ADVERTISEMENT

വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വേകാന്‍ ലക്ഷ്യമിട്ട്, കാരവന്‍ ടൂറിസവുമായി ബന്ധപ്പെട്ട പുത്തന്‍ പ്രഖ്യാപനമാണ് വെള്ളിയാഴ്ച അവതരിപ്പിച്ച കേരള ബജറ്റിന്‍റെ ഹൈലൈറ്റുകളില്‍ ഒന്ന്. പുതിയ കാരവൻ പാർക്കുകൾ ആരംഭിക്കുന്നതിനും ഇവിടങ്ങളില്‍  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി സർക്കാർ ഏറെ പ്രതീക്ഷയോടെ കാണുന്ന കാരവൻ ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപ നീക്കിവെക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 

 

കാരവൻ ടൂറിസം പദ്ധതിയുടെ ഭാഗമായി, 1976 ലെ കെഎംവിടി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള ത്രൈമാസ നികുതി നിരക്ക് ഭേദഗതി ചെയ്യുകയും ടൂറിസം വകുപ്പിന്‍റെ വാടകയും കരാറുമുള്ള കാരവാനുകൾക്ക് ചതുരശ്ര മീറ്ററിന് 1000 രൂപയിൽ നിന്ന് 500 രൂപയായി വ്യവസ്ഥാപിതമായി കുറയ്ക്കുകയും ചെയ്യും. 

 

നിലവിൽ കാരവനുകൾക്ക് മാത്രമാണ് ഇളവുകളും സബ്‌സിഡിയുമെല്ലാം നല്‍കുന്നത്.  കാരവൻ പാർക്കുകൾക്കായുള്ള സബ്‌സിഡിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ചർച്ചകള്‍ നടന്നിരുന്നു. ബജറ്റില്‍ വകയിരുത്തിയ തുക ഏത് രീതിയിൽ ചെലവഴിക്കുമെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.

 

ഇതുകൂടാതെ, കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗലാപുരം, ഗോവ എന്നിവിടങ്ങളെ ബന്ധിപ്പിച്ച് ക്രൂയിസ് ടൂറിസം ആരംഭിക്കുന്നതും വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഊർജം പകരും. അഞ്ച് കോടി രൂപ ഈ പദ്ധതിക്കും അനുവദിച്ചിട്ടുണ്ട്.

 

ബജറ്റില്‍ ടൂറിസം മേഖലയ്ക്ക് സഹായം

 

1. ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിപാലനത്തിനുമായി 10 കോടി രൂപ വകയിരുത്തി.

 

2. ആലപ്പുഴ തുറമുഖത്തെ തീരദേശ പാസഞ്ചർ ടെർമിനലോടുകൂടിയ സമുദ്ര ടൂറിസം കേന്ദ്രമാക്കി ഉയർത്തുന്നതിന് 2.5 കോടി രൂപ വകയിരുത്തി.

 

3. ഒരു ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് മറ്റൊരിടത്തേക്ക് വിമാനയാത്ര ചെയ്യുന്ന കേരളത്തിലെ സഞ്ചാരികള്‍ക്കായി 20-40 സീറ്റുകളുള്ള വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ മുതലായവ അടങ്ങുന്ന ഒരു എയർസ്ട്രിപ്പ് ശൃംഖല സ്ഥാപിക്കുന്നതിനുള്ള സംരംഭങ്ങൾ ആരംഭിക്കും.

 

4. ടൂറിസം ഹബ്ബുകൾ, ഡെസ്റ്റിനേഷൻ ചലഞ്ചുകൾ തുടങ്ങിയ സംരംഭങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി 362.15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 5 വർഷത്തിനകം സംസ്ഥാനത്ത് 25 പരിസ്ഥിതി സൗഹൃദവും സ്വയംപര്യാപ്തവുമായ ടൂറിസം കേന്ദ്രങ്ങൾ സ്ഥാപിക്കും.

 

5. വിനോദസഞ്ചാരമേഖലയുടെ വിപണന തന്ത്രങ്ങൾക്കും മറ്റ് പ്രോത്സാഹന പ്രവർത്തനങ്ങൾക്കുമായി 81 കോടി രൂപ അനുവദിച്ചു.

 

6. 'ഒരു പഞ്ചായത്ത് – ഒരു ഡെസ്റ്റിനേഷന്‍', പോലെയുള്ള പദ്ധതികൾക്കായി 132.14 കോടി രൂപ വകയിരുത്തി. ടൂറിസം മേഖലയിലേക്ക് സ്വകാര്യ സംരംഭകരെ ആകർഷിക്കുന്നതിനുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്, നിലവിലുള്ള ലക്ഷ്യസ്ഥാനങ്ങൾ/ഉൽപ്പന്നങ്ങളുടെ നവീകരണം/പുനരുജ്ജീവനം തുടങ്ങിയവ ഇതിന്‍റെ ഭാഗമാകും.

 

7. കേരളത്തിന്‍റെ പരമ്പരാഗത ടൂറിസം ആകർഷണമായ വള്ളംകളിക്കും ബജറ്റില്‍ പ്രത്യേക സ്ഥാനം നല്‍കി. പന്ത്രണ്ട് വേദികളുള്ള ഇന്ത്യൻ പ്രീ ലീഗ് മോഡൽ ലോകോത്തര കായിക വിനോദമായി ചാമ്പ്യൻസ് ബോട്ട് ലീഗിനെ മാറ്റാൻ 15 കോടി രൂപ വകയിരുത്തി.

 

8. തീര്‍ഥാടന ടൂറിസം സർക്യൂട്ടുകൾ ശക്തിപ്പെടുത്തും. ശബരിമല, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, എരുമേലി തുടങ്ങിയ തീർഥാടന ടൂറിസം സർക്യൂട്ടുകൾക്കായി വിശദമായ പദ്ധതി തയ്യാറാക്കും.

 

കാരവൻ ടൂറിസം

 

സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ക്ക് പുതിയ അനുഭവമൊരുക്കി, കഴിഞ്ഞ ഫെബ്രുവരിയിലാണ് കേരളത്തില്‍ കാരവൻ ടൂറിസം ആരംഭിച്ചത്. ഇടുക്കിയിലെ വാഗമണ്ണിലെ പ്രകൃതിരമണീയമായ ടൂറിസം സ്‌പോട്ടിലായിരുന്നു സംസ്ഥാനത്തെ ആദ്യത്തെ കാരവൻ തുറന്നത്. കിടിലന്‍ കാലാവസ്ഥയും മഞ്ഞും പച്ചപ്പുമെല്ലാം കണ്ടുണരുന്ന കാരവനിലെ പുലരികള്‍ അതിമനോഹരമാണ്.

 

തിരക്കുകളും ബഹളങ്ങളും ഇഷ്ടമല്ലാത്തവര്‍ക്കും കൂടുതല്‍ സുരക്ഷിതത്വം ആഗ്രഹിക്കുന്നവര്‍ക്കും അടിപൊളിയായി കാരവനിൽ താമസിച്ച് യാത്ര നടത്താം. വിനോദസഞ്ചാര വകുപ്പിന്‍റെ സ്വകാര്യ സംരംഭകരുടെയും കാരവനുകൾ ഉപയോഗിച്ച്, സഞ്ചാരികളെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കും തിരികെയും എത്തിക്കുകയാണ് ചെയ്യുന്നത്. എല്ലാ അത്യാവശ്യ സൗകര്യങ്ങളും ഈ കാരവനുകള്‍ക്കുള്ളില്‍ ഉണ്ട്.

 

ടൂറിസം വകുപ്പ് ആരംഭിച്ച കാരവൻ ടൂറിസം പദ്ധതിക്ക് കീഴില്‍ കീഴിൽ 226 കാരവാനുകളും 85 കാരവൻ പാർക്കുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇടുക്കി (18 പാർക്കുകൾ), വയനാട് (16), പാലക്കാട് (14) എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ പാർക്കുകൾ തുറക്കുന്നതിനുള്ള അപേക്ഷകൾ ലഭിച്ചത്.

 

English Summary: Caravan tourism gets fillip in Kerala Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com