ADVERTISEMENT

നീണ്ടകാലത്തെ കാത്തിരിപ്പിനു ശേഷം തിരുവനന്തപുരത്തെ ഹിൽസ്റ്റേഷനായ പൊൻമുടി സഞ്ചാരികൾക്കായി തുറക്കുന്നു. കോവിഡ് നിയന്ത്രണങ്ങളും തകർന്ന റോഡും കാരണം കുറച്ചു നാളുകളായി പൊൻമുടി വിനോദസഞ്ചാര കേന്ദ്രം അടച്ചിരിക്കുകയായിരുന്നു. 11, 12 ഹെയര്‍പിന്‍ വളവുകളില്‍ റോഡിന്റെ ഒരു ഭാഗത്ത് വിള്ളല്‍ കണ്ട് മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലാണ് ഗതാഗതം നിരോധിച്ചിരുന്നത്. 

റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാത്തതിനാൽ‌ ക്രിസ്മസ്-പുതുവത്സര സീസണിലും പൊന്മുടി തുറക്കുന്നതിൽ അനിശ്ചിതത്വമുണ്ടായിരുന്നു. വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം എം.എൽ.എ വിനോദ സഞ്ചാര വകുപ്പ് മന്ത്രിയുടേയും ഡി.എഫ്.ഒ യുടേയും ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ടൂറിസം വകുപ്പ് മന്ത്രിക്കും വനംവകുപ്പു മന്ത്രിക്കും പോലീസ് , റവന്യൂ വകുപ്പുകൾക്കും ഇത് സംബന്ധിച്ച് വിശദമായ നിവേദനവും നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ മാസം 27 ന് ചേർന്ന ജില്ലാ വികസ സമിതിയിൽ ഇക്കാര്യം വീണ്ടും ഉന്നയിച്ചു. 

ponmudi-trip

ജില്ലാ കളക്ടറുടെ നിർദേശമനുസരിച്ച് റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ടും, ഡി.എഫ്.ഒ യും, തഹസിൽദാറും നേരിട്ട് സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വരുന്ന ബുധനാഴ്ച മുതൽ വിനോദസഞ്ചാരകേന്ദ്രം തുറക്കാൻ തീരുമാനമാകുന്നത്. അപകടാവസ്ഥയിലുള്ള റോഡിന്റെ ഭാഗത്ത് പ്രത്യേക കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. 

 മഞ്ഞിൽ പൊതിഞ്ഞ പൊന്മുടി

നോക്കെത്താദൂരത്തോളം പുൽമേടുകൾ. തണുത്ത കാറ്റ്. മുന്നിലൂടെയും പിന്നിലൂടെയും വന്നു കണ്ണുപൊത്തുന്ന കോടമഞ്ഞ്. ഏതു സഞ്ചാരിയുടെയും സ്വപ്നലക്ഷ്യങ്ങളിലൊന്ന്. അതിനൊപ്പം നനുത്ത മഴ കൂടി പെയ്താലോ? തിരുവനന്തപുരം ജില്ലയിലെ പൊന്മുടി ഒരുക്കുന്നത് പൊന്നിനെക്കാൾ മൂല്യമുള്ള അനുഭവങ്ങളാണ്. 

ponmudi-trip2

കല്ലാറിന്റെയും മറ്റ് അരുവികളുടെയും നനുത്ത തണുപ്പും കുന്നുകളുടെ ഹരിതശോഭയും നിമിഷ നേരം കൊണ്ട് എല്ലാം മറയ്ക്കുന്ന കോടമഞ്ഞുമാണ് പൊന്മുടിയുടെ പ്രധാന ആകർഷണങ്ങൾ. 22 ഹെയർ പിൻ വളവുകൾ കടന്നുവേണം പൊൻമുടിയുടെ നെറുകയിലെത്താൻ. ഈ വഴിയിൽ ഉടനീളം തേയിലത്തോട്ടങ്ങളും കാട്ടരുവികളും ഉൾപ്പെടെ കാഴ്ചകളുടെ ഘോഷയാത്രയാണ്. ചോലവനങ്ങളും പുൽമേടുകളുമാണ് പൊന്മുടിയുടെ അഴക്. 

English Summary: Ponmudi Eco Tourism Center Reopening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com