ADVERTISEMENT

ടൂറിസം കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനം ആരംഭിക്കുമ്പോൾ ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്നു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നിർദേശം നൽകിയിരിക്കുന്ന പട്ടികയിൽ 5 കേന്ദ്രങ്ങളാണുള്ളത്. പാലക്കയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, തലശ്ശേരിയിലെ സിവി പാർക്ക്, ഓവർബെറീസ് ഫോളി, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് എന്നിവയാണ് ആദ്യഘട്ട പട്ടികയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നു 

kannur-fort-image-845-440

 

പ്രവർത്തനം ആരംഭിക്കുന്നത് വിവിധ ഘട്ടങ്ങളായി

 

ഘട്ടങ്ങളായി മാത്രമായിരിക്കും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങുന്നത്. സാമൂഹിക അകലം പാലിച്ച് സന്ദർശകരെ അനുവദിക്കാൻ കഴിയുന്നതും ഏറ്റവുമധികം പേരെ ഉൾക്കൊള്ളിക്കാൻ കഴിയുന്നതുമായ ടൂറിസം കേന്ദ്രങ്ങൾ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചു തുടങ്ങും. സാമൂഹിക അകലം കണക്കിലെടുത്തുകൊണ്ട്, പാലക്കയംതട്ടിൽ 250 പേരെ ഉൾക്കൊള്ളിക്കാൻ കഴിയുമെന്നാണു കരുതുന്നത്.

kannur-beach-side-image-845-440

 

പയ്യാമ്പലം ബീച്ചിൽ ആൾത്തിരക്കൊഴിഞ്ഞ നടപ്പാത

 

എന്നാൽ ഒരേ സമയം പ്രവേശനം നൽകുന്നവരുടെ എണ്ണം നിജപ്പെടുത്തേണ്ടി വരും. വീണ്ടും തുറന്നാൽ ഏഴരക്കുണ്ട് വെള്ളച്ചാട്ടം, തലശ്ശേരിയിലെ സിവി പാർക്ക്, ഓവർബെറീസ് ഫോളി എന്നിവിടങ്ങളിൽ 50 മുതൽ 100 പേരെ വരെ മാത്രമായിരിക്കും പ്രവേശിപ്പിക്കാൻ കഴിയുന്നത്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഓരോ വാഹനത്തിനും ഓരോ മണിക്കൂർ വീതം ചെലവഴിക്കാവുന്ന രീതിയിൽ തുറക്കാമെന്നും ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നിർദേശം നൽകിയിട്ടുണ്ട്.

കാത്തിരിപ്പിലാണ് ടൂറിസം കേന്ദ്രങ്ങൾ

സന്ദർശകർ എന്നെത്തുമെന്നറിയാതെ കാത്തിരിക്കുകയാണു ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം. ദിവസവും ഒട്ടേറെപ്പേർ എത്തിയിരുന്ന പയ്യാമ്പലം ബീച്ചിൽ ആരുമെത്തുന്നില്ല. പ്രഭാത സവാരിക്കാർ മാത്രമാണു പയ്യാമ്പലം ബീച്ചിലേക്കു നിലവിൽ എത്തുന്നത്. അതിനു പുറമേ, ഇടയ്ക്ക് എത്തുന്ന സന്ദർശകരെ തിരിച്ചയയ്ക്കുന്നുമുണ്ട്.

 

പയ്യന്നൂർ കാപ്പാട് തണൽ ഇക്കോ പാർക്ക്, മയ്യഴി പുഴയോര നടപ്പാത, പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുകയാണ്. മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി പറശ്ശിനിക്കടവിൽ നിന്നു മാട്ടൂലിലേക്ക് ആരംഭിച്ച ടൂറിസ്റ്റ് ബോട്ട് സർവീസ് മുടങ്ങിയിരിക്കുകയാണ്. വെള്ളിക്കീലിൽ ഇക്കോപാർക്കിലും സഞ്ചാരികളില്ല. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള വഴി കയർ കെട്ടി അടച്ചിരിക്കുകയാണ്.

സന്ദർശകരുണ്ട് ഇവിടെ

ആർക്കിയോളജിക്കൽ‍ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സെന്റ്.ആഞ്ചലോസ് കോട്ട മാത്രമാണു നിലവിൽ പ്രവർത്തിച്ചു തുടങ്ങിയത്. ലോക്ഡൗണിനു ശേഷം പ്രവർത്തനം ആരംഭിച്ച സെന്റ്.ആഞ്ചലോസ് കോട്ടയുടെ സമീപ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്നു വീണ്ടും അടച്ചിരുന്നു.

ഇപ്പോൾ രണ്ടാഴ്ചയായി പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. ഓൺലൈൻ മുഖേനെയാണു പാസ് ലഭിക്കുന്നത്. പ്രവേശന കവാടത്തിൽ നിന്നു ലഭിക്കുന്ന ക്യുആർ കോ‍ഡ് മുഖേനെ പണം അടച്ചു പാസെടുത്താണു പ്രവേശനം. കോവിഡ് പ്രതിസന്ധിയെ തുടർന്നു നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ട്.

വീണ്ടും തുറക്കുമ്പോൾ..

5 മാസത്തിലേറെയായി അടഞ്ഞു കിടക്കുന്നതിനാൽ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനം ആരംഭിക്കുമ്പോൾ ആവശ്യമുള്ളവയുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ നടത്തേണ്ടതായി വരും. പയ്യാമ്പലം ബീച്ച് ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ അറ്റകുറ്റപ്പണികളെല്ലാം ഇപ്പോൾ നടക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങൾ ആദ്യ ഘട്ടത്തിൽ തുറക്കാനുള്ള സാധ്യതയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com