കൈലാസയിലേക്ക് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ വിലക്കി നിത്യാനന്ദ
Mail This Article
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ വിലക്കി ആള്‍ദൈവം നിത്യാനന്ദ. അദ്ദേഹം തന്നെ സ്വന്തം രാജ്യമായി പ്രഖ്യാപിച്ച കൈലാസയിലേക്കാണ് ഇന്ത്യയിൻ നിന്നുള്ള ഭക്തർക്ക് പ്രവേശാനുമതി നിഷേധിച്ചിരിക്കുന്നത്. ബ്രസീൽ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്കും കൈലാസയിലേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
2000ലാണ് നിത്യാനന്ദ ആശ്രമം തുടങ്ങുന്നത്. അതിന് മുമ്പു തന്നെ വാർത്തകളിൽ ഇടം പിടിച്ചയാളാണ് നിത്യാനന്ദ. ഹിന്ദുരാജ്യം എന്നവകാശപ്പെട്ടു കൊണ്ട് 'കൈലാസ' എന്ന പേരില്‍ മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള സ്വകാര്യദ്വീപ് വാങ്ങി, പിന്നീടത് സ്വന്തം രാജ്യമായി നിത്യാനന്ദ പ്രഖ്യാപിക്കുകയായിരുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുമായി സമ്പൂർണ ഭരണമുള്ള രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട്, രാജ്യത്തിന്റെ വെബ്സൈറ്റും ആരംഭിച്ചിരുന്നു.
ഓഗസ്റ്റിൽ നിത്യാനന്ദ പുതിയ സെൻട്രൽ ബാങ്കും ‘കൈലാഷിയൻ ഡോളർ’ എന്ന പേരിൽ പുതിയ കറൻസിയും പുറത്തിറക്കി. ഇതോടൊപ്പം 300 പേജുള്ള സാമ്പത്തിക നയം തയാറാക്കിയതായും ബാങ്ക് പ്രവര്‍ത്തനത്തിനായി മറ്റൊരു രാജ്യവുമായി ധാരണാപത്രം ഒപ്പിട്ടതായും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു.
English Summary: Nithyananda Bans Indians Over Covid-19 Surge