ADVERTISEMENT

ഞെട്ടിയോ? സംഗതി സത്യമാണ്! യാത്രക്കാര്‍ക്ക് വെറും 4.98 ഡോളർ അതായത് ഇന്ത്യന്‍ രൂപ ഏകദേശം 373 എന്ന നിരക്കില്‍ മുറി നല്‍കുകയാണ് കലിഫോര്‍ണിയയിലെ കറ്റാലിന ദ്വീപിലുള്ള അറ്റ്‌വാട്ടര്‍ ഹോട്ടല്‍. ഈ വര്‍ഷം നൂറാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് ഹോട്ടല്‍ യാത്രക്കാര്‍ക്കായി ഈ സുവര്‍ണ്ണാവസരം ഒരുക്കുന്നത്. ശതാബ്ദിയോടനുബന്ധിച്ച്, വേനല്‍ക്കാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളിലേക്കാണ് അറ്റ്‌വാട്ടര്‍ സഞ്ചാരികളെ ക്ഷണിക്കുന്നത്.

ലൊസാഞ്ചലസിൽനിന്ന് ഒരു മണിക്കൂർ ഫെറിയിലോ 15 മിനിറ്റ് ഹെലികോപ്റ്ററിലോ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം. കഴിഞ്ഞ നൂറ്റാണ്ടില്‍ നിർമിക്കപ്പെട്ട, കലാപരമായ മനോഹാരിത നിലനിര്‍ത്തുന്ന ഹോട്ടല്‍ ആണ് 1920 ൽ ആരംഭിച്ച അറ്റ്‌വാട്ടര്‍. സുന്ദരമായ ധാരാളം അലങ്കാരപ്പണികൾ ഇവിടെ കാണാം. 1920 കളില്‍ ഇവിടെ ഒരു രാത്രിക്ക് 4.98 ഡോളർ ആയിരുന്നു നിരക്ക്. ഇതിന്‍റെ ഓര്‍മയ്ക്കായാണ് ഇപ്പോള്‍ അതേ നിരക്കില്‍ 100 ​മുറികൾ നല്‍കുന്നത്.

ജൂലൈയില്‍ ഞായര്‍ മുതൽ വ്യാഴം വരെയാണ് ഓഫര്‍ ലഭ്യമാവുക. ഓഫര്‍ ആവശ്യമുള്ളവര്‍ രണ്ട് രാത്രികള്‍ ബുക്ക് ചെയ്യണം. രണ്ടാമത്തെ രാത്രിയുടെ നിരക്ക് ആരംഭിക്കുന്നത് 228 ഡോളർ (17,078 രൂപ) മുതലാണ്‌. ഇതുപോലുള്ള ഒരു അവസരം നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമേ ലഭിക്കൂ എന്നാണ് ഹോട്ടല്‍ ഇതേക്കുറിച്ച് പറയുന്നത്.

ഇരുപതാം നൂറ്റാണ്ടിന്‍റെ തനതായ ശൈലിയും അതിമനോഹരമായ കടൽത്തീരക്കാഴ്ചകളും ഒത്തു ചേരുന്ന ദ്വീപ് അനുഭവം സഞ്ചാരികൾക്ക് അവിസ്മരണീയമായിരിക്കും. ചുറ്റുമുള്ള ജലവുമായി ഇണങ്ങിച്ചേരും വിധം നീലയും പച്ചയും നിറങ്ങള്‍ കൊണ്ട് പൊതിഞ്ഞ വെളുത്ത ചുവരുകള്‍ മായികമായ അനുഭൂതി പകരും. കാലത്തിനനുസൃതമായ കൂട്ടിച്ചേര്‍ക്കലുകള്‍ ഹോട്ടലിനെ ആഡംബരസമൃദ്ധമാക്കുന്നു. ഈ ഓഫര്‍ പ്രകാരം ഗെസ്റ്റ് റൂമുകളില്‍ ആണ് താമസസൗകര്യം ലഭിക്കുക. ആദ്യ 100 ബുക്കിങ്ങുകള്‍ക്കാണ് ഓഫർ.

English Summary: This Hotel on Catalina Island Is Celebrating Its 100th Birthday With $4.98 Rooms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com