ADVERTISEMENT

കേരളത്തിനും തമിഴ്‌നാടിനും ഇടയിലായി, പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതിചെയ്യുന്ന മനോഹര ഗ്രാമമാണ് യെല്ലപ്പെട്ടി. മൂന്നാറിനടുത്താണ് യെല്ലപ്പെട്ടി, അതുകൊണ്ടുതന്നെ ഇവിടേക്കും എപ്പോഴും സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാവാറുണ്ട്. യെല്ലപ്പെട്ടിയില്‍ നിന്നും യാത്രാചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്, മലയാളികളുടെ പ്രിയ സംവിധായകന്‍ ദിലീഷ് പോത്തന്‍.

 

ദൂരെ മലനിരകളില്‍ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളിവെയിലില്‍, പുല്‍മേട്ടില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് ഇതില്‍ ഉള്ളത്. മനോഹരമായ പുല്‍മേടുകള്‍ നിറഞ്ഞ കുന്നിന്‍ചെരിവുകള്‍ക്ക് പ്രസിദ്ധമാണ് യെല്ലപ്പെട്ടി.

 

തമിഴിൽ 'അവസാന ഗ്രാമം' എന്നാണ് 'യെല്ലപ്പെട്ടി' എന്ന വാക്കിനര്‍ത്ഥം. കോടമഞ്ഞും ഇളം വെളിച്ചവും കൊണ്ട് മൂടിയ യെല്ലപ്പെട്ടി, മൂന്നാറിന് കിഴക്കായി, ജനക്കൂട്ടത്തിൽ നിന്നും ആരവങ്ങളിൽ നിന്നും അകന്ന് കിടക്കുന്നു. മലനിരകൾ അതിമനോഹരമായ സൂര്യോദയങ്ങളുടെ കാഴ്ചയൊരുക്കി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു.

 

മൂന്നാർ-കൊടൈക്കനാൽ റൂട്ടിൽ, പ്രശസ്തമായ ടോപ്പ് സ്റ്റേഷനിലേക്കുള്ള വഴിയിലാണ് യെല്ലപ്പെട്ടി കുന്നുകൾ. കുന്നുകളിലേക്കുള്ള 35 കിലോമീറ്റർ ദൂരം, തേയിലത്തോട്ടങ്ങളിലൂടെ വളഞ്ഞുപുളഞ്ഞ് കുണ്ടള, മാട്ടുപ്പെട്ടി അണക്കെട്ടുകൾ കടന്ന് ഒരു മണിക്കൂർ ഡ്രൈവ് ചെയ്തെത്താം.

 

ദേവികുളം ഫോറസ്റ്റ് ഡിവിഷൻ തുടങ്ങുന്നിടത്ത് ഒരു സൈൻപോസ്റ്റുണ്ട്, റോഡ് ഒരു വശത്ത് തോട്ടത്തിലേക്കും മറുവശത്ത് കാടിലേക്കും തിരിയും. അവിടെ നിന്ന് കാട്ടിലൂടെയുള്ള യാത്ര ആരംഭിക്കുന്നു. മ്ലാവും ചെറിയ പുള്ളിമാനുകളുമാണ് ഈ വനപ്രദേശത്ത് സാധാരണയായി കാണപ്പെടുന്നത്. ആഹാരവസ്തുക്കള്‍ ലഭിക്കാത്തതിനാല്‍ ഈ ഭാഗങ്ങളില്‍ ആനകള്‍ ഇറങ്ങാറില്ല എന്നാണ് പറയപ്പെടുന്നത്.

 

വിനോദസഞ്ചാരികള്‍ക്കായി ഒട്ടേറെ ക്യാംപിങ് സൈറ്റുകള്‍ ഇവിടെയുണ്ട്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയും മഞ്ഞണിഞ്ഞ മലനിരകളുടെ കാഴ്ച കണ്ടുണരുന്ന പുലരികളും തമിഴ്മണം പേറിയെത്തുന്ന ഇളംകാറ്റുമെല്ലാം യെല്ലപ്പെട്ടി യാത്ര ഒരിക്കലും മറക്കാത്തതാക്കും.

 

Content Summary : Yellappatty is known for its breathtaking sunrises and stunning views of the surrounding mountains. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com