ADVERTISEMENT

‘യുദ്ധത്തിനൊരുങ്ങുന്ന പടയാളികളെ പോലെ ആകാശത്ത് മേഘങ്ങൾ കറുപ്പിന്റെ പടച്ചട്ട വലിച്ചിട്ടു. ‍പോരാട്ടം തുടങ്ങും മുമ്പേ അറിയിപ്പെന്നോണം ഇങ്ങ് ഭൂമിയിൽ ആദ്യത്തെ മിന്നൽപിണർ വന്നുമായ്ഞ്ഞു. അയയിൽ നിന്ന് തുണിയെടുക്കാനോ സ്കൂൾ ബാഗിൽ കുട വയ്ക്കാനോ ഓർക്കും മുമ്പ് പോരാട്ടം തുടങ്ങി. മഴ, ആദ്യത്തെ തുള്ളി മണ്ണിൽ തൊട്ടപ്പോൾ ഭൂമി ഉന്മാദിയായി, എങ്ങും പുതുമണ്ണിന്റെ മണം. ഈ മൺസൂൺ യാത്രകളുടേതു കൂടിയാണ്. മഴത്തണുപ്പിൽ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി ഉറങ്ങാതെ,മഴ കാണാനും അനുഭവിക്കാനും നമുക്കൊരു യാത്ര പോയാലോ? ഈ പെരുമഴക്കാലത്ത് എവിടേയ്ക്ക് യാത്ര പോകും എന്നല്ലേ,

monsoon-trip

 

ponmudi

 

പൊന്നിന്റെ കിരീടം ചാർത്തിയ മലനിരകളാണ് പൊന്മുടി. മലദൈവങ്ങൾ പൊന്ന് സൂക്ഷിക്കുന്ന കുന്നുകളെന്ന് ആദിവാസികൾ വിശ്വസിക്കുന്ന ഇടം. തിരുവനന്തപുരം ജില്ലയിലാണ് പൊന്മുടി  ടൂറിസം കേന്ദ്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം – നെടുമങ്ങാട് – വിതുര – കല്ലാർ റൂട്ടിൽ 60 കിലോമീറ്റർ ദൂരമുണ്ട് പൊന്മുടിയിലേക്ക്. തിരുവനന്തപുരം ജില്ലയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇക്കോ ടൂറിസം സെന്ററാണിത്. ചാറ്റൽ മഴ നനഞ്ഞ് കെ എസ് ആർ ടി സിയുെട ജനലോരത്ത് പാട്ടും കേട്ടങ്ങനെയിരുന്ന് പൊന്മുടി കുന്ന് കയറിയാലോ? നെടുമങ്ങാട് നിന്നും വിതുര, കല്ലാർ നിന്നുമെല്ലാം പൊന്മുടിയിലേക്ക് കെ എസ് ആർ ടി സി സർവീസുണ്ട്.

 

monsoon-trip1

വർഷം മുഴുവൻ തണുപ്പുള്ള കാലാവസ്ഥയാണ് പൊന്മുടിയുടെ പ്രത്യേകത. കല്ലാർ കഴിയുന്നതോടെ കാട് തുടങ്ങുകയായി. 22 ഹെയർപിൻ വളവുകളാണ് പിന്നിടാനുള്ളത്. വഴിയിലുടനീളം ചെറിയ നീർച്ചാലുകളും മഴക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്നതും അല്ലാത്തതുമായ വെള്ളച്ചാട്ടങ്ങൾ കാണാം. ഉഷ്ണമെഖലാ മഴക്കാടുകളാണ് പൊന്മുടിയെ സുന്ദരിയാക്കുന്നത്. എക്കോ പോയിന്റ്, ഗോൾഡൻ വാലി എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. പൊന്മുടിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ടോപ് േസ്റ്റഷൻ. താമസത്തിനായി പൊന്മുടി ഗസ്റ്റ് ഹൗസ് , കെ.ടി.ഡി.സി കോട്ടേജ് തുടങ്ങിയവ ആശ്രയിക്കാം. റൂം മുൻകൂട്ടി ബുക്ക് ചെയ്യണം. ഭക്ഷണത്തിനായി പൊന്മുടിയിൽ പ്രവർത്തിക്കുന്ന വനം വകുപ്പിന്റെ കാന്റീനും, കെ ടി ഡി സിയുടെ റസ്റ്ററന്റുമുണ്ട്.

പാപനാശം

അപകടകരമല്ലാതെ കേരളത്തിൽ ബീച്ച് മൺസൂൺ ആസ്വദിക്കാൻ പറ്റിയ ഇടങ്ങളുണ്ടോ? മഴനനഞ്ഞ് കടൽ കണ്ട് മനസ്സിൽ ഓർമകളുടെ ഉപ്പ് രസം നിറയും  മുമ്പേ ലൈഫ് ഗാർഡുകളുടെ പുറകിൽ നിന്നുള്ള വിളി വരും. ദക്ഷിണകാശി, ഈ വിശേഷണമല്ലാതെ പാപനാശം കടലോരത്തെ പിന്നെങ്ങനെ വിളിക്കും. തിരുവനന്തപുരം നഗരത്തിൽ നിന്ന് കഴക്കൂട്ടം – ചിറയിൻകീഴ് വഴി 43 കിലോമീറ്റർ അകലെയാണ് വർക്കല /പാപനാശം ബീച്ച്. പഞ്ചാരമണൽ വിരിച്ച തീരം. ഒരറ്റം ചേർന്ന് തിരമാലകൾക്ക് ചുംബിക്കാനായി പ്രകൃതിയൊരുക്കിയ ചെങ്കൽ കുന്ന്. ദക്ഷിണ കേരളത്തില്‍ വര്‍ക്കലയില്‍ മാത്രമാണ് കടലിന് കാവലെന്നോണം ഇങ്ങനെ കുന്നുകളുള്ളത്.

കുന്നിന്റെ മുകള്‍ഭാഗത്തായി സഞ്ചാരികള്‍ക്ക് വേണ്ടിയൊരു നടപ്പാതയുംഅതിനോട് ചേര്‍ന്ന് ഹോട്ടലുകളും ചിപ്പികളും കക്കയും കൊണ്ടുള്ള കൗതുകവസ്തുക്കള്‍, പുസ്തകങ്ങള്‍, രാജസ്ഥാനി വസ്ത്രങ്ങള്‍ തുടങ്ങിയവ വസ്തുക്കള്‍ വില്‍ക്കുന്ന കടകളുമുണ്ട്. ഈ കുന്നില്‍ നിന്ന് നോക്കിയാല്‍ കടലിന്റെ മനോഹരദൃശ്യം 360 ഡിഗ്രി വ്യൂ ആയി ആസ്വദിക്കാം. വർഷകാലം വർക്കല/ പാപനാശം ബീച്ചിലെ വിരുന്നുകാലം കൂടിയാണ്. ഇവിടുത്തെ കടലിൽ മുങ്ങി നിവരുമ്പോൾ പാപങ്ങൾ ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. ഹിന്ദുമതവിശ്വാസികൾ മരണാനന്തര ബലി കർമങ്ങൾ ചെയ്യുന്ന സ്ഥലമാണ് പാപനാശം ബീച്ച്. ഒരിക്കലും അനുഭവിച്ചു മടുക്കാത്ത രണ്ട് അനുഭൂതികൾ കടലും മഴയും. വിദേശസഞ്ചാരികള്‍ ധാരാളമെത്തുന്ന ഇവിടം നൈറ്റ് ബീച്ച് ലൈഫ് പൂർണമായും ആസ്വദിക്കാൻ പറ്റിയ ഇടമാണ്.

ബേക്കൽ കോട്ടയും കടലും

തോരാതെ പെയ്യുന്ന മഴയിൽ ബേക്കൽ കോട്ടയ്ക്ക് മുകളിൽ നിന്ന് അറബിക്കടലിനെ പ്രണയിച്ചിട്ടുണ്ടോ? ആർത്തലയ്ക്കുന്ന തിരമാലയെ ഒരൊറ്റ തലോടലിൽ ശാന്തമാക്കുന്ന ബേക്കൽ കോട്ടയുടെ മാന്ത്രികത ഒരിക്കലെങ്കിലും കാണണം. കാസർകോടിന്റെ മുഖമാണ് ബേക്കൽ കോട്ട. കോട്ടയുടെമൂന്നുഭാഗത്തും ഇരമ്പിയാർക്കുന്ന കടലിന്റെ ഭംഗി മഴക്കാലത്ത് അതിന്റെ പൂർണതയിൽ ആസ്വദിക്കാം. കാസർകോട് – ചെമ്മനാട് – ഉദുമ റൂട്ടിൽ16 കിലോമീറ്റർ യാത്രയുണ്ട് ബേക്കൽ കോട്ടയിലേക്ക്. കാഞ്ഞങ്ങാട് – പള്ളിക്കരെ റൂട്ടിലാണെങ്കിൽ 12 കിലോമീറ്റർ. 35 ഏക്കറിലായി കിടക്കുന്ന ബേക്കൽ കോട്ട കടൽവഴിയുള്ള ആക്രമണം ചെറുക്കാനായി 17ാം നൂറ്റാണ്ടിൽ നിർമിച്ചതാണ്.

ബേക്കൽ ടൂറിസം ഡെവലപ്മെന്റ് കോർപറേഷനാണ് ബേക്കൽ കോട്ടയുടെ ടൂറിസം ചുമതല. കോട്ടയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി കടലിലേക്ക് ഇറങ്ങാവുന്ന ഒരു തുരങ്കമുണ്ട്. എന്നാൽ അപകടസാധ്യത കണക്കിലെടുത്ത് ഇതു വഴി സഞ്ചാരികൾക്ക് പ്രവേശനമില്ല. കോട്ടയുടെമധ്യത്തിലായി നിലകൊള്ളുന്ന 40 അടി ഉയരമുള്ള നിരീക്ഷണ ഗോപുരം കടൽകാഴ്ച പൂർണമായും ഇവിടെ നിന്ന് കാണാം. ബേക്കലിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഒരു ഹനുമാൻ ക്ഷേത്രമുണ്ട്. കോട്ട പണിക്കഴിപ്പിച്ച ഇക്കേരിനായ്ക്കാന്മാരുടെ കുലദൈവമായ ഹനുമാനാണ് പ്രതിഷ്ഠ. പൂന്തോട്ടങ്ങളും കടൽക്കാറ്റും തിരമാലയുടെ താരാട്ടും വർഷമഴയുടെ കുളിരും ആസ്വദിക്കാൻ ബേക്കലിന്റെ തീരത്തേക്ക് പോകാം.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com