ADVERTISEMENT

യാത്രയുടെ ക്ഷീണമില്ലാതെ, ഹോട്ടൽ മുറി ബുക്കു ചെയ്യുന്നതിന്റെ ടെൻഷനില്ലാതെ ഒരു യാത്ര. ഹോളിവുഡ് സിനിമകളിൽ കാണുന്നതുപോലെ കാരവനിൽ ഒരു അടിച്ചുപൊളിച്ച് പ്രിയപ്പെട്ടവർക്കൊപ്പം സ്വപ്ന യാത്ര. അതാണ് കാരവൻ ടൂറിസം വിഭാവനം ചെയ്യുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയ താരം രസ്ന പവിത്രൻ കാലെടുത്തുവച്ചത് ജീവിതത്തിൽ ആദ്യമായി ഇത്തരത്തിലുള്ള ഒരു യാത്രയിലേക്കായിരുന്നു. കൊച്ചിയിൽനിന്ന് വാഗമൺ വരെ ‘സ്വന്തം റൂമിലിരുന്നു’ പോയിവന്നു രസ്ന. കേരള ടൂറിസം വകുപ്പിന്റെ കാരവൻ പദ്ധതിയുടെ ഭാഗമായ ആഡംബര ബസിലായിരുന്നു രസ്നയുടെ യാത്ര.

caravan-trip

കാടും മലകളും കുന്നുകളും പുഴയും കണ്ടുള്ള യാത്ര. കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള സുവർണാവസരമാണ് കാരവൻ പദ്ധതിയിലൂടെ ടൂറിസം വകുപ്പ് നടപ്പാക്കിയിരിക്കുന്നത്. സഞ്ചരിക്കുന്ന വീടായി സജ്ജീകരിച്ചിട്ടുള്ള വാനിലുള്ള യാത്ര സഞ്ചാരികൾക്ക് നവ്യാനുഭവമാണ് സമ്മാനിക്കുക. കാരവനില്‍ വാഗമണ്ണിന്റെ കാഴ്ചകളിലേക്കു നടത്തിയ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്  രസ്ന പവിത്രൻ. പ്രകൃതിയുടെ വശ്യത ആസ്വദിച്ചുള്ള യാത്രയിലേക്ക്...

Rassna

താരങ്ങൾക്കു മാത്രമല്ല, നിങ്ങൾക്കും നടത്താം കാരവൻ യാത്ര

സിനിമാ താരങ്ങളും സെലിബ്രിറ്റികളുമൊക്കെ ആസ്വദിക്കുന്ന കാരവനിലെ യാത്രാനുഭവം സാധാരണ സഞ്ചാരികളിലേക്കും എത്തിക്കുകയാണ് കാരവൻ ടൂറിസം. വിനോദസഞ്ചാര രംഗത്തെ പ്രധാന മാറ്റങ്ങളിലൊന്നായ കാരവന്‍ ടൂറിസത്തിലേക്ക് കേരളവും എത്തിയതിൽ വളരെയധികം അഭിമാനം ഉണ്ടെന്ന് രസ്ന പറയുന്നു. സിനിമാ സെറ്റുകളിൽ മാത്രം കണ്ടിട്ടുള്ള കാരവനിൽ ആദ്യമായി യാത്ര ചെയ്തതിന്റെ ത്രില്ലിലാണ് രസ്ന.

Rassna-Pavithran1

ആദ്യ വാഗമൺ യാത്ര കാരവനിൽ

‘‘യാത്രകൾ ഒരുപാടു നടത്തിയിട്ടുണ്ടെങ്കിലും വാഗമണ്ണിൽ പോയിരുന്നില്ല. കേരള സർക്കാരിന്റെ കാരവൻ പദ്ധതിയിലൂടെ വാഗമണ്ണിന്റെ ഹൃദയത്തിലേക്ക് യാത്ര ചെയ്യാനായതിൽ വളരെ സന്തോഷമുണ്ട്. കൊച്ചിയിലെ ടീം വെല്ലോസിറ്റി ഇന്റർനാഷനലിന്റെ കാരവനിലായിരുന്നു യാത്ര. ആഡംബരം എന്നു പറഞ്ഞാൽ പോരാ, അത്യാഡംബരം.

കിടപ്പുമുറിയടക്കം എല്ലാ ആധുനിക സൗകര്യങ്ങളുള്ള ഇൗ കാരവനിൽ നാലുപേർക്ക് യാത്ര ചെയ്യാം. കൊച്ചിയിൽനിന്നു രാവിലെ 9 മണിയോടെ ആരംഭിച്ച് വാഗമണ്ണിൽ 3.30 ഒാടെ എത്തിച്ചേർന്നു. മഞ്ഞിൽ പൊതിഞ്ഞ മലനിരകളുടെ ഭംഗി ആസ്വദിച്ചുള്ള അടിപൊളി യാത്രയായിരുന്നു.

caravan-travel1

‘സഞ്ചരിക്കുന്ന ഹോട്ടൽ മുറി’

സുഹൃത്തുക്കൾ പറഞ്ഞു കേട്ടുള്ള വാഗമണ്ണിന്റെ സൗന്ദര്യം നേരിട്ട് അനുഭവിച്ചു, വല്ലാത്ത വൈബാണ്. കോടമഞ്ഞും മലനിരകളും നൂൽമഴയുമൊക്കെയായി പൊളിയായിരുന്നു. എടുത്തു പറയേണ്ട മറ്റൊരു കാര്യം കൊച്ചിയിൽ നിന്നു വാഗമൺ വരെ എത്തിയതിന്റെ യാതൊരു ക്ഷീണവും ബുദ്ധിമുട്ടും തോന്നിയതേയില്ല എന്നുള്ളതാണ്.

കാരവനിലെ യാത്ര സുഗമമായിരുന്നു. സീറ്റിലിരിക്കുന്ന മുഷിപ്പ് അറിഞ്ഞതേയില്ല, കാരവനിലെ സീറ്റിങ്ങും കംഫർട്ടബിളാണ്. ശരിക്കും ഞാൻ എന്‍ജോയ് ചെയ്തു. പ്രായമായവർക്കും കുട്ടികൾക്കും എല്ലാവർക്കും ഇൗ കാരവൻ യാത്ര മികച്ച ചോയ്സ് തന്നെയാണ്.

Rassna-Pavithran

കാരവൻ പാര്‍ക്കും കാഴ്ചയും

വാഗമണ്ണിലെ കാഴ്ചകളിലൂടെ യാത്ര ചെയ്ത് നേരെ എത്തിയത് കാരവൻ പാർക്കിലേക്കായിരുന്നു. പാര്‍ക്കും അടിപൊളിയായിരുന്നു. കാരവൻ പരിമിതമായ സ്ഥലത്ത് ക്യാംപ് ചെയ്യാൻ കഴിയില്ല. ടൂറിസത്തിന്റെ പ്രാധാന്യം അനുസരിച്ച്, അധികമാരും എത്തിപ്പെടാത്ത, പ്രകൃതിയോടിണങ്ങിച്ചേർന്ന സ്ഥലങ്ങളിലാണ് കാരവൻ പാർക്ക് സജ്ജമാക്കിയിരിക്കുന്നത്.

caravan-trip5

കേരളത്തിലെ ആദ്യ കാരവൻ പാർക്ക് വാഗമണ്ണിലേതാണ്. വാഗമൺ ഏലപ്പാറ റൂട്ടിൽ നല്ലതണ്ണിയിലെ ഇൗ പാർക്ക് അഡ്രക് ഗ്രൂപ്പിന്റെ കീഴിലുള്ളതാണ്. പ്രകൃതി മനോഹാരിത ആസ്വദിക്കാവുന്നയിടത്താണ് പാർക്ക് എന്നുള്ളതാണ് മറ്റൊരു സവിശേഷത.

caravan-travel4

കാരവൻ നിർത്തിയിടുന്നതിനു സമീപം ചെറു വിശ്രമ സൗകര്യം, പാർക്കിനുള്ളിൽ ചാരു ബെഞ്ചുകൾ, ക്യാംപ് ഫയറിനുള്ള സൗകര്യം,യാത്രികർക്ക് അത്യാവശ്യ വിനോദത്തിനുള്ള സംവിധാനങ്ങൾ ഭക്ഷണത്തിനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ചുറ്റും പച്ചപ്പ് പൊതിഞ്ഞ മൊട്ടക്കുന്നിന്റെ ചാരുതയും മിന്നി മറയുന്ന കോടമഞ്ഞുമാണ് പാർക്കിൽ. യാത്രയുടെ ഒാരോ നിമിഷവും ശരിക്കും ആസ്വദിച്ചു.

caravan-travel3

കൊറോണയിൽനിന്ന് പഴയ പ്രതാപത്തിലേക്ക്

സ്വതന്ത്രമായി, സന്തോഷത്തോടെ നടത്തുന്നതാണ് ഒാരോ യാത്രയും. സഞ്ചാരത്തിലൂടെ അനുഭവിക്കുന്ന മനഃസുഖം ഒന്നുവേറെ തന്നെയാണ്. ആ സന്തോഷത്തിന് കരിനിഴലായത് കൊറോണയുടെ കടന്നുവരവായിരുന്നു.

എവിടേയ്ക്കും യാത്ര പോകാനാവാത്ത അവസ്ഥ. വീട്ടിലൊതുങ്ങിയ ദിവസങ്ങളായിരുന്നു. ശ്വാസംമുട്ടലിലൂടെയാണ് ഓരോ നിമിഷവും കടന്നു പോയിരുന്നത്. ഇന്ന് എല്ലാ മേഖലയും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി കൊണ്ടിരിക്കുകയാണ്.’’ 

caravan-trip4

ആഡംബരം ഇൗ കാരവൻ

പ്രതിസന്ധിയിലായ കേരളാ ടൂറിസം മേഖലയ്ക്ക് പുത്തൻ പ്രതീക്ഷയാണ് ഇൗ കാരവൻ ടൂറിസം. സഞ്ചാരികള്‍ക്കായി ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നടപ്പാക്കിയ കാരവൻ പദ്ധതി മികവുറ്റതാണ്. സ്വകാര്യ സംരംഭ സഹകരണത്തോടെയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 'കാരവൻ കേരള' പദ്ധതി നടപ്പാക്കിയിരിക്കുന്നതും. വീടിന്റെ  അതേ സുഖസൗകര്യത്തിൽ ആസ്വദിച്ച് യാത്ര ചെയ്യാം എന്നതാണ് കാരവന്‍റെ ഏറ്റവും വലിയ ആകര്‍ഷണം.

Rassna-Pavithran3

വീ‌ടിന്റെ സുഖങ്ങളില്‍ യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, പുറത്ത് അധികമാരുമായും ഇടപഴകാതെ സ്വന്തം കുടുംബവുമൊത്തും യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവര്‍ക്കും കാരവന്‍ തിരഞ്ഞെടുക്കാം. നാലു പേർക്കാണ് ഒരു കാരവനിൽ യാത്ര അനുവദിക്കുക. നാലു പേർക്കുള്ള എല്ലാ സൗകര്യങ്ങളും ഈ കാരവനിലുണ്ട്. താമസത്തിനായി വാഹനത്തിൽ നിന്ന് ഇറങ്ങേണ്ടി വരില്ല. മികച്ച സൗകര്യമുള്ള മുറിയിൽ കഴിയുന്നതു പോലെ കാരവനുള്ളിൽ താമസിക്കാം.

caravan-travel2

എല്ലാ സജ്ജീകരണങ്ങളോടും കൂടിയ അടുക്കള, സൗകര്യമുള്ള ശുചിമുറി, വിശാലമായ കിടപ്പുമുറി, ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങൾ കാരവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധികമാരും അറിയപ്പെടാത്ത പ്രകൃതിയുടെ സൗന്ദര്യം തുളുമ്പുന്ന ഇടങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് കാരവനിൽ എത്താം.

caravan-trip3

ഭാരത് ബെന്‍സിന്റെ കാരവന്‍

ഭാരത് ബെന്‍സിലാണ് രാജ്യാന്തര നിലവാരത്തിലുള്ള ഈ കാരവൻ നിർമിച്ചിരിക്കുന്നത്. ബെൻസിന്റെ ഷാസിയിൽ പഞ്ചാബിലെ ജെസിബിഎൽ എന്ന കമ്പനിയാണ് ബോഡി നിർമിച്ചിരിക്കുന്നത്. നാലു ലീറ്റർ എൻജിനാണ് വാഹനത്തിൽ. 170 ബിഎച്ച്പി കരുത്തുള്ള ഈ എൻജിൻ യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്നു.

കൂടാതെ മികച്ച ഇന്‍-ക്ലാസ് സസ്പെന്‍ഷന്‍, ആന്‍റി-റോള്‍ ബാര്‍, ആന്‍റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), ട്യൂബ്‌ലെസ് ടയറുകള്‍ എന്നിവയും വാഹനത്തിന്‍റെ സവിശേഷതകളാണ്. സുഗമമായ യാത്രയ്ക്കും സുഖപ്രദമായ താമസത്തിനുമുള്ള ആധുനിക സൗകര്യങ്ങളും കാരവന്റെ ആകർഷണമാണ്.

caravan-trip2

കാരവന്‍ ബുക്ക് ചെയ്യാം

കാരാവാനിലൂടെ യാത്ര ചെയ്ത് കാഴ്ചകൾ കാണണോ? എങ്കിൽ ഉടൻ തന്നെ ടീം വെല്ലോസിറ്റി ഇന്റർനാഷനലിന്റെ കാരവാൻ ബുക്ക് ചെയ്തോളൂ. കാരവാനിന്റെ വാടക 16000 രൂപയാണ് നിരക്ക്. ഹോട്ടൽ ബുക്കിങ്ങിനായി അലയേണ്ട എന്നതാണ് ഏറ്റവും പ്രധാന ആകര്‍ഷണം.

യാത്ര ചെയ്യുമ്പോൾ സഞ്ചാരികൾക്ക് ഇഷ്ടമുള്ളയിടത്ത് കാരവൻ നിർത്തി ആ സ്ഥലത്തിന്റെ കാഴ്ച ആസ്വദിച്ച് രാത്രി താമസിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: 9744955339, 9895625721, 9526071754, 0484 2992028 (വെല്ലോസിറ്റി ഇന്റർനാഷനല്‍).

English Summary: Rasna Pavithran Vagamon Travel in Carvan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com