ADVERTISEMENT

കോഴിക്കോട് നിന്ന് 48 കിലോമീറ്ററേയുള്ളൂ ഗോവയ്ക്ക്! വേണമെങ്കിൽ നമുക്കിപ്പോൾ പോയി വരാം!...ഗോവ കാണാൻ ആഗ്രഹം പറഞ്ഞപ്പോൾ സുഹൃത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. അദ്ഭുതം കണ്ണുകളിൽ തിരി കത്തി നിന്നപ്പോൾ അയാളൊന്ന് ചിരിച്ചു. നീ കണ്ടാലേ വിശ്വസിക്കൂ അല്ലേ. എന്നാൽ പോയേക്കാം. കൊയിലാണ്ടിയും മൂരാട് പാലവും പിന്നിട്ട് പയ്യോളി ടൗണിലെത്തി. അവിടെ കണ്ട ഒരാളോടാണ് ഗോവയിലേക്കുള്ള വഴി ചോദിച്ചത്. ‘കുറച്ച് മുന്നോട്ടു പോയാൽ റെയിൽവേയുടെ രണ്ടാം ഗേറ്റ്. അതു കടന്നാൽ ഇടുങ്ങിയൊരു റോഡിലേക്കാണ് ചെന്നെത്തുന്നത്. യാത്ര തുടർന്നാൽ കടൽ തീരത്തോടു ചേർന്ന റോഡിലേക്ക് കടക്കാം.’ ഗൂഗിൽ മാപ്പിനെ വെല്ലുന്ന വഴികാട്ടലിന് അദ്ദേഹത്തോടു നന്ദി പറഞ്ഞു.

കടലിന് സമാന്തരമായ നീണ്ട് കിടക്കുന്ന തെങ്ങിൻ തോപ്പ്. അതിനിടയിലൂടെയുള്ള മനോഹരമായ റോഡിലൂടെയായിരുന്നു പിന്നീട് യാത്ര. റോഡിനൊരു വശത്ത് കണ്ടൽക്കാടുകൾ നിറഞ്ഞ കൊളാവിപ്പാലം പുഴ കാണാം. പാർക്കിങ് ഏരിയയിലാണ് റോഡ് അവസാനിക്കുന്നത്. 20 രൂപ നൽകി കാർ പാർക്ക് ചെയ്തു. സ്വകാര്യ വ്യക്തികളുടേതാണ് പാർക്കിങ് സ്ഥലം.

mini-goa3

കുറ്റിക്കാടിനുള്ളിലൂടെ മുൻപേ പോയവർ വെട്ടിത്തെളിച്ച വഴിയേ നടന്നു. നടത്തം തുടരുമ്പോൾ അങ്ങ് ദൂരെ നിന്ന് തിരമാലകളുടെ ഇരമ്പം പതിയെ കാതുകളിലേക്ക് എത്താൻ തുടങ്ങി. കുറച്ചു ദൂരം പിന്നിട്ടതും വഴിയുടെ സ്വഭാവം മാറി. കണ്ടൽ കാടുകൾക്കിയിലൂടെയാണ് പിന്നീടു നടന്നത്. ആ ഇടവഴിയിലൂടെ നടന്ന് കയറിച്ചെന്നത് പഞ്ചാര മണൽ വിരിച്ച മനോഹരമായൊരു ബീച്ചിലേക്ക്...! “ദേ, ഇതാണ് നമ്മൾ തേടിയത്, ‘മിനി ഗോവ’ എന്ന രഹസ്യ ബീച്ച്. പാവപ്പെട്ടവന്റെ ഗോവ എന്നും വേണമെങ്കിൽ വിളിക്കാം. സുഹൃത്ത് കുസൃതിച്ചിരിയോടെ പറഞ്ഞു. 

mini-goa4

ഗോവ യുവാക്കളുടെ ഇഷ്ട വിനോദ കേന്ദ്രമാണ്. ഒരിക്കൽ പോയാൽ വീണ്ടും പോകാൻ തോന്നുന്ന ഇടം, അവിടത്തെ പ്രകൃതി ഭംഗിയും തീരവുമെല്ലാമാണ് ഇതിന് കാരണം. അതിന്റെ ഒരു മിനിയേച്ചർ പതിപ്പാണ് മിനി ഗോവ എന്ന് സഞ്ചാരികൾ വിളിക്കുന്ന കോട്ടപ്പുറം ബീച്ച്.

 

mini-goa5

ആദ്യമായി ബീച്ചിലെത്തുന്നവർക്ക് വഴി കാണിക്കുന്ന സൈൻ ബോർഡുകളൊന്നും ഇവിടെയില്ല. ആകെയുള്ളത് ആമ സംരക്ഷണത്തിന് പ്രശസ്തമായ കൊളാവിപ്പാലം ബീച്ച് എന്ന ബോർഡ് മാത്രമാണ്. കോഴിക്കോട് ബീച്ചും കാപ്പാട് ബീച്ചും അല്ലാതെ ഇങ്ങനെ സുന്ദരമായൊരിടം കോഴിക്കോട് ഉണ്ടെന്ന കാര്യം മിക്ക സഞ്ചാരികൾക്കും അറിയില്ല. അതിനാൽ തന്നെ ഇവിടം തേടി സഞ്ചാരികളെത്തിത്തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല.

ആറു വർഷം മുൻപ് കുറ്റ്യാടിപ്പുഴ അറബിക്കടലിനോട് ചേരുന്ന വടകര സാന്റ് ബാഗ് പ്രദേശത്ത് മത്സ്യ ബന്ധനത്തിനായി കെട്ടിയ പുളിമൂട്ട് (കടൽ പാലം) കാരണം അഴിമുഖത്തേക്ക് മണൽ കയറുകയും കൊളാവിപ്പാലം പുഴയുടെ അഴിമുഖം മണൽ നിറഞ്ഞ് ഇല്ലാതാവുകയും ചെയ്തു. ഏകദേശം 150 മീറ്ററോളം വീതിയിൽ ഒഴികിയിരുന്ന പുഴ അതോടെ വെറും നീർച്ചാലായി മാറി. പുഴയുടെ പ്രകൃതിദത്തമായ ഒഴുക്ക് തടസപ്പെട്ടതോടെ സമീപ പ്രദേശങ്ങളിൽ പലവിധ പ്രശ്നങ്ങൾ ഉണ്ടാവുകയും അതു പരിഹരിക്കാൻ അഴിമുഖത്തെ മണൽ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു കൊളാവിപ്പാലം തീരം സംരക്ഷണ സമിതി എന്നൊരു സംഘടനയുടെ നേതൃത്വത്തിൽ കൊളാവിപ്പാലം പുഴയുടെ തീരത്ത് വച്ച് പിടിപ്പിച്ച കണ്ടൽ കാടുകൾ ഇപ്പോൾ പടർന്ന് പന്തലിക്കുകയും പുഴയെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com