ADVERTISEMENT

ഓണാവധി അടുത്തതോടെ വിനോദസഞ്ചാര മേഖലയിൽ ഉണർവ്. മറ്റു ജില്ലകളിൽനിന്നു. ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകൾ എത്തിത്തുടങ്ങി.  കോവിഡിൽ തകർന്ന മേഖലയ്ക്ക് ഇതു പ്രതീക്ഷ നൽകുന്നു.   

വാഗമൺ

മൊട്ടക്കുന്ന്, പൈൻ ഫോറസ്റ്റ്, ഓർക്കിഡ് ഗാലറി, ആത്മഹത്യാ മുനമ്പ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് സഞ്ചാരികൾ എത്തുന്നു.ആലപ്പുഴ, തൃശൂർ, എറണാകുളം ഭാഗത്തു നിന്നുള്ളവരാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏറെയും എത്തിയത്. റിസോർട്ടുകളിൽ ഓൺലൈൻ ബുക്കിങ്ങുകൾ നല്ല നിലയിൽ ലഭിക്കുന്നതായി ഉടമകൾ പറഞ്ഞു.

കുമരകം

കുമരകത്തെ ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിങ്ങിനു മികച്ച പ്രതികരണം. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ കുമരകത്തെ മൊത്തം മുറികളുടെ 30 ശതമാനത്തിൽ സഞ്ചാരികൾ ഉണ്ടായിരുന്നു. ഓണം അവധിക്കാലത്തു 80 ശതമാനം മുറികളും നിറയുമെന്നാണു പ്രതീക്ഷ. ബുക്കിങ് ഓരോ ദിവസവും കൂടി വരുന്നുണ്ട്. വഞ്ചിവീടുകൾ, ശിക്കാര വള്ളങ്ങൾ എന്നിവ ചെറിയതോതിൽ സവാരി തുടങ്ങി.

kumarakom

സർക്കാർ നിർദേശിച്ച എല്ലാ നിബന്ധനകളും പാലിച്ചാണു സഞ്ചാരികളെ വരവേൽക്കുന്നതെന്നു ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ് സെക്രട്ടറി കെ. അരുൺകുമാർ പറഞ്ഞു.

മലരിക്കൽ

Malarikkal all set to dazzle in water lilies

മലരിക്കൽ ആമ്പൽ ഫെസ്റ്റിനു നല്ല പ്രതികരണമാണ്. വിനോദസഞ്ചാരികളെ ആമ്പൽ കാണിക്കുന്നതിനു 60 വള്ളങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

പാലാക്കരി ഫിഷ്ഫാം

മത്സ്യഫെഡിന്റെ കീഴിൽ വൈക്കത്തിനു സമീപത്തെ പാലാക്കരി ഫിഷ്ഫാമിലും പാക്കേജുകൾക്ക് ആവശ്യക്കാരേറി. 200 രൂപ മുതൽ 450 രൂപ വരെയുള്ള വ്യക്തിഗത പാക്കേജും. 2400 മുതൽ 2600 രൂപ വരെയുള്ള 4 പേർക്കുള്ള സ്പെഷൽ പാക്കേജും ലഭ്യമാണ്. കുട്ടികൾക്ക് 50 രൂപ മുതൽ 250 രൂപ വരെയുള്ള പാക്കേജും ഉണ്ട്.

വൈക്കം ഉൾനാടൻ ടൂറിസം

വൈക്കത്തെ വിവിധ ഗ്രാമങ്ങളിൽ കയർ ഉൽപാദനം, തഴപ്പായ നിർമാണം, മൺപാത്ര നിർമാണം എന്നിവ കണ്ടു മനസ്സിലാക്കാൻ കാഴ്ചക്കാർ എത്തിയതോടെ ഗ്രാമീണ ടൂറിസത്തിനും നല്ല ഉണർവാണ്.

ഇല്ലിക്കൽക്കല്ല്

ഉയർന്നു നിൽക്കുന്ന കൂറ്റൻ കല്ലും മനോഹര പ്രകൃതിയും കാഴ്ചയൊരുക്കുന്ന ഇല്ലിക്കൽക്കല്ല് കാണാൻ കൂടുതൽപേർ എത്തിത്തുടങ്ങി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലി (ഡിടിപിസി) നാണ് ഇല്ലിക്കൽക്കല്ലിന്റെ നിയന്ത്രണം. മലമുകളിലേക്കു കയറാൻ പാസ് എടുക്കണം. വാഹനങ്ങൾ മുകളിലേക്കു കടത്തി വിടില്ല. വാഹന പാർക്കിങ് ഫീസ് കൂടാതെ 59 രൂപ നൽകിയാൽ ഡിടിപിസി വാഹനത്തിൽ മലമുകളിലെത്താം. നടന്നു പോകണമെങ്കിൽ 20 രൂപ നൽകണം. 40 പേർക്കാണ് ഒരേ സമയം പ്രവേശനം. ബൈക്കുകൾക്ക് 13 രൂപയും കാറിന് 26 രൂപയും വലിയ വാഹനങ്ങൾക്ക് 65 രൂപയുമാണു പാർക്കിങ് ഫീസ്.

അരുവിക്കുഴി

ഡിടിപിസിയുടെ അരുവിക്കുഴി വെള്ളച്ചാട്ടം സന്ദർശിക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്നു സഞ്ചാരികൾ എത്തുന്നു. ഒരേസമയം 40 പേർക്കാണ് പ്രവേശനം. 2 മണിക്കൂർ നേരത്തേക്കാണു പാസ് അനുവദിക്കുന്നത്. 26 രൂപയാണ് നിരക്ക്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വെള്ളച്ചാട്ടം സന്ദർശിക്കാം.

English Summary: Places To Visit In Kerala During Onam Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com