ADVERTISEMENT

മികച്ച സാഹസിക യാത്ര സംഘാടകർക്കുള്ള ദേശീയ ടൂറിസം അവാർഡ് മലയാളി കമ്പനി കാലിപ്സോ അഡ്വവൻജറിന്. കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാലിപ്സോ അഡ്വവൻജർ കമ്പനി വഴി ദക്ഷിണേന്ത്യയിലേക്ക് ആദ്യമായാണ് ഈ ദേശീയ അവാർഡ് എത്തുന്നത്.ഡൽഹിയിലെ വിജ്ഞാനഭവനിൽ വച്ചാണ് പുരസ്കാര വിതരണം നടന്നത്. അവാർഡ് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിൽ നിന്നും കാലിപ്സോ അഡ്വവൻജർ മാനേജിങ് ഡയറക്ടർ കമാൻഡർ സാം. ടി സാമുവലും ജനറൽ മാനേജർ വിശാൽ കോശിയും ചേർന്ന് ഏറ്റുവാങ്ങി.

ലക്ഷ്യം ഒടുവിൽ സഫലമായി

ലക്ഷ്യം പോലെ തന്നെ പ്രാധാന്യമുള്ളതാണ് യാത്രയും എന്ന് ഒരു പ്രവചനം പോലെ പറഞ്ഞത് ഇന്ത്യൻ വംശജയായ അമേരിക്കൻ സാഹസികയായ ശൂന്യാകാശ സഞ്ചാരി കൽപന ചൗളയാണ്. യാത്രകളുടെ സങ്കീർണ്ണതകളെയും സുക്ഷ്മാംശങ്ങളെയും ഉൾക്കൊണ്ട നീണ്ട യാത്ര. കൊച്ചിയിലെ സാഹസിക യാത്ര കമ്പനി വിജ്ഞാനഭവനിൽ വെച്ച് പുരസ്കാരം വാങ്ങുമ്പോൾ രാജ്യത്തെ ഏറ്റവും മികച്ച അഡ്വഞ്ചർ ടൂർ ഒാപ്പറേറ്റർ ആയി തീരുക എന്ന സ്വപ്നം സഫലമാകുകയായിരുന്നു.

നാവികസേന ത്രയത്തിന്റെ സ്വപ്നങ്ങൾ

നേവിയിൽ നിന്ന് വിരമിച്ച കമാൻഡർ തോമസ് സക്കറിയാസ് എന്ന ഇലക്ട്രോണിക് എൻജിനീയറും കമാൻഡർ സാം. ടി സാമുവൽ എന്ന പൈലറ്റും ചേർന്നാണ് കാലിപ്സോ അഡ്വവൻജർ എന്ന കമ്പനി കൊച്ചിയിൽ 2000ൽ ആരംഭിക്കുന്നത്. പ്രകൃതിയോടും ചുറ്റുപാടുകളോടുമുള്ള അടുപ്പത്തിൽ നിന്നാണ് ഇങ്ങനെയൊരു തുടക്കം. പിന്നീട് ചേർന്ന കമാൻഡർ മധുസൂദനൻ എന്ന ആഴക്കടൽ ഡൈവർ ആണ് ഇപ്പോൾ സ്ഥാപനത്തിന്റെ ട്രെയിനിങ് ഡിവിഷന്റെ ചുമതല വഹിക്കുന്നത്. 2000ൽ കമാൻഡർ തോമസിന്റെ നേതൃത്വത്തിൽ തന്നെ തുടങ്ങിയ ആദ്യ ടൂറിന്റെ നാളുകളിൽ നിന്ന് കമ്പനി ഇന്ന് ബഹുദൂരം മുന്നോട്ടു സഞ്ചരിച്ചിരിക്കുന്നു. തളരാത്ത പരിശ്രമശീലവും പ്രിയനാടിന്റെ കഥകളോടുള്ള അഭിവാഞ്ചയും ഇൗ നാവികസേന ത്രയത്തിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്.

സംഘാംഗങ്ങൾ

പ്രദേശവാസികളിൽ നിന്ന് തെരഞ്ഞെടുത്ത്, അഭിരുചിയും കഴിവുമുള്ള സമർത്ഥരായി പരിശീലിപ്പിച്ച്, സേവന സന്നദ്ധരായി നിയോഗിക്കുകയാണ് കമ്പനി ചെയ്യുന്നത്. ഇന്ന് ഇൗ രീതിയിൽ പരിശീലിപ്പിക്കപ്പെട്ട ജീവനക്കാർക്ക് പുറമെ നിരവധി ഹോംസ്റ്റേകളിലും ട്രാൻസ്പോർട്ട് മേഖലയിലുമായി തൊഴിൽ രംഗത്ത് ഗണ്യമായ സംഭാവന കാലിപ്സോക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ട്. സമർപ്പണ ബോധത്തോടെയുള്ള പരിശ്രമം മുഖമുദ്രയാക്കിയ ഇൗ വലിയ ടീമാണ് വിജയത്തിന് പിന്നിൽ.

20 വർഷത്തെപ്രയത്നം

20 വർഷം കൊണ്ട് ചെറിയ പ്രാദേശിക ടൂറുകൾ സംഘടിപ്പിച്ചിരുന്ന ഒരു ചെറിയ കമ്പനിയുടെ അവസ്ഥയിൽ നിന്ന് വളർന്ന് ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ വലിയ സാഹസിക യാത്രകൾ രാജ്യത്തെവിടെയും സംഘടിപ്പിക്കുന്ന കമ്പനിയായി കാലിപ്സോ മാറി.

കന്യാകുമാരിയിൽ നിന്ന് ഹിമാലയൻ പർവ്വത നിരകളിലുള്ള മുസോറിവരെ ലോജിസ്റ്റിക്സും ടെന്റുകളും ഉൾപ്പെടെ സജ്ജീകരിച്ചുകൊണ്ടുള്ള 2011-ലെ യാത്ര, വിന്റേജ് കാർ റാലി, 180 സൈക്കിൾ സവാരിക്കാരെ ഉൾപ്പെടുത്തി 2006ൽ നടത്തിയ കേരളം കണ്ട ഏറ്റവും വലിയ സൈക്ലിംഗ് യാത്ര, രാജസ്ഥാൻ മരുഭൂമിക്ക് കുറുകെ 300 വനിതകളെ പങ്കെടുപ്പിച്ച് നടത്തിയ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൈക്കിൾ യാത്ര, പശ്ചിമഘട്ടത്തിൽ 17 യുവ സംഘങ്ങൾക്കായി നടത്തിയ സാഹസികയാത്ര തുടങ്ങിയവയൊക്കെ കാലിപ്സോയുടെ സംഘാടകമികവിന് ഉദാഹരണങ്ങളാണ്. ജലയാത്രകൾ സംഘടിപ്പിക്കുന്നതിൽ മുൻനിരക്കാരായ കാലിപ്സോയുടെ ‘ദീർഘ ദൂര കയാക്കിംഗിനെ’ ജിവിത കാലയളവിൽ ചെയ്തിരിക്കേണ്ട അൻപതു യാത്രകളുടെ പട്ടികയിൽ നാഷണൽ ജോഗ്രഹിക് മാസിക ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com