ADVERTISEMENT

വാഗമൺ ∙ കാരവനിൽ കറങ്ങാം.. സ്ഥലങ്ങൾ കാണാം. സ്വസ്ഥമായി കാരവൻ പാർക്ക് ചെയ്ത് അതിൽത്തന്നെ കിടന്നുറങ്ങാം. സംസ്ഥാന സർക്കാറിന്റെ പുതിയ കാരവൻ ടൂറിസത്തിന്റെ സാധ്യതകൾ ഇതാണ്. കാരവൻ സ്വസ്ഥമായി പാർക്ക് ചെയ്യാൻ കാരവൻ പാർക്കുകളും ആരംഭിക്കും.

വാഗമൺ ഏലപ്പാറ റൂട്ടിസ് നല്ലതണ്ണിയിൽ സ്ഥാപിക്കുന്ന കാരവൻ പാർക്ക് ഇത്തരത്തിൽ ആദ്യത്തേതാണ്. ഇതിനൊപ്പം ഇടുക്കി ജില്ലയിൽ മറ്റ് ചില കാരവൻ പാർക്കുകളുടെ നിർമാണവും നടന്നു വരുന്നു. 

കാരവൻ ടൂറിസത്തിനായി പാർക്കുകൾ 

കാരവനുകൾ നിറഞ്ഞു കിടക്കുന്ന പാർക്കാണ് കാരവൻ ടൂറിസം ആകർഷകമാക്കാൻ സർക്കാർ ഒരുക്കുന്നത്.

caravan-park9

പൂർണമായും സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. നിശ്ചിത സൗകര്യമൊരുക്കുന്നവർക്ക് കാരവൻ പാർക്ക് സ്ഥാപിക്കാൻ അനുമതി ലഭിക്കും. സർക്കാർ സബ്സിഡിയും ഇതിനുണ്ടാകും. 

കാരവനുകൾ നിർത്തിയിടാനുള്ള സൗകര്യമാണ് പാർക്കുകൾ. ഇവിടെ കാരവൻ നിർത്താനുള്ള സൗകര്യം, യാത്രികർക്ക് അത്യാവശ്യ വിനോദത്തിനുള്ള സംവിധാനങ്ങൾ, ഭക്ഷണത്തിനുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കും.

caravan-park4

കാരവൻ പാർക്കുകൾ കൂടുതൽ വരുന്നതോടെ വിവിധ ഗ്രൂപ്പുകളുടെ കാരവനുകൾ യൂസർ ഫീ നൽകി വിവിധ പാർക്കുകളിൽ നിർത്തിയിടുന്ന സംവിധാനവും ആംരംഭിക്കാമെന്ന് അധികൃതർ പറയുന്നു. 

∙ ലഘു മുതൽ മുടക്ക്

റിസോർട്ടുകള്‍ ഉണ്ടാക്കി റൂമുകൾ സജ്ജമാക്കുന്നതിനെക്കാൾ ചെറു മുതൽ മുടക്കിൽ കാരവനുകളും പാർക്കുകളും സജ്ജമാക്കാമെന്ന ആകർഷകമായ ഓഫറാണ് വിനോദ സ‍ഞ്ചാര വകുപ്പ് സംരഭകർക്ക് മുന്നിൽ വയ്ക്കുന്നത്.

ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങൾ കാരവനിൽ നൽകാൻ സാധിക്കുന്നതു സഞ്ചാരികളെ ആകർഷിക്കാനാകും എന്നതാണു പ്രതീക്ഷ. 

caravan-park13

∙ ചെറുതല്ല കാരവൻ 

4 പേർക്ക് എല്ലാ സൗകര്യങ്ങളും കാരവനിലുണ്ടാകും. 4 പേർക്കാണ് ഒരു കാരവനിൽ യാത്ര അനുവദിക്കുക. 4 കിടക്കകൾ ഉണ്ടാകും.

caravan-park

 

caravan-park1

ശുചിമുറി, കുളിക്കാനുള്ള സൗകര്യം, ലിവിങ് റൂം, ഭക്ഷണം ഉണ്ടാക്കാൻ അടുക്കള എന്നിവയും ഇതിലുണ്ട്. ഭാരത് ബെൻസിന്റെ ബസുകളാണ് കാരവൻ നിർമാണത്തിന് ഉപയോഗിക്കുന്നത്. ടൂറിസം പദ്ധതിക്കായി കൂടുതൽ ബസുകളുടെ ഓർഡർ ലഭിച്ചിട്ടുണ്ടെന്നു ഭാരത് ബെൻസ് അധികൃതർ പറയുന്നു. 

ഓർഡർ ലഭിച്ചാൽ 75–100 ദിവസത്തിനുള്ളിൽ ബസുകൾ നൽകാനാകും. 60 ലക്ഷം രൂപയാണ് അടിസ്ഥാന വില. വാങ്ങിക്കുന്നവരുടെ ആവശ്യങ്ങൾ അനുസരിച്ച് കൂടുതൽ സൗകര്യങ്ങളും ഒരുക്കാനാകും. അപ്പോൾ വില വർധിക്കുമെന്ന് മാത്രം.

9 മീറ്ററിന്റെ സ്റ്റാൻഡേർഡ് സൈസിനാണ് കൂടുതൽ ആവശ്യക്കാർ ഉള്ളത്. 

caravan-park7

സഞ്ചാരികൾ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തി പിക്ക് ചെയ്ത് കാഴ്ചകൾ കാണിച്ച് തിരികെ കൊണ്ടു വിടുകയാണു ചെയ്യുന്നത്. 

caravan-park12

താമസത്തിനായി വാഹനത്തിൽ നിന്ന് ഇറങ്ങേണ്ടി വരില്ല. മികച്ച സൗകര്യമുള്ള മുറിയിൽ കഴിയുന്നതു പോലെ കാരവനുള്ളിൽ താമസിക്കാം. വാഹനങ്ങൾ സഞ്ചാരികളുമായി സ്വസ്ഥമായി പാർക്ക് ചെയ്യുന്നതിനു വേണ്ടിയാണു പാർക്കുകൾ.

ഇവിടെ കാരവൻ വൃത്തിയാക്കുന്നതിനും മറ്റും സൗകര്യമുണ്ട്. കാരവൻ നിർത്തിയിടുമ്പോൾ വണ്ടിക്കുള്ളിലെ ഏസിയും ലൈറ്റും പ്രവർത്തിപ്പിക്കാൻ പ്രത്യേക പ്ലഗ് പോയിന്റുകൾ പാർക്കിൽ സ്ഥാപിക്കും. 

∙ ആദ്യ പാർക്കിലെ കാഴ്ചകൾ 

caravan-park5

വാഗമൺ–എലപ്പാറ റൂട്ടിൽ നല്ലതണ്ണിയിലാണ് ആദ്യത്തെ കാരവൻ പാർക്ക് സ്ഥാപിച്ചത്. അഡ്രാക് ഗ്രൂപ്പാണ് ഇവിടെ പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. 50 സെന്റ് സ്ഥലമാണ് ഇതിനായി മാറ്റി വച്ചിരിക്കുന്നതെന്നു അഡ്രാക് ഗ്രൂപ്പ്  ഓപ്പറേഷൻ മാനേജർ വിമൽ വിജയൻ പറഞ്ഞു. 

വളഞ്ഞു പുളഞ്ഞ് എത്തുന്ന റോഡിന് അപ്പുറം ചെറിയ കുന്നാണ് കാരവൻ പാർക്ക് ചെയ്യാൻ തയാറാക്കിയത്. രണ്ട് കാരവൻ നിർത്തിയിടാനുള്ള ട്രാക്കാണ് ഇവിടെ ഇപ്പോഴുള്ളത്. ഭാവിയിൽ വികസിപ്പിക്കാൻ സാധിക്കുമെന്നും വിമൽ പറഞ്ഞു. 

caravan-park2

കാരവൻ നിർത്തിയിടുന്നതിനു സമീപം ചെറു വിശ്രമ സൗകര്യം, പാർക്കിനുള്ളിൽ ചാരു ബെഞ്ചുകൾ, ക്യാംപ് ഫയറിനുള്ള സൗകര്യം, ലൈവായി ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം എന്നിവയുണ്ട്. പാർക്ക് മുഴുവനായും സിസിടിവി നിരീക്ഷണത്തിലാണ്.

പാർക്കിലേക്കുള്ള പ്രവേശന കവാടത്തിലാണ് കാരവൻ ഡ്രൈവർർക്കും സഹായിക്കും താമസിക്കാനുള്ള സൗകര്യം. കാരവൻ പാർക്ക് ചെയ്ത് ഇവർ പ്രവേശന കവാടത്തിലെ താമസ സൗകര്യത്തിലേക്ക് മടങ്ങും. പിന്നീട് എന്ത് ആവശ്യം വന്നാലും ഫോൺ വിളിച്ചാൽ അവർ എത്തും. താൽകാലിക നിർമിതികളാണ് പാർക്കിൽ എല്ലാം. പാർക്ക് മുഴുവനായി ലൈറ്റ്അപ്പ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 

3 സ്ഥലങ്ങളിൽ കൂടി കാരവൻ പാർക്കിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നു അഡ്രാക് ഗ്രൂപ്പ് ഡയറക്ടർ എസ്.നന്ദകുമാർ പറഞ്ഞു. തിരുവനന്തപുരത്ത് രണ്ടിടത്തും വയനാട്ടിലുമാണ് സ്ഥലങ്ങളുള്ളത്. രണ്ട് കാരവനുകളാണ് അഡ്രാക് ഗ്രൂപ്പ് ഇപ്പോൾ അവതരിപ്പിക്കുന്നത്. 

English Summary: Kerala's first Caravan Park inaguration today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com