ADVERTISEMENT

സഞ്ചാരികളുടെ ഇടയിൽ പ്രിയപ്പെട്ടതും കേരളത്തിന്റെ ടൂറിസം മേഖലയിൽ ഏറ്റവും അധികം വരുമാനം ഉണ്ടാക്കുന്നതുമായ മേഖലയാണ് ഹൗസ് ബോട്ട് ടൂറിസം. വലിയ വഞ്ചിവീടുകൾ മുതൽ ചെറിയ ശിക്കാരകൾ വരെ കേരളത്തിന്റെ ബാക്ക് വാട്ടർ ടൂറിസം ആസ്വദിക്കാൻ വരുന്നവർക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ താനൂരിൽ ഉണ്ടായ ബോട്ട് അപകടം ചൂണ്ടിക്കാണിക്കുന്നത് മറ്റൊന്നാണ്. കേരളത്തിന് വലിയ വരുമാനം കൊണ്ടുവരുന്ന ജല ടൂറിസത്തിന്റെ സുരക്ഷയ്ക്ക് നൽകുന്ന മുൻഗണന എത്രയാണ്. വലിയൊരു അവധികാലം ആരംഭിക്കുന്നതിന് മുൻപ് സുരക്ഷാ പരിശോധനകൾ നടന്നിട്ടുണ്ടോ? സുരക്ഷാമുൻകരുതലുകൾ എടുത്തിട്ടുണ്ടോ?

house-boat-g20

എല്ലാത്തിനും ഉത്തരമാണ് താനൂർ ബോട്ടപകടം. ഹൗസ് ബോട്ടുകൾ എങ്ങനെ പ്രവർത്തിക്കുന്നത്. ഫിറ്റ്‌നെസ് എങ്ങനെ? യാത്രക്ക് മുമ്പുള്ള സുരക്ഷാ ബ്രീഫിങ് ഇല്ലായ്മ, സുരക്ഷിതമല്ലാത്ത രീതിയിൽ പാചകം, അനുവദിച്ചതിലും അധികം ആളുകളെ നിറച്ചു കൊണ്ടുള്ള യാത്ര തുടങ്ങി നിരവധി കാരണങ്ങൾ പലരും മുമ്പും പറഞ്ഞിട്ടുണ്ട്. എന്നാൽ വിനോദയാത്ര ബോട്ടുകൾ പാലിക്കേണ്ട നിരവധി മാർഗനിർദേശങ്ങളിൽ പലതും ഇന്നും പാലിക്കപ്പെടുന്നില്ല എന്ന് തന്നെ പറയേണ്ടി വരുന്നു.

വലിയ അപകടങ്ങൾക്ക് കാത്തിരിപ്പ്

നിലവിലുള്ള നിയമങ്ങളും നിർദേശങ്ങളും കുറച്ച് നാളത്തേക്കെങ്കിലും കർശനമായി നടപ്പിലാക്കണമെങ്കിൽ ചെറിയ അപകടങ്ങൾ ഉണ്ടായിട്ട് കാര്യമില്ല. താനൂർ ഉണ്ടായ പോലെ വലിയ അപകടങ്ങളുണ്ടാകണം. ആലപ്പുഴ ചുങ്കത്ത് ഹൗസ് ബോട്ട് മുങ്ങി ആന്ധ്ര സ്വദേശി മരണമടഞ്ഞത് വിദൂര കാലത്തല്ല. ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ പലക തകർന്ന് വെള്ളം കയറിയതാണ് അപകട കാരണമെന്ന് പ്രാഥമിക അനുമാനം. പഴക്കം ചെന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ബോട്ടുകൾ ഇപ്പോഴും കായലിൽ സഞ്ചാരികളെയും കൊണ്ട് സ്വൈര വിഹാരം നടത്തുന്നുണ്ടെന്നതിനുള്ള നേർസാക്ഷ്യമായിരുന്നു ആ അപകടം. എന്നിട്ടും സുരക്ഷ കർശനമാക്കാനുള്ള നടപടികൾ കാര്യമായി കൈകൊണ്ടില്ല.

കന്യാകുമാരിയിൽ പോയിട്ടുണ്ടോ?

മിനിറ്റുകൾ ഇടവിട്ട് വിവേകാനന്ദ പാറയിലേക്ക് ബോട്ട് സർവീസ് നടത്തുന്ന കന്യാകുമാരിയിലേക്ക് യാത്ര ചെയ്തവർക്ക് അറിയാം. അവിടുത്തെ കാര്യങ്ങൾ എത്രയോ ഭേദമാണെന്ന്. ബോട്ടിൽ സുരക്ഷാ നിർദേശങ്ങൾ പലഭാഷയിൽ എഴുതി വച്ചിരിക്കുന്നു. എല്ലാവരും ലൈഫ് ജാക്കറ്റ് ഇട്ടെന്ന് ഉറപ്പുവരുത്താൻ നിരവധി ജീവനക്കാർ. എല്ലാവരും ഇരുന്നാണ് യാത്ര ചെയ്യുന്നതെന്നും അവർ ഉറപ്പു വരുത്തും. ബോട്ടിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും പ്രത്യേക ശ്രദ്ധ. നമ്മുടെ എറ്റവും മികച്ച ബോട്ട് ടൂറിസം കേന്ദ്രങ്ങളിൽ പോലും ഇതിൽ പലതും പാലിക്കപ്പെടുന്നില്ലെന്നുള്ളതാണ് സത്യം.

വിനോദയാത്ര ബോട്ടുകൾ പാലിക്കേണ്ട സുരക്ഷ നിർദേശങ്ങൾ

∙ 2018 പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങൾ പ്രകാരം ഇരിപ്പിട സൗകര്യങ്ങളുള്ള ബോട്ടുകളുടെ ലോബിയിലും പിൻവശത്തും റെയിലിംഗുകളുടെ ഉയരം വർദ്ധിപ്പിക്കണം.

∙ഹൗസ് ബോട്ടുകളിൽ സുരക്ഷാ നിർദേശങ്ങൾ ഒന്നിലധികം ഭാഷകളിൽ പ്രദർശിപ്പിക്കണം.

∙രേഖാമൂലമുള്ള സാമഗ്രികൾ കൂടാതെ, ഹൗസ്‌ബോട്ടിൽ കയറുമ്പോൾ വിനോദസഞ്ചാരികൾക്ക് സുരക്ഷാ നിർദേശങ്ങളും നൽകണം ഒപ്പം ചെയ്യരുതാത്തതായ നിർദേശങ്ങളും നൽകണം.

∙ടൂറിസ്റ്റ് ബോട്ടുകൾക്ക് സേഫ്റ്റി സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്.

∙യാത്രികർ നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കണം.

house-boat

∙അളവിൽ കൂടുതൽ യാത്രികരെ കയറ്റി സഞ്ചരിക്കരുത്.

House Boat
ഫയൽ ചിത്രം


∙ബോട്ടുകളിൽ എമർജൻസി അലാറം ബട്ടൺ സ്ഥാപിക്കുക.

∙ഹൗസ് ബോട്ടുകൾ പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

∙സൂര്യാസ്തമയത്തിനു ശേഷം ബോട്ടിങ് നടത്താൻ പാടില്ലെന്നും നിർദേശങ്ങളുണ്ട്.

alappuzha-house-boat-image-845-440

∙ബോട്ട് സുരക്ഷിതമായി നിർത്തിയതിനു ശേഷം ഇറങ്ങാൻ പാടുള്ളൂ

തുറമുഖ വകുപ്പിൽ നിന്നുള്ള ലൈസൻസ്, കമ്പനി നിയമപ്രകാരമുള്ള നിയമപരമായ സ്ഥിതി, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ്, യാത്രക്കാരുടെയും ജീവനക്കാരുടെയും തേർഡ് പാർട്ടി ഇൻഷുറൻസ് എന്നിവ ആവശ്യമാണ്.

കെട്ടുവള്ളങ്ങൾ വഞ്ചിവീടുകളായി മാറിയതിങ്ങനെ

1991 ലാണ് ആലപ്പുഴയിലെയും കുട്ടനാട്ടിലെയും ചരക്കുകൾ കൊണ്ടുപോകാനായി ഉപയോഗിച്ചിരുന്ന കെട്ടുവള്ളങ്ങൾ താമസത്തിനായി കൂടി ഉപയോഗിച്ചു കൂടേ എന്ന ചിന്ത ചില ഉടമകൾക്കു തോന്നിയത്. വൈകാതെ കെട്ടുവള്ളങ്ങൾക്കു മാറ്റം വരുത്തി, വഞ്ചിവീടുകളാക്കി കായലിലിറക്കി. സംഭവം വിജയിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ഉടമകളുടെ പ്രതീക്ഷ പോലെ ധാരാളം പേർ ഈ വഞ്ചിവീടുകൾ കാണാനും താമസിക്കാനുമെത്തി. വൈകാതെ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിലെ പ്രധാനിയായി വഞ്ചിവീടുകൾ മാറി. ഇന്ന് പല രൂപത്തിൽ 800 ലധികം ഹൗസ് ബോട്ടുകൾ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ധാരാളം വിനോദസഞ്ചാരികളെയും കൊണ്ട് സർവീസ് നടത്തുന്നുണ്ട്. പ്രദേശവാസികളായ ധാരാളം പേർക്ക് തൊഴിൽ നൽകുന്നൊരു മികച്ച സംരംഭം കൂടിയാണിത്.

സൗകര്യങ്ങൾ ഏറെ, എന്നാൽ സുരക്ഷിതമോ?

വഞ്ചിവീടുകൾ സുരക്ഷിതം തന്നെയാണെന്നാണ് അധികൃതർ അടക്കമുള്ളവർ പറയുന്നത്. അപകടമുണ്ടായാൽ സഹായത്തിനായി ബോട്ടിലെ ജീവനക്കാർ ഉണ്ടാകും. സുരക്ഷക്കായി ലൈഫ് ജാക്കറ്റുകളും അഗ്നിശമനോപകരണങ്ങളും ബോട്ടിലുണ്ടായിരിക്കും. കാലപ്പഴക്കമാണ് പല ഹൗസ് ബോട്ടുകളുടെയും കാര്യത്തിൽ വില്ലനാകുന്നത്. സമയാസമയങ്ങളിൽ പുതുക്കിയും അറ്റകുറ്റപ്പണികൾ ചെയ്തും മുന്നോട്ടു പോകുകയാണെങ്കിൽ ഓരോ വഞ്ചി വീടും വർഷങ്ങളോളം ഉപയോഗിക്കാം. എന്നാൽ വെള്ളം തട്ടിയാൽ അലിഞ്ഞു പോകുന്ന, ആയുസ് തീരാറായ അടിപ്പലകയും ശോചനീയാവസ്ഥയുമുള്ള വള്ളങ്ങൾ കായലിൽ ഇറക്കാതെ കണ്ടം ചെയ്യുക തന്നെയാണ് വേണ്ടത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഭൂരിഭാഗം വള്ളങ്ങളിലും ബാത്റൂമിന്റെ പുറത്തേക്കുള്ള കുഴൽ തെന്നിമാറി അകത്തേക്കു വെള്ളം കയറാനുള്ള സാധ്യതകൾ ഉണ്ട്. അതുകൂടി ഇടയ്ക്കു പരിശോധിക്കേണ്ടതുണ്ട്.

English Summary: Kerala House Boat Safety Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com