യാത്രാ വിലക്ക് ഏർപ്പെടുത്തി വിവിധ രാജ്യങ്ങൾ; ആഘോഷങ്ങൾക്ക് കരിനിഴലായി ഒമിക്രോണ്‍
Mail This Article
കോവിഡ് മാറ്റിമറിച്ച ജീവിതത്തിൽ നിന്നു ലോകം തിരിച്ചു വരവിന്റെ പാതയിലായിരുന്നു. ഇപ്പോഴിതാ ആഘോഷയാത്രകള്‍ക്ക് കരിനിഴലായി ഒമിക്രോണിന്റെ കടന്നുവരവ് ലോകത്തെ ആശങ്കയിലാക്കി. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിദേശയാത്രകള്‍ക്ക് പ്ലാന്‍ ചെയ്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് പുതിയ കോവിഡ് വൈറസ് വാർത്ത. ജനിതകമാറ്റം സംഭവിച്ച്, കൂടുതല്‍ വ്യാപനശേഷിയുള്ള ഒമിക്രോൺ പടരുന്നുവെന്ന് റിപ്പോര്‍ട്ട് ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുന്നു. ഇതേ തുടർന്ന് മിക്ക രാജ്യങ്ങളും യാത്രാ വിലക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തെക്കേ ആഫ്രിക്കൻ രാജ്യങ്ങൾക്കു പിന്നാലെ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, ബ്രസീല്‍, ബംഗ്ലദേശ്, ഇസ്രയേല്‍, സിംഗപ്പുർ, മൗറീഷ്യസ്, ബോട്സ്വാന, ന്യൂസീലന്‍ഡ്, ചൈന, സിംബാബ്‌വെ, ഹോങ്കോങ് എന്നീ 12 രാജ്യങ്ങളാണ് ഹൈ റിസ്ക് പട്ടികയിലുള്ളത്. യൂറോപ്യൻ യൂണിയനു പുറമേ, യുഎസ്, ബ്രസീൽ, കാനഡ, ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണകൊറിയ, മാലദ്വീപ്, ഇന്തൊനീഷ്യ, ന്യൂസീലൻഡ്, ശ്രീലങ്ക, തായ്‌ലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ദക്ഷിണാഫ്രിക്ക അടക്കം 6 തെക്കേ ആഫ്രിക്കൻ രാജ്യങ്ങൾക്കാണു യാത്രാവിലക്കുള്ളത്.
ഇന്ത്യയിലും സർക്കാർ പുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ സ്വീകരിച്ചിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്, അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാര്‍ ആർടിപിസിആർ പരിശോധന നെഗറ്റീവ് ആണെങ്കിലും 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി. പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവരെ സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച് പ്രത്യേകം പരിഗണിക്കും.
English Summary: Omicron Alert and Regulations in Countries