒരിക്കലും ഉണ്ടാവില്ലെന്നും അതുകൊണ്ടു തന്നെ മന സംരക്ഷിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ഉമേഷ് കൂട്ടിച്ചേർത്തു.

മന സംരക്ഷിക്കാം

മന പുനരുദ്ധരിച്ച് സിനിമ - ടിവി ഷൂട്ടിങ്ങുകൾക്കു നൽകിയും ഒരു ഭാഗം മ്യൂസിയമാക്കി സഞ്ചാരികൾക്ക് തുറന്നു കൊടുത്തും മറ്റു ഭാഗങ്ങൾ ആയുർവേദ കേന്ദ്രമാക്കി മാറ്റിയും വരുമാനം നേടി മന സംരക്ഷിക്കാൻ മാർഗങ്ങളുണ്ട്. ഇത്തരം ചരിത്ര സ്മാരകങ്ങളെ സംരക്ഷിക്കാൻ ഉത്തരവാദിത്ത ടൂറിസം തന്നെയാണ് ഏറ്റവും നല്ല മാർഗം.

English Summary: kunnamangalath Eettissery Mana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com