വസ്ത്രം ധരിച്ചില്ലെങ്കിലും വേണ്ടില്ല, മാസ്ക് നിര്‍ബന്ധം, നഗ്നതാവാദികളോട് പൊലീസ്!
Mail This Article
കൊറോണ ഭീതിയിൽ അതീവ ജാഗ്രതയോടെ ഇരിക്കേണ്ട സമയം. പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്ന് നിർബന്ധമാക്കിയിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്. എന്നാല്‍ ഇതൊന്നും പാലിക്കാതെ കറങ്ങി നടക്കുകയാണ് ഇവിടുത്തെ ചില നഗ്നതാവാദികൾ. മറ്റൊന്നും ധരിച്ചില്ലെങ്കിലും ഫേസ് മാസ്ക് ഇല്ലാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുത് എന്ന കർശന നിര്‍ദ്ദേശവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കിലെ പൊലീസുകാര്‍. പൊതുസ്ഥലങ്ങളില്‍ നഗ്നരായി നിന്നാലും വായ മൂടിക്കെട്ടാന്‍ മറക്കരുത് എന്ന് പോലീസ് പറഞ്ഞു.
പ്രാഗിന് കിഴക്കു ഭാഗത്തുള്ള ചെറിയ പട്ടണമായ ലസ്നെ ബോഡാനെയിൽ നഗ്നതാവാദികള്‍ മാസ്ക് ധരിക്കാതെ നടക്കുന്നു എന്ന് ആളുകള്‍ നല്‍കിയ പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിയമപാലകര്‍ മുന്നറിയിപ്പ് നൽകുകയായിരുന്നു. സണ്‍ബാത്ത് ചെയ്യാനായി ഇവര്‍ കൂട്ടം കൂട്ടമായാണ് എത്തിയിരുന്നത്. പൊലീസ് എത്തുമ്പോള്‍ ഏകദേശം 150 ആളുകള്‍ ഇവിടെയുണ്ടായിരുന്നു. എന്നാല്‍ പൊലീസ് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയതോടെ ഫേസ് മാസ്കുകള്‍ ധരിച്ചു കൊള്ളാമെന്ന് ഇവര്‍ ഉറപ്പു നല്‍കി. വീടിനു പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
എല്ലാ വീടുകളിലും പൂന്തോട്ടമില്ലെന്നും ആളുകള്‍ ഗ്രാമപ്രദേശങ്ങളിൽ ചെന്ന് ശുദ്ധവായു ശ്വസിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. പക്ഷേ നിയന്ത്രണങ്ങൾ ക്രമേണ നീക്കാൻ ഉതകുന്ന തരത്തിൽ സർക്കാര്‍ നല്‍കുന്ന മാർഗ്ഗനിർദ്ദേശങ്ങളെ മാനിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
കൊറോണ വൈറസ് കാരണം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇവിടെ പതിയെ ഇളവ് വരുത്താൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മാസം അവസാനം വീണ്ടും ആശങ്ക ഉയർന്നതോടെയാണ് പൊലീസ് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.