ADVERTISEMENT

മഴക്കാലം മനം നിറയെ ആസ്വദിക്കാന്‍ നിരവധി മനോഹരമായ സ്ഥലങ്ങള്‍ കേരളത്തിലുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം നിരവധി സഞ്ചാരികള്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് എത്തുന്ന കാലം മണ്‍സൂണ്‍ കാലം. മഴയുടെ മുഴുവന്‍ സൗന്ദര്യവും കണ്ണും മനസ്സും നിറഞ്ഞ് ആസ്വദിക്കാന്‍ പോകാവുന്ന സ്ഥലങ്ങളില്‍ ഒന്നാണ് എഴുമാന്തുരുത്ത് ദ്വീപ്‌.

കോട്ടയം ജില്ലയിൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലാണ് എഴുമാന്തുരുത്ത്. വയലേലകളും തെങ്ങിന്‍തോപ്പുകളും നിറഞ്ഞ എഴുമാന്തുരുത്ത്, കേരളത്തിന്‍റെ തനതായ ഗ്രാമീണ കര്‍ഷക ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയാണ് സഞ്ചാരികള്‍ക്ക് മുന്നിലേക്ക് തുറന്നിടുന്നത്. ഇവിടത്തെ ജനങ്ങളില്‍ 90% പേരും കർഷകത്തൊഴിലാളികളോ ചെറുകിട അല്ലെങ്കിൽ ഇടത്തരം കർഷകരോ ആണ്. സഞ്ചാരികളെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്ന ആളുകളാണ് എഴുമാന്തുരുത്തുകാര്‍. കണ്ണിനു കുളിരു പകരുന്ന കാഴ്ചകള്‍ക്കൊപ്പം, നാവില്‍ കപ്പലോടിക്കുന്ന നാടന്‍ രുചികളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. കൊച്ചിയിൽ നിന്നു ഏകദേശം ഒരു മണിക്കൂർ യാത്രയിൽ ഇവിടെ എത്തിച്ചേരാം. കൊച്ചി പട്ടണത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഗ്രാമഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഇടമാണിത്.

എഴുമാന്തുരുത്ത്, പുലിത്തുരുത്ത് എന്നിങ്ങനെ രണ്ട് തുരുത്തുകൾ ചേർന്ന ദ്വീപസമൂഹമാണിത്. മാത്രമല്ല, തൊട്ടരികിലായി കിഴക്കുഭാഗത്ത് പ്രശസ്തമായ ആയംകുടിയും പടിഞ്ഞാറ് "മുണ്ടാർ എസ്റ്റേറ്റ്" എന്നറിയപ്പെടുന്ന അപ്പർ കുട്ടനാട്ടിലെ പ്രശസ്തമായ വെള്ളക്കെട്ടുമുണ്ട്. കേരളത്തിലെ അപൂർവം ബാലഭദ്രാക്ഷേത്രങ്ങളിൽ ഒന്നായ പൂങ്കാവിൽ ബാലഭദ്ര ക്ഷേത്രവും ഇവിടത്തെ മറ്റൊരു ആകര്‍ഷണമാണ്. 

മണ്‍സൂണ്‍ ടൂറിസത്തിന്‍റെ ഹബ്ബ്

ഇന്ന് മണ്‍സൂണ്‍ ടൂറിസത്തിന്‍റെ ഒരു പ്രധാന ഹബ്ബായി മാറുകയാണ് എഴുമാന്തുരുത്ത്. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നു. ഹൗസ്‌ബോട്ടുകളും സഞ്ചാരികള്‍ക്കായുള്ള സൗകര്യങ്ങളും സുലഭമാണ്. കൊയ്ത്തുകാലത്തും സഞ്ചാരികളുടെ വരവ് കാണാം. ഓണക്കാലത്ത് തുഴച്ചില്‍ മത്സരങ്ങളും ഇവിടെ അരങ്ങേറാറുണ്ട്. വൈക്കം വരെ എഴുമാന്തുരുത്ത് ജലപാത നീട്ടാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. 

ഇവിടേക്ക് എത്തിച്ചേരാനും എളുപ്പമാണ്. അടുത്തുള്ള പട്ടണമായ തലയോലപ്പറമ്പില്‍ നിന്നു വെറും അഞ്ചു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കടുത്തുരുത്തിയാണ്, ഇവിടെ നിന്നും ആറു കിലോമീറ്റര്‍ അകലെയാണ് എഴുമാന്തുരുത്ത്.

എഴുമാന്തുരുത്തിന്‍റെ ചരിത്രത്തിലേക്ക്

എഴുമാന്തുരുത്തിന്‍റെ ചരിത്രവും കൗതുകമുണര്‍ത്തുന്നതാണ്. 18-19 നൂറ്റാണ്ടുകളില്‍ ടിപ്പുവിന്‍റെ മലബാര്‍ പടയോട്ടക്കാലത്ത് പാലക്കാട്ട് നിന്നും ഒരു കൂട്ടം ബ്രാഹ്മണര്‍ ജീവഭയവുമായി തെക്കുഭാഗത്തേക്ക് പലായനം ചെയ്തു. അവരില്‍ ചിലര്‍ ഈ തുരുത്തില്‍ അഭയം തേടി. അക്കൂട്ടത്തില്‍ മാന്ത്രികശക്തിയുള്ള ഒരു ബ്രാഹ്മണനും ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു അദ്ദേഹം. 

അപ്പോഴാണ്‌ തന്‍റെ വഴിക്ക് വിഘാതം സൃഷ്ടിച്ചുകൊണ്ട് ഒരു മാവ് വിലങ്ങനെ വീണുകിടക്കുന്നത് അദ്ദേഹം കണ്ടത്. ഉടന്‍ തന്നെ മൂന്നു തവണ 'എഴു മാവേ' എന്ന് അദ്ദേഹം ഉരുവിട്ടു. ഇതുകേട്ട മാവ് എഴുന്നേറ്റ് നില്‍ക്കുകയും നമ്പൂതിരിപ്പാട് ആ വഴിയിലൂടെ വീട്ടിലേക്ക് പോവുകയും ചെയ്തെന്നാണ് കഥ. അങ്ങനെയാണ് ഈ സ്ഥലത്തിന് ആ പേര് കിട്ടിയതെന്ന് വിശ്വസിക്കപ്പെടുന്നു. ഏഴുമാവില്‍ മന എന്നൊരു നമ്പൂതിരി തറവാടും ഇവിടെയുണ്ട്.

ഇതുകൂടാതെ പഞ്ചപാണ്ഡവരുടെ അജ്ഞാതവാസക്കാലവുമായി ബന്ധപ്പെട്ടും കഥകള്‍ പ്രചരിക്കുന്നുണ്ട്. കാരിയാര്‍ നദി കടക്കാനായി അവര്‍ നിര്‍മിച്ച കല്‍പ്പാലം ഇന്നും നദിക്കടിയില്‍ ഉണ്ടെന്നും വിശ്വാസമുണ്ട്. 

English Summary: Ezhumanthuruthu ,Monsoon Tourism Hub Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com