ADVERTISEMENT

മൂന്നാർ ∙ മൂന്നാറിനെയും കൊടൈക്കനാലിനെയും ബന്ധിപ്പിച്ച് ടൂറിസം സാധ്യതകളുടെ ഇടനാഴി വരുന്നതും കാത്ത് ജില്ല. പാമ്പാടുംചോല നാഷനൽ പാർക്കിനു നടുവിലൂടെ ഒന്നര മണിക്കൂറിന്റെ അകലത്തിൽ കൊടൈക്കനാലിലെത്തുന്ന പാതയ്ക്ക് പുനർജന്മം കിട്ടിയാൽ ദക്ഷിണേന്ത്യയിലെ തന്നെ എറ്റവും വലിയ ടൂറിസം സർക്യൂട്ടാകും മൂന്നാറിൽ തുറക്കുക. മൂന്നു പതിറ്റാണ്ടുകൾക്കു മുൻപു അടച്ച മൂന്നാർ – കൊടൈക്കനാൽ എസ്കേപ് റോഡ് ഫോർവീൽ വാഹനങ്ങൾ മാത്രം സഞ്ചരിക്കുന്ന രീതിയിൽ ഇപ്പോഴും വനംവകുപ്പ് ഉപയോഗിക്കുന്നുണ്ട്. 

എസ്കേപ് റോഡിലേക്കുള്ള ചരിത്രത്തിന്റെ യാത്ര തുടങ്ങുന്നത് 1864ൽ ആണ്. ബ്രിട്ടിഷ് ഇന്ത്യയിലെ ആർമി ഓഫിസറായ ഡഗ്ലസ് ഹാമിൽട്ടൻ പഴനി കുന്നുകളിലെ ബെരിജാം മേഖലയിൽ മിലിറ്ററി കന്റോൺമെന്റ് സ്ഥാപിക്കാൻ അനുയോജ്യമാണെന്ന റിപ്പോർട്ട് അധികൃതർക്കു കൈമാറി. കൊടൈക്കനാലെന്ന ഈ പ്രദേശത്തേക്കു സമ്പന്നരായ ഒട്ടേറെ കുടുംബങ്ങൾ താമസിക്കാനെത്തി. ബെരിജാം തടാകവും തണുപ്പുള്ള കാലാവസ്ഥയുമായിരുന്നു ഇവിടേക്കുള്ള പ്രധാന ആകർഷണം. 

1990ൽ കണ്ണൻദേവൻ കമ്പനിയുടെ നേതൃത്വത്തിൽ മൂന്നാറിനെയും ടോപ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന കുണ്ടള റോഡും ചെറു ചരക്കുട്രെയിനുകൾ സഞ്ചരിക്കാൻ മോണോ റെയിൽ പാതയും നിർമിക്കപ്പെട്ടു. 1915ൽ തമിഴ്നാട്ടിലെ ബത്തലഗുണ്ടിൽ നിന്ന് കൊടൈക്കനാലിലേക്കു ലോ ഘട്ട് റോഡ് നിർമിക്കപ്പെട്ടു. 1925ൽ ബെരിജാം തടാകത്തിനു സമീപത്തു നിന്നു ടോപ് സ്റ്റേഷനിലേക്കു രണ്ടാം ഘട്ട് റോഡും നിർമിച്ചു. ചെളി നിറഞ്ഞ് ഇടുങ്ങിയ ഈ റോഡിലൂടെ കൊച്ചിയിലെത്താൻ 12 മണിക്കൂറിലേറെ സമയം വേണമായിരുന്നു. ബെരിജാം ലേക്കിൽ നിന്നു കൊച്ചിയിലേക്ക് 160 മൈൽ ആണു ദൂരം. 

idukki-escape-road-image-845-440
എസ്കേപ് റോഡിൽ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലേക്കു ദൂരം അടയാളപ്പെടുത്തുന്ന നാഴികക്കല്ല്, 2. എസ്കേപ്

8375 അടി ഉയരത്തിലുള്ള വന്തരവ് കൊടുമുടിയോടു ചേർന്നു പരമാവധി 8140 അടി വരെ ഉയരത്തിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും ഉയരത്തിലൂടെ കടന്നുപോകുന്ന റോഡുകളിൽ ഒന്നാണിത്.  മഴ കനത്ത സമയങ്ങളിൽ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഈ വഴി. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച സമയത്തു ജപ്പാനും ജർമനിയും ഇറ്റലിയും ഉൾപ്പെടുന്ന അച്ചുതണ്ട് ശക്തികൾക്കായിരുന്നു മുൻതൂക്കം. ബ്രിട്ടിഷ് ശക്തികേന്ദ്രമായിരുന്ന പഴയ മദ്രാസിൽ ജപ്പാന്റെ നേതൃത്വത്തിൽ ചെറിയ തോതിൽ ബോംബിട്ടു. 

പല കുടുംബങ്ങളും മലയോര പ്രദേശങ്ങളിലേക്കു പലായനം ചെയ്തു. ഇതിൽ പലരും കൊടൈക്കനാലിലേക്കും എത്തി. കിഴക്കൻ തീരത്തിനും പടിഞ്ഞാറൻ തീരത്തിനും നടുവിലായി നിലകൊള്ളുന്ന പശ്ചിമഘട്ടത്തിനെ മറയാക്കി ഇന്ത്യയിൽ നിന്നു രക്ഷപ്പെടാമെന്നായിരുന്നു തന്ത്രം. ബെരിജാം തടാകം വഴി ടോപ് സ്റ്റേഷനിലേക്കും അവിടെ നിന്നു മൂന്നാർ വഴി കൊച്ചിയിലെത്തി കപ്പൽ മാർഗം ഇംഗ്ലണ്ടിലേക്കു രക്ഷപ്പെടാനുള്ള പദ്ധതി ബ്രിട്ടിഷുകാർ അന്നു തയാറാക്കി. ഇതിന്റെ ഭാഗമായി റോഡുകൾ മെച്ചപ്പെടുത്താൻ ബ്രിട്ടിഷ് സർക്കാർ തീരുമാനിച്ചു. 

കൊടൈക്കനാലിൽ നിന്നു ടോപ് സ്റ്റേഷനിലേക്കുള്ള ഈ റോഡിന് അങ്ങനെ എസ്കേപ് റോഡ് എന്ന പേരു കൈവന്നു. യുദ്ധകാലാടിസ്ഥാനത്തിൽ ബ്രിട്ടിഷ് സിവിൽ എൻജിനീയറിങ് വിഭാഗം റോഡ് നവീകരിച്ചു. ചെറു മോട്ടർ കാറുകൾക്കു സഞ്ചരിക്കാവുന്ന തരത്തിൽ എസ്കേപ് റോഡ് മാറി. യുദ്ധത്തിൽ തിരിച്ചടികൾ സംഭവിക്കാതിരുന്നതോടെ അന്നത്തെ മദ്രാസിലേക്കുള്ള ചരക്കുനീക്കത്തിനായി ഈ റോഡ് ഉപയോഗിക്കപ്പെട്ടു. 1990 വരെ ഇതിലൂടെ യാത്ര ചെയ്യാൻ സാധിക്കുമായിരുന്നു. തൊണ്ണൂറുകളിൽ കേരളവും തമിഴ്നാടും റോഡിനായി നടത്തിയ നിയമയുദ്ധങ്ങൾക്കൊടുവിലാണ് ഇതിലൂടെയുള്ള യാത്ര പൂർണമായും നിരോധിക്കപ്പെട്ടത്. 

ട്രെക്കിങ്ങിനെത്തുന്ന സഞ്ചാരികൾക്ക് ഇതിലൂടെ 3 കിലോമീറ്റർ ദൂരം സഞ്ചരിക്കാം. കാടിന്റെ ഭംഗി ആസ്വദിച്ചു നടക്കുന്നതിനിടയിൽ വിവിധ ജീവികളെയും പക്ഷികളെയും കാണാൻ സാധിക്കും.  കൊടൈക്കനാലിൽ ഫൗണ്ടേഷൻ റോഡ് വരെ തടസ്സങ്ങളൊന്നുമില്ലാതെ സഞ്ചരിക്കാം. അവിടെ നിന്നു ബെരിജാം തടാകത്തിലേക്കു പോകാനായി കൊടൈക്കനാൽ ഡിഎഫ്ഒയുടെ അനുമതി വേണം. ബെരിജാം തടാകം മുതൽ പാമ്പാടുംചോല പാർക്ക് വരെയുള്ള വഴി പൂർണമായും കാടുപിടിച്ചു കിടക്കുകയാണ്.

 

English Summary: Idukki Tourism Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com