പത്മനാഭപുരം കൊട്ടാരം സന്ദർശകർക്കായി തുറന്നു
Mail This Article
ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം ചരിത്രസ്മാരകമായ പത്മനാഭപുരം കൊട്ടാരം സന്ദർശകർക്കായി തുറന്നു. കോവിഡ് വ്യാപനത്തെത്തുടർന്ന് മാർച്ച് 20 മുതലാണ് കൊട്ടാരത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. ഇന്നലെ രാവിലെ കൊട്ടാരം തുറന്നപ്പോൾത്തന്നെ കേരളത്തിൽ നിന്നും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദർശകർ എത്തിയിരുന്നു. പ്രവേശന കവാടത്തിന് സമീപം സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകിയും, ശരീരോഷ്മാവ് പരിശോധിച്ചതിനും ശേഷമാണ് സന്ദർശകരെ കൊട്ടാരത്തിനു അകത്തേക്ക് കടത്തി വിട്ടത്.
കൂടാതെ പേര്, മേൽവിലാസം മൊബൈൽ നമ്പർ എന്നിവ റജിസ്റ്ററിൽ രേഖപ്പെടുത്തണം. ഒരേ സമയം 10 പേർക്കാണ് പ്രവേശനം. സന്ദർശകർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഗൈഡിങ് ഇല്ല. ആദ്യദിനം 200 സന്ദർശകർ എത്തിയതായി കൊട്ടാരം സൂപ്രണ്ട് സി.എസ്.അജിത്കുമാർ പറഞ്ഞു. രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെയാണ് സന്ദർശക സമയം. ഉച്ചയ്ക്ക് 12.30 മുതൽ 2 വരെ ഇടവേള. മുതിർന്നവർക്ക് 40 രൂപയും, കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന നിരക്ക്.