ഗവിയിലേക്കെത്തുന്ന സഞ്ചാരികളെ ആകർഷിക്കും മണിയാർ ടൂറിസം പദ്ധതി പാതിവഴിയിൽ
Mail This Article
സർക്കാരിന്റെ അനുമതി ലഭിച്ച് 10 വർഷം പിന്നിട്ടിട്ടും ടൂറിസം പദ്ധതി തുടക്കത്തിൽ തന്നെ. ഗവിയിലേക്കെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കാനായി ലക്ഷ്യമിട്ട മണിയാർ ടൂറിസം പദ്ധതിയാണ് പാതിവഴിയിൽ മുടങ്ങിയത്. മണിയാർ അണക്കെട്ടും പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) കൈവശത്തിലിരിക്കുന്ന 30 ഏക്കറും പ്രയോജനപ്പെടുത്തി പദ്ധതി യാഥാർഥ്യമാക്കുകയായിരുന്നു ലക്ഷ്യം. 4.25 കോടി രൂപയുടെ പദ്ധതിക്കാണ് രൂപരേഖ തയാറാക്കിയത്.
ആദ്യഘട്ട നിർമാണത്തിന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രവേശന കവാടങ്ങൾ, പൊക്കവിളക്കുകൾ, ക്ഷേത്രത്തിന്റെ മുന്നിൽ നിന്ന് അണക്കെട്ടിലേക്ക് പടിക്കെട്ടുകൾ, ബോട്ടുജെട്ടി, ശുചിമുറികൾ, ഭക്ഷണശാല, നടപ്പാതകൾ, പാർക്കിങ് ഗ്രൗണ്ട് എന്നിവയുടെ നിർമാണം, പെഡൽ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ എന്നിവ ക്രമീകരിക്കുക, സൗന്ദര്യവൽക്കരണം, സാഹസിക വിനോദങ്ങൾ എന്നിവയാണ് ആദ്യ രൂപരേഖയിൽ ഉൾപ്പെടുത്തിയിരുന്നത്. രണ്ടാംഘട്ടത്തിൽ ജലാശയം കേന്ദ്രീകരിച്ചുള്ള സാഹസിക വിനോദങ്ങൾക്കായിരുന്നു പ്രാമുഖ്യം.
ഇതോടൊപ്പം അക്വേറിയം, പൂന്തോട്ടം, ആംഫി തിയറ്റർ, ടൂറിസം ഇൻഫർമേഷൻ സെന്റർ, വിശ്രമ കേന്ദ്രങ്ങൾ, 7 കോട്ടേജുകൾ, സൗരോർജ വൈദ്യുതി ഉപയോഗിച്ചുള്ള ദീപാലങ്കാരങ്ങൾ, ട്രീപ്ലാസ, പവിലിയൻ, കുട്ടികൾക്കുള്ള ഇൻഡോർ, ഔട്ട്ഡോർ കളിക്കളങ്ങൾ, കൺവൻഷൻ സെന്റർ, കടകൾ എന്നിവ സജ്ജമാക്കാനും പദ്ധതിയിട്ടിരുന്നു. സംരക്ഷണഭിത്തിയും 2 കൽമണ്ഡപങ്ങളും ഭാഗികമായി നിർമിച്ചതു മാത്രമാണ് ആദ്യഘട്ടത്തിൽ നടന്ന പ്രവർത്തനം. അവ തകർച്ച നേരിടുകയാണ്. പിന്നീട് ബന്ധപ്പെട്ടവരാരും ഇവിടേക്കു തിരിഞ്ഞു നോക്കിയിട്ടില്ലെന്നതിന്റെ തെളിവാണിത്. ടൂറിസം പദ്ധതിക്കായുള്ള സ്ഥലം കാടുമൂടി കിടക്കുന്നു. തുടർന്നുള്ള നിർമാണങ്ങൾക്ക് ഫണ്ട് അനുവദിച്ചിട്ടുമില്ല.
English Summary: Maniyar Tourism Project