ADVERTISEMENT

കൊച്ചി∙ സീസൺ ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കേ, കോവിഡ് പൂട്ടിയിടൽ മൂലം വിനോദസഞ്ചാര മേഖല മേഖല ആശങ്കയിൽ. ദീപാവലി അവധി ചെലവഴിക്കാനുള്ള ബുക്കിങ് നടക്കേണ്ടതും ഇപ്പോഴാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ അനുവദിക്കണമെന്നാണ് ഹോട്ടൽ ജീവനക്കാരും സംരംഭകരും ഒരുപോലെ ആവശ്യപ്പെടുന്നത്.

 

തുറന്നുനൽകി, മറ്റു സംസ്ഥാനങ്ങൾ

 

കേന്ദ്രത്തിന്റെ അൺലോക്ക് 4 മാർഗനിർദേശം അനുസരിച്ച് ഗോവയും രാജസ്ഥാനും കർണാടകയും തമിഴ്നാടും മഹാരാഷ്ട്രയും വിനോദസഞ്ചാര മേഖല തുറന്നു കഴിഞ്ഞു. ദുബായ് പോലെ ലോകടൂറിസം ഭൂപടത്തിലെ പ്രമുഖ കേന്ദ്രങ്ങളും പൂർണമായി പ്രവർത്തന സജ്ജമായി. കേരളത്തിലാകട്ടെ അങ്ങിങ്ങ് തുറന്ന ഹോട്ടലുകളിലും റിസോർട്ടുകളിലും അടുത്ത പ്രദേശങ്ങളിലുള്ളവർ മാത്രമാണ് താമസിക്കാനെത്തുന്നത്. വർക് ഫ്രം ഹോം ജോലിക്കാർ വീട്ടിൽ നിന്നു മാറി റിസോർട്ടിൽ കുറച്ചു ദിവസം താമസിച്ചു ജോലി ചെയ്യുന്ന രീതി തുടങ്ങിയിട്ടുണ്ട്. അങ്ങനെയുള്ളവർക്കായി പ്രത്യേക പാക്കേജുകളും നൽകിത്തുടങ്ങി.

 

തുറന്നാൽ സന്ദർശകർ വരുമെന്നതിൽ സംശയമില്ലെന്ന് കേരളത്തിൽ 7 ഹോട്ടലുകൾ നടത്തുന്ന താജ് ഗ്രൂപ്പ് വക്താവ് പറഞ്ഞു. തലസ്ഥാന നഗരിയിൽ പുതിയ താജ് ഹോട്ടൽ തുറക്കാനുള്ള പുറപ്പാടിലുമാണ്. വീടിനകത്ത് ശ്വാസംമുട്ടിയിരുന്നവർ കോവിഡ് ലോക്ഡൗൺ കഴിയുമ്പോൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് മേഖല. കോവിഡിനെത്തുടർന്ന് അടച്ചിട്ട ടൂറിസം മേഖല തുറക്കണമെന്ന് വ്യവസായ സംഘടനകളായ  കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സിഐഐ), കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി (സികെടിഐ), ഫിക്കി കേരള ഘടകം എന്നിവ ആവശ്യപ്പെട്ടു.

 

ഗവ. ഏർപ്പെടുത്തുന്ന കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ തയാറാണെന്ന് സിഐഐ കേരള ഘടകം ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. റസ്റ്ററന്റുകളും ബാറുകളും ഹോട്ടലുകളും തുറക്കാൻ അനുവദിക്കണമെന്ന് ഫിക്കി കേരള ഘടകം കൺവീനർ യു.സി.റിയാസ് ആവശ്യപ്പെട്ടു. ടൂറിസം മേഖലയിലെ 35 ലക്ഷത്തോളം പേരുടെ ഉപജീവന മാർഗം ഇനിയും തടയരുതെന്ന് കോൺഫെഡറേഷൻ പ്രസിഡന്റ് ഇ.എം.നജീബ്, ജനറൽ സെക്രട്ടറി സജീവ് കുറുപ്പ് എന്നിവർ ആവശ്യപ്പെട്ടു. താമസിക്കാനെത്തുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കണമെന്ന് ടൂറിസം വ്യവസായികൾ ആവശ്യപ്പെടുന്നു.  റസ്റ്ററന്റുകളിൽ സാമൂഹിക അകലം പാലിക്കലും മറ്റും ഇപ്പോൾ തന്നെ ഉണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 7 ദിവസം വരെ താമസിക്കാനെത്തുന്ന ബിസിനസ് യാത്രികർക്ക് ക്വാറന്റീനിൽ നൽകിയിരിക്കുന്ന ഇളവ് വിനോദ സഞ്ചാരികൾക്കും നൽകിയാൽ മതിയെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com