ADVERTISEMENT

കൊച്ചി∙ കേരള ടൂറിസത്തിനു വലിയൊരു കടമ്പ നീങ്ങി. മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ് ലോക്ഡൗൺ കഴിഞ്ഞ് ബാറുകൾ തുറന്നെങ്കിലും കേരളത്തിൽ മാത്രം തുറക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് സഞ്ചാരികളോട് മറുപടി പറയാൻ കഴിയാത്ത സ്ഥിതിയായിരുന്നു ഇതുവരെ. ക്രിസ്മസും പുതുവൽസരവും ചേരുന്ന ഉത്സവ സീസണിന് ഇനി കേരളത്തിലേക്കു കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും.

ടൂറിസം, സംസ്ഥാനത്തെ യുവതീയുവാക്കൾക്ക് സാധാരണഗതിയിൽ 15 ലക്ഷം തൊഴിലവസരങ്ങളാണു നേരിട്ടു നൽകുന്നത്. 45,000 കോടിയുടെ വരുമാനം ടൂറിസത്തിന്റെ സംഭാവനയായി പ്രതിവർഷം ആഭ്യന്തര വരുമാനത്തിൽ ചേർക്കപ്പെടുന്നു. 

പുറത്തുപോയി ഉല്ലസിക്കാൻ കഴിയാത്ത സഞ്ചാരികൾ ഗോവ, രാജസ്ഥാൻ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലേക്കാണിപ്പോൾ യാത്ര. മറ്റു മൂന്നിടത്തും ബാർ തുറന്നതിനാൽ സഞ്ചാരികൾ കേരളത്തെ തഴയുന്ന സ്ഥിതി ഉണ്ടായിരുന്നു. പുറത്തു നിന്നു വാങ്ങി മുറിക്കുള്ളിൽ അടച്ചിരുന്നു കഴിക്കണമെന്നാണെങ്കിൽ വീട്ടിലിരുന്നാൽ പോരേ എന്ന ചോദ്യം ഉയർന്നപ്പോൾ കേരളത്തിന്റെ ടൂർ ഓപ്പറേറ്റർമാർ കുഴങ്ങിയിരുന്നു. റസ്റ്ററന്റ് തുറന്നു വയ്ക്കാമെങ്കിൽ എന്തുകൊണ്ടു ബാർ തുറന്നു കൂടാ എന്ന ചോദ്യവും ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലുകളിലും റിസോർട്ടുകളിലുമെല്ലാം ഇതായിരുന്നു സ്ഥിതി. സഞ്ചാരികൾ കർശനമായ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നതിനാൽ കോവിഡ് പരക്കാനുള്ള സാധ്യത കുറവാണെന്നും അഭിപ്രായമുയർന്നു.

നിലവിൽ എല്ലാ ഹോട്ടലുകളും റിസോർട്ടുകളും മേശകളുടെ എണ്ണവും ഒരേ സമയം ബാറിൽ അല്ലെങ്കിൽ റസ്റ്ററന്റിൽ ഇരിക്കാവുന്നവരുടെ എണ്ണവും കുറച്ചിട്ടുണ്ട്. മിക്കവരും പകുതിയാക്കി. ഒരു മേശയ്ക്കു ചുറ്റം മൂന്നുപേരെ മാത്രമേ അനുവദിക്കുകയുള്ളൂ.

ഈ മാസം അവസാനവും ജനുവരിയിലും കേരളമാകെ സഞ്ചാരികൾ ഏറെ എത്തുന്നുണ്ട്. പുതുവൽസരം മിക്ക ഹോട്ടലുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മുറികൾ ഒഴിവില്ല. രാജസ്ഥാനിലും കർണാടകയിലും ഗോവയിലുമെല്ലാം സഞ്ചാരികൾ നിറയുകയാണ്. 

7 ദിവസത്തിനകം തിരികെ പോവുകയാണെങ്കിൽ ക്വാറന്റീൻ ആവശ്യമില്ല. അതിലേറെയാണെങ്കിൽ വേണം എന്ന നിബന്ധനയിലും മാറ്റം വരുത്തണമെന്ന് ടൂറിസം രംഗം ആവശ്യപ്പെടുന്നു. പുറത്തു നിന്നു വരുന്നവർക്ക് ഒരാഴ്ചയിലേറെ കേരളത്തിൽ തങ്ങാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോൾ.

ടൂറിസം കേന്ദ്രങ്ങളായി വിജ്ഞാപനം ചെയ്യുന്ന സ്ഥലങ്ങളിൽ ഉദാരമായ എക്സൈസ് നയം നടപ്പാക്കണമെന്ന് പ്രമുഖ ടൂറിസം വ്യവസായി ജോസ് ഡൊമിനിക് നിർദേശിച്ചു. ഒറ്റയ്ക്കുള്ള മികച്ച റസ്റ്ററന്റുകൾക്കും  ബാർ  ലൈസൻസോ ബീയർ – വൈൻ ലൈസൻസോ നൽകുന്നത് സഞ്ചാരികൾക്കു താൽപര്യം കൂട്ടും.

സ്പാ തുറക്കാനും അനുവദിക്കണം 

കൊച്ചി∙ സംസ്ഥാനത്തെ ബാറുകൾ തുറക്കാനുള്ള തീരുമാനം ടൂറിസം വ്യവസായത്തിന്റെ തിരിച്ചുവരവിന് വേഗം കൂട്ടുമെന്ന് വ്യവസായിസംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ). സംസ്ഥാനത്തിനുള്ളിൽനിന്നും അയൽസംസ്ഥാനങ്ങളിൽനിന്നുമുള്ള സഞ്ചാരികൾ ധാരാളമായി ഹോട്ടലുകളിലും റിസോർട്ടുകളിലും എത്തുന്ന സീസണാണിതെന്ന് സിഐഐ കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.

ആയുർവേദ ടൂറിസത്തിന്റെ കേന്ദ്രമായ കേരളത്തിന് അതിന്റെ പൂർണനേട്ടമെടുക്കാവുന്ന സമയമാണിതെന്ന് സിഐഐ ടൂറിസം പാനൽ കൺവീനർ ജോസ് ഡൊമിനിക് പറഞ്ഞു. ഇതിനായി, സ്പാകളുടെ പ്രവർത്തനം കൂടി അനുവദിക്കാൻ സർക്കാർ തയാറാകണം. 

Content Highlights:Bars in kerala Reopens Tourism will Boost

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com