ADVERTISEMENT

സ്വപ്നങ്ങൾക്കു ചിറകുവിരിക്കുമ്പോഴാണ് ജീവിതത്തിന് അർഥമുണ്ടാകുന്നത്. കുട്ടിക്കാലം മുതൽ മനസ്സിൽ പറ്റിച്ചേർന്ന യാത്രയെന്ന മോഹത്തിനു നിറംപകരാൻ വർഷങ്ങളുടെ കാത്തിരിപ്പാണ് വേണ്ടിവന്നത്. കോഴിക്കോട് സ്വദേശി ആകാശിന് യാത്രയെക്കുറിച്ചു പറയുമ്പോൾ നൂറുനാവാണ്. വെറുതെയങ്ങ് യാത്ര പോകുകയല്ല, സ്വന്തമായി നിർമിച്ച ഇലക്ട്രിക് സൈക്കിളിലാണ് യാത്ര. കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന മറ്റൊരു കാഴ്ചയുമുണ്ട്. സൈക്കിളിനു പിന്നിൽ ഘടിപ്പിച്ച കാരവാൻ– അതാണ് ഹൈലൈറ്റ്.

21കാരന്റെ മനസ്സിൽ വിരിഞ്ഞ ആശയം യാഥാർഥ്യത്തിലേക്ക് എത്തിക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും അഭിനന്ദനം ആകാശിനെ വാനോളം ഉയർത്തി. ഇന്ന് സ്വന്തമായി നിർമിച്ച സൈക്കിളിൽ അമ്മയെയും കൂട്ടി ഒാൾ കേരള ട്രിപ്പിലാണ് ആകാശ്.

സൈക്കിളിനു പിന്നിലെ കഥ

കോഴിക്കോടുള്ള സാധാരണ കുടുംബം, അച്ഛന് സ്പെയർപാർട്സ് ഷോപ്പ്, വീട്ടമ്മയായ അമ്മ. മെക്കാനിക്കൽ ഡിപ്ലോമ പഠിക്കണം എന്ന മോഹവും ആകാശ് പൂർത്തിയാക്കി. അതിനുശേഷം സ്വന്തമായി ഇലക്ട്രിക് സൈക്കിൾ നിർമിക്കാന്‍ തീരുമാനിച്ചു. പിന്തുണയായി അമ്മയും അച്ഛനുമൊക്കെയുണ്ടായിരുന്നു. ഇലക്ട്രിക് സൈക്കിളിന്റെ പിന്നിൽ ഘടിപ്പിക്കാവുന്ന ട്രെയ്ൽ എന്ന കാരവാനും നിർമിച്ചു. മകന്റെ സ്വപ്നത്തിന് കൂട്ടായി, കൈയിലുള്ള പൊന്നും പണവും അമ്മ നൽകി. മനസ്സിൽ കരുതിയതിനേക്കാൾ ഭംഗിയായി സൈക്കിൾ റെഡി. 

നിർമാണ ചെലവ് ഒന്നരലക്ഷത്തോളം രൂപയായി. അത്യാധുനിക രീതിയിലാണ് സൈക്കിൾ കാരവാൻ പണിതിരിക്കുന്നത്. രണ്ടുപേർക്ക് വിശ്രമിക്കുവാനുള്ള ഒരു ചെറിയ മുറിയുടെ വലുപ്പം, അതിൽ ടിവി, കൂളർ,ഫാൻ, ഫ്രിജ്, പാചകത്തിനുള്ള അത്യാവശ്യ സാധനങ്ങൾ എന്നുവേണ്ട സകലതുമുണ്ട്. മിനി ഹോട്ടൽ തന്നെയാണ് ഇൗ സൈക്കിൾ കാരവാൻ. കൂടാതെ സോളാർ പാനലുകളും കാരവനിനു മുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

ഇനിയാണ് സവാരി

ഉയരുന്ന ഇന്ധനവിലയിൽ, യാത്രയ്ക്ക് സൈക്കിളാണ് ബെസ്റ്റ് ചോയ്സ്. അതുമാത്രമല്ല, യാത്രയിൽ ഹോട്ടൽമുറി ബുക്ക് ചെയ്ത് പോക്കറ്റ് കീറുമെന്ന ടെൻഷനും വേണ്ട. ‘ഉള്ള പണത്തിന് ഒാണംപോലെ’ ട്രിപ്പടിച്ച് വരാം എന്നാണ് ആകാശ് പറയുന്നത്. ഇഷ്ടപ്പെട്ട സ്ഥലത്ത് ആവോളം തങ്ങാനും സാധിക്കും. 

cycle-trip
Image Source: Akash

സൈക്കിൾ കാരവനോടൊപ്പം ആദ്യം പോയത് കോഴിക്കോട് നിന്ന് കാസർഗോട്ടേക്കായിരുന്നു. അച്ഛനും അമ്മയും ഒപ്പം മറ്റൊരു സ്കൂട്ടറിലും എത്തി. ആദ്യയാത്ര വിചാരിച്ചതിലും ഭംഗിയായി. ഇപ്പോഴിതാ അമ്മയെയും കൂട്ടി ഒാൾ കേരളാ ട്രിപ്പിലാണ്. ഇപ്പോൾ ആലുവയിലാണ്. ഇവിടെ നിന്നും 12 ദിവസം കൊണ്ട് തലസ്ഥാനഗരത്തിൽ എത്തിച്ചേരണം. 

രാവിലെ തുടങ്ങുന്ന യാത്ര വൈകുന്നേരം അവസാനിപ്പിക്കും. അമ്മയുള്ളതിനാൽ സുരക്ഷിതമായ സ്ഥലത്ത് നിർത്തും. പെട്രോൾ പമ്പുകളിലാണ് രാത്രി തങ്ങുന്നത്. പോകുന്ന വഴിയിൽ സ്വസ്ഥമായിടത്ത് നിർത്തി പാചകവും ചെയ്യും. അമ്മ കൂടെയുള്ളതാണ് ഇൗ യാത്രയിൽ തന്റെ ഏറ്റവും വലിയ സന്തോഷമെന്നും ആകാശ് പറയ‌ുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കും യാത്രകൾ നടത്തണം എന്നതാണ് ആകാശിന്റെ ആഗ്രഹം.

അമ്മയോടൊപ്പം തലസ്ഥാനത്തേക്ക്

യാത്രകളെല്ലാം അത്രമേൽ ആഗ്രഹിച്ചിടങ്ങളിലേക്കാകും. വായിച്ച പുസ്തകങ്ങളിലും കേട്ട കഥകളിലുമുള്ള നാടുകൾ സ്വപ്നം പോലെ മനസ്സിലുണ്ടാകും. സന്തോഷത്തിലാണെങ്കിലും സങ്കടത്തിലാണെങ്കിലും മാതാപിതാക്കളെയും മക്കളുടെ ഒപ്പം കൂട്ടണം എന്ന സന്ദേശവും ഇൗ യാത്രയിലൂടെ ആകാശ് പങ്കുവയ്ക്കുന്നുണ്ട്. അച്ഛനമ്മമാരോടുള്ള കരുതലും ലോകത്തെ അറിയിക്കാനാണ് ഇൗ യാത്രയിലൂടെ ആകാശിന്റെ ലക്ഷ്യം. നമ്മുടെ മാതാപിതാക്കളെ സ്നേഹിച്ചും പരിപാലിച്ചും കൊണ്ടു നടക്കുക, പുതിയ തലമുറയ്ക്കുള്ള സന്ദേശം എന്നും കാരവനിൽ കുറിച്ചിട്ടുണ്ട്. ആകാശിന്റെ യാത്രകൾ ഇവിടെ തുടങ്ങുന്നു. ഇന്ത്യക്കകത്തെ മനോഹര ഇടങ്ങളിലേക്കും യാത്ര പോകണം അതാണ് ആകാശിന്റെ സ്വപ്നം.

English Summary: Meet Akash who Build Caravan in Cycle to Travel around Kerala with Mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com