ADVERTISEMENT

ഇടുക്കി – ദേവികുളം താലൂക്കിലെ മാങ്കുളം പഞ്ചായത്തിന്റെ പടിഞ്ഞാറു ഭാഗത്തുകൂടി ഒഴുകി പെരിയാറിൽ എത്തുന്ന ഈറ്റച്ചോലയാറിലെ വെള്ളം കുടിക്കാനാണ് ഇവിടേക്ക് ആനക്കൂട്ടമെത്തുന്നത്. വെറുതെ ദാഹം മാറ്റാനല്ല, പുഴയിലെ ഓരിൽനിന്നുള്ള വെള്ളം ധാതുക്കളടങ്ങിയതും ഉപ്പുരസമുള്ളതുമാണ്. ഇതു കുടിച്ച് മത്തുപിടിക്കാനാണത്രെ ആനകളെത്തുന്നത്. ദിവസവും 5 മുതൽ 70 ആനകൾ വരെ ഇവിടെ എത്താറുണ്ട്. വേനൽക്കാലത്താണ് കൂടുതൽ ‘കുടിയൻമാർ’ പുഴയിലെത്തുന്നത്. ചുരുക്കംചില ദിവസങ്ങളിലേ ആനക്കൂട്ടം കാടിറങ്ങാതെ കാണികളെ നിരാശരാക്കൂ.

 

കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ വനമേഖലയിൽനിന്നാണ് ആനക്കുളത്തേക്ക് ആനകളെത്തുന്നത്. മുൻപു നാട്ടുകാർ ഈറ്റച്ചോലയാർ കടന്ന് വനത്തിലൂടെ ഒരു രാത്രി നടന്ന് മലയാറ്റൂർ അടിവാരത്തെത്തിയിരുന്നു. എന്നാൽ, ഈ യാത്രയ്ക്കു വനംവകുപ്പ് പിന്നീട് നിയന്ത്രണം ഏർപ്പെടുത്തി. പുഴയോരത്തു വോളിബോൾ കളിക്കുന്ന നാട്ടുകാർ ആനക്കൂട്ടത്തിന്റെ വരവു കാണുന്നതോടെ കളി അവസാനിപ്പിച്ച് അവിടെനിന്നു മാറും. ആനകൾക്കു സ്വസ്ഥമായി വെള്ളം കുടിക്കാനുള്ള സാഹചര്യമൊരുക്കാനാണിത്.

 

സഞ്ചാരികൾ പുഴയോരത്തേക്കു പോയി ആനകളെ ശല്യപ്പെടുത്താതിരിക്കാനും അവർ ശ്രദ്ധിക്കും. ഈ കരുതലിനു പകരമായിട്ടാവണം, ഓരിലെ വെള്ളം കുടിച്ച് മത്തുപിടിക്കുന്ന ആനകൾ അർധരാത്രി അങ്ങാടിയിലേക്കു കയറിവരുമെങ്കിലും നാശനഷ്ടമുണ്ടാക്കാറില്ല.

 

യാത്ര

 

  • അടിമാലി– മൂന്നാർ റൂട്ടിലെ കല്ലാറിൽനിന്ന് ഇടത്തേക്കു തിരിഞ്ഞാണ് ആനക്കുളത്തേക്കു പോകുന്നത്.  
  • അടിമാലി– കല്ലാർ: 14 കിലോമീറ്റർ
  • കല്ലാർ– മാങ്കുളം: 18 കിലോമീറ്റർ
  • മാങ്കുളം– ആനക്കുളം: 8 കിലോമീറ്റർ 

∙ ചെറുവാഹനങ്ങൾ പോകുമെങ്കിലും മാങ്കുളം– ആനക്കുളം റോഡിലെ കുഴികളിലൂടെ വാഹനമോടിക്കാൻ മടിയുള്ളവർക്ക് മാങ്കുളത്തുനിന്ന് ജീപ്പിൽ പോകാം. 

∙ ആനക്കുളത്തുനിന്ന് കോട്ടയം വഴി തിരുവല്ലയിലേക്ക് കെഎസ്ആർടിസി സർവീസുണ്ട്. പുലർച്ചെ 5.15ന് പുറപ്പെടും. 

∙ എരുമേലിയിൽനിന്നും മാങ്കുളത്തേക്ക് കെഎസ്ആർടിസിയുണ്ട്. ഉച്ചയ്ക്ക് ഒന്നിനു മാങ്കുളത്തെത്തി 1.30ന് മടങ്ങും.

താമസം

ആനക്കുളത്തു ഹോം സ്റ്റേയുണ്ട്. മാങ്കുളം ജംക്‌ഷനിലും താമസസൗകര്യമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com