36 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താൽക്കാലിക നിരോധനം
Mail This Article
കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ 36 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി ഇന്ത്യ. ഇന്ത്യൻ ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.ഇതിൽ 11 രാജ്യങ്ങളിൽ നിന്നുള്ളവരെ കർശനമായി നിരോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
നിയന്ത്രിത രാജ്യങ്ങളിൽ നിന്നൊഴികെയുള്ള ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമകളെ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നും ഇതിനായി ഇന്ത്യൻ മിഷനിൽ നിന്ന് പുതിയ വീസ വാങ്ങേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഓസ്ട്രേലിയ,ബെൽജിയം,ബൾഗേറിയ, ക്രൊയേഷ്യ,സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്മാർക്ക്, എസ്റ്റോണിയ,ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്,ഐസ്‌ലാന്റ്, ഹംഗറി, അയർലൻഡ്, ഇറ്റലി, ലാറ്റ്വിയ, ലിച്ചെൻസ്റ്റൈൻ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാൻഡ്, നോർവെ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തുർക്കി, യുണൈറ്റഡ് കിംഗ്ഡം, മലേഷ്യ, ഫിലിപ്പീൻസ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ കൊണ്ടുവരുന്നതിൽ നിന്ന് വിമാനങ്ങളെ വിലക്കിയിട്ടുണ്ട്.
നിലവിൽ ഇന്ത്യയിലുള്ള വിദേശികൾക്ക് രാജ്യം വിടാമെങ്കിലും ഇന്ത്യൻ മിഷനിൽ നിന്ന് പുതിയ വീസ നേടിയതിനുശേഷം മാത്രമേ അവർക്ക് മടങ്ങാൻ കഴിയൂ. കൂടാതെ, കൊറിയ, ചൈന , ഇറ്റലി, ഫ്രാൻസ്, ഇറാൻ , സ്പെയിൻ എന്നിവിടങ്ങളിൽ നിന്ന് വരുന്ന ഇന്ത്യക്കാർക്ക് ക്വാറൻ്റൈൻ ഏർപ്പെടുത്താനും തീരുമാനിച്ചു. ഇറ്റലിയിൽ നിന്നോ കൊറിയ റിപ്പബ്ലിക്കിൽ നിന്നോ വരുന്ന ഇന്ത്യക്കാർക്ക് അവരുടെ കൊവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.
മാർച്ച് 18നു ശേഷം യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന എല്ലാവർക്കും നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്തും. ഫെബ്രുവരി 15-നോ അതിനുശേഷമോ ചൈന, റിപ്പബ്ലിക് ഓഫ് കൊറിയ, ഇറ്റലി, ഇറാൻ, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിലേക്ക് യാത്ര നടത്തിയ വരെ കർശനമായി കസ്റ്റഡിയിൽ എടുക്കാനും മന്ത്രാലയം തീരുമാനിച്ചതായി വക്താവ് പറഞ്ഞു.കൊവിഡ് 19 ബാധിത രാജ്യങ്ങളിലേക്ക് അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യക്കാരോട് നിർദ്ദേശിക്കുന്നതായും ആഭ്യന്തര മന്ത്രാലയം.
നിലവിൽ ഇന്ത്യയിലുള്ള വിദേശികൾക്ക് അവരുടെ വീസ കാലാവധി നീട്ടാൻ അവസരം നൽകും. ഇതിനായി അവർ ഓൺലൈൻ വഴി എഫ് ആർ ആർ ഒ/ എഫ് ആർ ഒ യുടെ അധികാര പരിധിയിൽ എത്തണം.