‘ടൂറിസം സംരംഭകർ ആത്മഹത്യയുടെ വക്കിലാണ്, ബാങ്കുകൾ ജപ്തി നോട്ടീസ് അയയ്ക്കുന്നു’
Mail This Article
കോവിഡ് വ്യാപനത്തെ തുടർന്ന് നിലനിൽപിനുള്ള മത്സരത്തിലാണ് ടൂറിസം വ്യവസായം. വായ്പയെടുത്തു വ്യവസായം തുടങ്ങിയവരുടെ ജീവിതം വഴിമുട്ടി. ഇനിയെന്നാണു പ്രവർത്തനം പുനരാരംഭിക്കുകയെന്നു നിശ്ചയമില്ല. സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിൽ ചില്ലിക്കാശു പോലും ലഭിച്ചില്ലെന്നാണു സംരംഭകർ പറയുന്നത്. അടച്ചിട്ടതിലൂടെ സാമ്പത്തിക ബാധ്യതയുടെ കണക്കുകൾ വിശദീകരിക്കുന്നു കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലുള്ള മാംഗോ മെഡോസ് അഗ്രികൾച്ചറൽ പാർക്കിന്റെ ഉടമ എൻ.കെ. കുര്യൻ.
തകർച്ചയിലാണെന്നു ടൂറിസം മേഖലയിലുള്ളവർ പരാതിപ്പെടുന്നു. കോവിഡ് വ്യാപനം പ്രത്യക്ഷത്തിൽ ഏതെല്ലാം രീതിയിലാണു ബാധിച്ചിട്ടുള്ളത് ?
കോവിഡ് വ്യാപിച്ചതോടെ തകർച്ച പൂർണമായെന്നു പറയുന്നതാണു ശരി. 2018ലുണ്ടായ വെള്ളപ്പൊക്കമായിരുന്നു ആദ്യത്തെ ആഘാതം. വായ്പയെടുത്ത് നവീകരണ പ്രവർത്തനം നടത്തിയപ്പോഴേയ്ക്കും നിപ്പ വൈറസ് പടർന്നു. പകർച്ച വ്യാധിയെക്കുറിച്ചു വാർത്ത വന്നതോടെ ബുക്കിങ്ങുകൾ ക്യാൻസലായി. അതോടെ വായ്പകളുടെ തിരിച്ചടവു മുടങ്ങി. 2020 ജനുവരിയിൽ കോവിഡ് വ്യാപിച്ചതോടെ തകർച്ച പൂർണമായി. ഇപ്പോഴും ആത്മഹത്യ ചെയ്തില്ല എന്നതിലാണ് അദ്ഭുതം.
സർക്കാർ വെള്ളപ്പൊക്ക ദുരിതാശ്വാസം പ്രഖ്യാപിച്ചിരുന്നു. കോവിഡ് വ്യാപനത്തിലും ടൂറിസം മേഖലയ്ക്ക് സാമ്പത്തിക സഹായം നൽകുമെന്ന് അറിയിച്ചിരുന്നു. കിട്ടിയില്ലേ?
നയാപൈസ സർക്കാർ സഹായം ലഭിച്ചിട്ടില്ല. നേരിട്ട് ആശ്വാസ വാക്കു പോലും ഉണ്ടായില്ല. സാഹചര്യം വിശദീകരിച്ചുകൊണ്ടു മുഖ്യമന്ത്രിക്ക് നേരിട്ടു പരാതി നൽകി. ബാങ്കുകളെ നേരിട്ടു സമീപിക്കാൻ പറ്റാത്ത സാഹചര്യമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, മറുപടിയൊന്നും ലഭിച്ചില്ല.
ആർക്കാണു സാമ്പത്തിക സഹായം ലഭിച്ചത്?
2018ലെ വെള്ളപ്പൊക്കത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾ നികത്താൻ വീണ്ടും കടമെടുത്തു. പ്രതീക്ഷകളെല്ലാം തകർത്തുകൊണ്ടു നിപ്പയും വീണ്ടും വെള്ളപ്പൊക്കവും പിന്നീട് കൊറോണയും വന്നു. വായ്പാ ഗഡുക്കള്‍ കൃത്യമായി തിരിച്ചടയ്ക്കാൻ സാധിച്ചില്ല. അതിനാൽത്തന്നെ മൊറട്ടോറിയം ലഭിച്ചില്ല. ബാങ്കുകളുടെ നിബന്ധന പ്രകാരം 2021 ജനുവരി വരെ വായ്പ തിരിച്ചടവു മുടങ്ങാത്ത സ്ഥാപനങ്ങൾക്കാണ് (സ്റ്റാൻഡേഡ‍് അക്കൗണ്ട്) മൊറട്ടോറിയം.
എത്ര രൂപയുടെ നഷ്ടമാണു സംഭവിച്ചിട്ടുള്ളത്?
മുപ്പത് ഏക്കറിൽ പ്രവർത്തിക്കുന്ന അഗ്രിക്കൾചറൽ തീം പാർക്കാണ് മാംഗോ മെഡോസ്. നേരിട്ടും അല്ലാതെയുമായി ഇരുനൂറ്റൻപതോളം പേർ ജോലി ചെയ്യുന്നുണ്ട്. അടച്ചിട്ടാൽ പോലും ഒരു മാസം ചെലവിന് ആറു ലക്ഷം രൂപ വേണം. മൂന്നു വർഷത്തിനിടെ ഇരുപതു കോടിയാണു നഷ്ടം. വായ്പയുടെ തിരിച്ചടവു മുടങ്ങിയതിനാൽ ജപ്തിഭീഷണിയിലാണ്.