ADVERTISEMENT

കൊറോണ വൈറസ് മൂലം ലോകമെങ്ങുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് സാമ്പത്തികവ്യവസ്ഥയ്ക്ക് മേല്‍ കനത്ത പ്രഹരമാണ് ഏറ്റത്. എന്നാല്‍ ലോകസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളില്‍ ഒന്നായിരുന്ന  ഇന്തോനേഷ്യൻ ദ്വീപ്,  ബാലിയേക്കാള്‍ മോശം അവസ്ഥയിലായിപ്പോയ മറ്റൊരിടവും ഇല്ലെന്നു തന്നെ പറയാം. കർശനമായ അതിർത്തി നിയന്ത്രണ നടപടികളും വിമാനത്താവളം അടച്ചിടലുമെല്ലാം കാരണം 2021- ല്‍ വെറും 45 രാജ്യാന്തര ടൂറിസ്റ്റുകള്‍ ആണ് ബാലിയിലെത്തിയത്!

വിദേശരാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം, 2019-ല്‍ ഏകദേശം 6.2 ദശലക്ഷവും 2020-ൽ 1.05 ദശലക്ഷവുമായിരുന്നു എന്ന കാര്യം കണക്കിലെടുക്കുമ്പോഴാണ് ഇത് എത്രത്തോളം ഗൗരവതരമാണെന്ന് മനസിലാവുക. ബാലിയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ വിദേശ ടൂറിസ്റ്റ് സന്ദർശനനിരക്കാണിത്.

ഈ വര്‍ഷത്തിന്‍റെ ഭൂരിഭാഗവും ബാലിയിലെ ഡെൻപസാറിലുള്ള എൻഗുറാ റായ് ഇന്റർനാഷണൽ എയർപോർട്ടില്‍ (ഡിപിഎസ്) രാജ്യന്തര വിമാനസര്‍വീസുകള്‍ ഇല്ലാതിരുന്നതിനാല്‍, സഞ്ചാരികൾ മിക്കവരും സ്വകാര്യ യാറ്റുകൾ വഴിയാണ് വന്നത്. ഇക്കഴിഞ്ഞ ഒക്‌ടോബർ 14-ന് ബാലിയില്‍ രാജ്യന്തര വിമാന സർവീസുകൾ ഔദ്യോഗികമായി പുനരാരംഭിച്ചെങ്കിലും വിമാനത്താവളത്തിനകത്തും പുറത്തും ആഭ്യന്തര വിമാന സർവീസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതും പ്രധാനമായും ഇന്തോനേഷ്യയുടെ തലസ്ഥാന നഗരമായ ജക്കാർത്തയിൽ നിന്നായിരുന്നു ഉണ്ടായിരുന്നത്.

ഇതുമാത്രമല്ല, രാജ്യത്തേക്ക് വരുന്ന ടൂറിസ്റ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും അല്‍പ്പം കടുപ്പമേറിയതായിരുന്നു. ഏകദേശം 22,703 രൂപ ചെലവില്‍ ബിസിനസ് വീസ നേടുന്നവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം, ടൂറിസ്റ്റ് വീസ ഇല്ല. ഒന്നിലധികം പിസിആര്‍ ടെസ്റ്റുകൾ നടത്തുകയും പ്രത്യേക ആരോഗ്യ ഇൻഷുറൻസ് എടുക്കുകയും വേണം. പൂർണ്ണമായി വാക്സിനേഷൻ എടുത്ത ആളുകൾക്കും 10 ദിവസത്തെ ക്വാറന്റീന്‍ ഉണ്ട്. കൂടാതെ, നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാത്തതിനാൽ വിമാന ടിക്കറ്റ് നിരക്കും വളരെ ഭീമമായിരുന്നു.

ജക്കാർത്ത ആസ്ഥാനമായുള്ള കേന്ദ്ര സർക്കാരാണ് വിദേശ സന്ദർശകരുമായി ബന്ധപ്പെട്ട ബാലിയുടെ കോവിഡ് നയങ്ങളില്‍ അന്തിമതീരുമാനം എടുക്കുന്നത്. ബാലിയിലെ പ്രാദേശിക സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാവില്ല. പുതിയ ഒമിക്രോണ്‍ വേരിയന്‍റ് വന്നതോടെയാണ് ക്വാറന്റീന്‍ കാലാവധി ഈയിടെ കൂട്ടിയത്. 

ആഭ്യന്തര ടൂറിസത്തിന്‍റെ ക്രമാനുഗതമായ തിരിച്ചുവരവ് കാണാനുണ്ട് എന്നത് ബാലിയ്ക്ക് പ്രതീക്ഷയുടെ ഒരു ചെറിയ തിളക്കം നല്‍കുന്നുണ്ട്. ഏകദേശം 35% ആണ് ഇപ്പോള്‍ ബാലിയിലെ ഹോട്ടലുകളുടെ ഒക്യുപെൻസി നിരക്ക്. വാരാന്ത്യങ്ങളിൽ ഏകദേശം 13,000 ആഭ്യന്തര വിനോദസഞ്ചാരികൾ ബാലി സന്ദർശിക്കുന്നുണ്ട്.

English Summary: Bali reopens but only gets 2 foreign tourists in 1st Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com