വരൂ കുട്ടവഞ്ചി സവാരി നടത്താം; നിബന്ധനകൾ ഇങ്ങനെ
Mail This Article
മഴയുടെ താളത്തിൽ കല്ലാറിന്റെ ഓളങ്ങളിൽ കുട്ടവഞ്ചി സവാരിക്ക് തുടക്കം. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് മാസങ്ങളായി സഞ്ചാരികൾക്ക് പ്രവേശനമില്ലാതിരുന്ന അടവി ഇക്കോ ടൂറിസം പദ്ധതിയുടെ കുട്ടവഞ്ചി സവാരി ഇന്നലെ പുനരാരംഭിച്ചു. ഞായറാഴ്ച ലോക്ഡൗണിന് മാറ്റമില്ലാത്തതിനാൽ ഇന്ന് പ്രവർത്തനമുണ്ടായിരിക്കുകയില്ല.
മഴയുണ്ടായിരുന്നതിനാൽ സഞ്ചാരികൾ ഇന്നലെ കാര്യമായി എത്തിയില്ല. ഇന്നലെ 10 കുട്ടവഞ്ചികളാണ് സവാരി പോയത്. തിങ്കൾ മുതൽ ശനി വരെ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെയാകും സവാരി കേന്ദ്രത്തിന്റെ പ്രവർത്തനം. മുണ്ടോംമൂഴി കടവിൽ നിന്ന് ആരംഭിച്ച് അവിടെത്തന്നെ തിരികെയെത്തുന്ന വിധത്തിലുള്ള ഹ്രസ്വദൂര സവാരി മാത്രമാണ് നിലവിലുള്ളത്.ഒരു കുട്ടവഞ്ചിയിൽ പരമാവധി 3 പേർക്ക് സഞ്ചരിക്കുന്നതിന് 500 രൂപയാണ് ടിക്കറ്റ് നിരക്ക്. പരിഷ്കരിച്ച കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പ്രവർത്തനം.
കോവിഡ് വാക്സീൻ 2 ഡോസ് എടുത്തവർക്കും ഒരു ഡോസ് വാക്സീൻ എടുത്ത് 2 ആഴ്ചയായവർക്കും കോവിഡ് പോസിറ്റീവ് ആയി ഒരു മാസം കഴിഞ്ഞവർക്കും പ്രവേശനം ലഭിക്കും. ഇവിടെ ജോലി ചെയ്യുന്നവർക്കും സഞ്ചാരികൾക്കും ഇത് ബാധകമാണ്. ഇത്തരത്തിലുള്ള വാക്സീൻ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആയ സർട്ടിഫിക്കറ്റോ സഞ്ചാരികളുടെ കൈവശമുണ്ടാകണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
English Summary: Konni Adavi Eco-Tourism, Pathanamthitta