ADVERTISEMENT

കന്യാകുമാരിയിലേക്കാണോ? ട്രെയിൻ യാത്രയിലെ വിരസതയകറ്റാൻ പുറംകാഴ്ചകളിൽ കണ്ണുനട്ടിരിക്കുമ്പോഴാണ് സഹയാത്രികയുടെ ഈ ചോദ്യം. ട്രെയിൻ തിരുവനന്തപുരം പിന്നിട്ടിട്ട് അധികസമയമായിട്ടില്ല. അവരുടെ തലയിലെ ‘വെളുത്ത സോക്സിട്ട മുടിനാരു’കളിലേക്കാണ് ആദ്യം ശ്രദ്ധപോയത്.പ്രായം 60 കടന്നിരിക്കണം. വെളുക്കെ ചിരിക്കുന്ന മുഖം. ചുവന്ന കല്ലിൽ തിളങ്ങുന്ന മൂക്കൂത്തി. കനകാംബരപൂമാല ഭംഗിയായി മുടിയിൽ ചുറ്റിവച്ചിരിക്കുന്നു. മറുപടി പറയാതെ അത്രനേരം തന്നെ ഉറ്റുനോക്കികൊണ്ടിരുന്നതെന്തിനെന്ന് തോന്നുന്നൊരു പരിഭവം അവരുടെ മുഖത്ത് നിറയുന്നതു കണ്ടപ്പോൾ പറഞ്ഞു, അതെ.

ഞാനും അങ്ങോട്ടാണ്. ക്ഷേത്രത്തിലേക്ക്... സംഭാഷണം മുറിയാതെ ഇരിക്കാനെന്നോണം അവർ തുടർന്നു. മറുപടി ചിരിയിലൊതുക്കിയെങ്കിലും പേര് എന്താണെന്ന് ചോദിച്ചറിയണമെന്ന് തോന്നി. പല്ലുമുഴുക്കെ പുറത്ത് കാണും വിധം ചിരിച്ചുകൊണ്ടവർ പറഞ്ഞു, ‘കന്യാകുമാരി അമ്മാൾ’. ഇന്ത്യയുടെ തെക്കേ  അറ്റത്തെ അവസാനത്തെ റെയിൽവേ േസ്റ്റഷനിൽ ട്രെയിൻ ഇറങ്ങുമ്പോഴേക്കും ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു നാടിന്റെ, കന്യാകുമാരിയുടെ മുക്കും മൂലയും പോലും അവരുടെ വാക്കുകളിലൂടെ  പരിചിതമായി.

ഇവിടെ കടൽ കവിതയാകുന്നു

റെയിൽവേ േസ്റ്റഷനിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്ററേയുള്ളൂ കന്യാകുമാരി ക്ഷേത്രത്തിേലക്ക്. നടന്നെത്താവുന്ന ദൂരം. കടലിൽ നിന്ന് കിട്ടുന്ന ശംഖുകളും മറ്റും ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിച്ച് വിൽക്കുന്ന കടകളും പൂമാലകളും മറ്റ് പൂജാദ്രവ്യങ്ങളും വിൽക്കുന്ന കടകളുമാണ്  വഴിയ്ക്ക് ഇരുവശത്തും. അവധിദിനമായതിനാൽ ക്ഷേത്രപരിസരത്ത് സഞ്ചാരികളുടെ നല്ല തിരക്കുണ്ട്. ക്ഷേത്രത്തിനുള്ളിലേക്ക് കയറും മുൻപേ വിവേകാനന്ദപ്പാറ കാണാനായി പോയി. കന്യാകുമാരി ക്ഷേത്രത്തിന്റെ പ്രധാന പ്രവേശനകവാടത്തിന് ഇടതുവശത്തു കൂടി ക്ഷേത്രത്തിന്റെ പിറകിലേക്ക് നീളുന്ന വഴി. കൃത്യമായി പറഞ്ഞാൽ ക്ഷേത്രത്തിന്

കിഴക്കുഭാഗം. ബോട്ട് വരുന്നതും കാത്ത് നിന്നു. വാവതുറൈ മുനമ്പിൽ നിന്ന് 400 മീറ്ററോളം മാറി കടലിലാണ് വിവേകാനന്ദപ്പാറയും മണ്ഡപവും  സ്ഥിതി ചെയ്യുന്നത്. അതിന് തൊട്ടടുത്തായി തിരുവള്ളുവർ പ്രതിമ. രാവിലെ എട്ടുമുതൽ അരമണിക്കൂർ ഇടവിട്ട് വിവേകാനന്ദപ്പാറയിലേക്ക് ബോട്ട് സർവീസുണ്ട്. ബോട്ട് ചാർജും വിവേകാനന്ദപ്പാറ പ്രവേശനനിരക്കും കൂടി 100 രൂപയിൽ താഴെയേ വരൂ.

kanyakumari

 

കന്യാകുമാരി ക്ഷേത്രത്തിന് കിഴക്ക് നിന്നാൽ ഉദയാസ്തമനങ്ങൾ ദർശിക്കാനാകും. അതു മാത്രമല്ല പൗർണമി നാളിൽ ഒരേ സമയത്ത് തന്നെ ചന്ദ്രോദയവും സൂര്യാസ്തമയവും അല്ലെങ്കിൽ സൂര്യോദയവും ചന്ദ്രാസ്തമയവും കാണാനാകുമത്രേ. ഈ അറിവ് പങ്കുവച്ചത് കന്യാകുമാരി അമ്മാളായിരുന്നു. റെയിൽവേേസ്റ്റഷനിലെ ആൾക്കൂട്ടത്തിനിടയിലെവിടെയോ വച്ച് അവരെ കാണാതെയായി. ഒരു യാത്ര പോലും പറയാതെ എവിടേക്കായിരിക്കും ഇത്ര ധൃതിയിൽ അവർ മാഞ്ഞുപോയിട്ടുണ്ടാവുക. ഒരു പക്ഷേ, ക്ഷേത്രപരിസരത്തെവിടെയെങ്കിലും വച്ച് വീണ്ടു കണ്ടുമുട്ടുമായിരിക്കും. കടലിരമ്പം കാതിൽ കാത്തിരിപ്പിന്റെ കവിതയെഴുതുന്നു. അധികം വൈകാതെ ബോട്ട് വന്നു.

പാപങ്ങള്‍ കഴുകുന്ന പുണ്യതീർഥം

kanyakumari2

 

തിരുവള്ളുവരുടെ ശിൽപ്പത്തിന് മുന്നിലൂടെ നീങ്ങിയ ബോട്ട് വിവേകാനന്ദപ്പാറയോടു ചേർന്ന പ്ലാറ്റ്ഫോമിലേക്ക് അടുത്തു. പ്രവേശനടിക്കറ്റ് എടുത്ത് അകത്ത് കയറി. ശ്രീപാദമണ്ഡപത്തിലേക്കാണ് ആദ്യമെത്തുക.കന്യകയായ ദേവി ഈ പാറയിലിരുന്നാണ് പരമശിവനെ തപസ്സ് ചെയ്തതെന്നാണ് വിശ്വാസം. കന്യാകാദേവിയുടേതെന്ന് വിശ്വസിക്കുന്ന ശ്രീപാദം ഇവിടെ പൂജിക്കുന്നു. 1892 ൽ സ്വാമി വിവേകാനന്ദൻ ശ്രീപാദപ്പാറയിലെത്തിയതായി പറയപ്പെടുന്നു.  1970 ലാണ് ഈ മണ്ഡപം ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. പിന്നീട് ശ്രീപാദപ്പാറ, വിവേകാനന്ദപ്പാറ എന്ന് അറിയപ്പെട്ടു. ദേവക്കോട്ടയിലെ സ്ഥാപതി എസ് കെ ആചാരിയാണ്

മണ്ഡപത്തിന്റെ രൂപകൽപന നടത്തിയത്. ഇരുപത്തിയഞ്ച് പടികൾ കയറി ചെല്ലുന്നിടത്താണ് സഭാമണ്ഡപം. ഏഴരയടി ഉയരമുള്ള  വിവേകാനന്ദന്റെ പൂർണകായ വെങ്കലപ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ശ്രീപാദചിഹ്നം സംരക്ഷിക്കാൻ പ്രതിമയ്ക്ക് അഭിമുഖമായി പാറയിൽ ചെറിയൊരു മണ്ഡപം കാണാം.

വിവേകാനന്ദന്റെ ഗുരുവായ രാമകൃഷ്ണപരമഹംസർക്കും അദ്ദേഹത്തിന്റെ പത്നി ശാരദാദേവിയ്ക്കുമായി രണ്ട് മുറികൾ സമർപ്പിച്ചിരിക്കുന്നു. ഓംകാരം മുഴങ്ങുന്ന ധ്യാനമണ്ഡപവും ഈ സമുച്ചയത്തിലുണ്ട്. വിവേകാനന്ദപ്പാറയുടെ ഇടതുഭാഗത്തായാണ് തമിഴ് സാഹിത്യക്കാരൻ തിരുവള്ളുവരുടെ പ്രതിമ. 38 അടി ഉയരമുള്ള പീഠത്തിനു മീതെ 95 അടി ഉയരമുള്ള പ്രതിമ. തിരിച്ച്, ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്ക് മുന്നിലൂടെ 2004 ലെ സുനാമി സ്മൃതി മണ്ഡപം പിന്നിട്ട് ത്രിവേണി സംഗമം കാണാനായി നടന്നു.കരിങ്കല്ലിനാൽ നിർമിച്ച മണ്ഡപത്തിന് താഴെ കടലിലേക്ക് ഇറങ്ങാവുന്ന പടികൾ. ഇന്ത്യൻ, അറേബ്യൻ, ബംഗാൾ സമുദ്രങ്ങൾ സംഗമിക്കുന്ന ഇടമായ ത്രിവേണിസംഗമത്തിൽ മുങ്ങിക്കുളിച്ചാൽ മർത്യജന്മത്തിലെ പാപങ്ങളെല്ലാം കഴുകിക്കളയാം എന്നാണ് വിശ്വാസം.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com