ഇന്ത്യൻ സഞ്ചാരികളെയടക്കം കുഴക്കി ഭൂട്ടാനിൽ പുതിയ നിയമം; ചെലവേറും
Mail This Article
പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതവും ജൈവകൃഷിയും രാജഭരണവുമൊക്കെയായി ഒരുപാട് കാര്യങ്ങളില്‍ മറ്റു സമൂഹങ്ങളില്‍ നിന്നു വ്യത്യസ്തമായി ജീവിക്കുന്നവരാണ് ഭൂട്ടാന്‍ നിവാസികള്‍. ഇന്ത്യൻ സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ടില്ലാതെ സന്ദർശിക്കാവുന്ന രാജ്യമായിരുന്നു ഭൂട്ടാൻ. എന്നാൽ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം, സെപ്റ്റംബര്‍ 23ന് വീണ്ടും അതിര്‍ത്തികൾ തുറക്കുമ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾക്ക് അധികഫീസ് ചുമത്തിയിരിക്കുകയാണ്. അപ്പോഴും മറ്റു രാജ്യക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാർക്കു ചില കിഴിവുകളുണ്ട്.
സുസ്ഥിര വികസന ഫീ (SDF) എന്ന പേരിലാണ് ഇന്ത്യക്കാര്‍ക്ക് ഭൂട്ടാനില്‍ തങ്ങുന്ന ഓരോ ദിവസത്തിനും 15 ഡോളര്‍ വീതം (ഏകദേശം 1,200 രൂപ) ചുമത്തിയിരിക്കുന്നത്. മറ്റു വിദേശികള്‍ക്ക് ഈ ഫീസ് പ്രതിദിനം 200 ഡോളറാണ് (ഏകദേശം 16,000 രൂപ). ഭൂട്ടാനിലെത്തുന്ന സഞ്ചാരികള്‍ യാത്രയ്ക്കും ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനുമെല്ലാം പുറമേ നല്‍കേണ്ട തുകയാണിത്. ഭൂട്ടാനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കും കൂടിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കോ സംഘമായി വരുന്നവര്‍ക്കോ ഫാം ടൂറിസത്തിനെത്തുന്നവര്‍ക്കോ മുമ്പുണ്ടായിരുന്ന യാതൊരു കിഴിവുകളും ലഭിക്കില്ല.
മുമ്പ് ഇന്ത്യക്കാർക്ക് ഭൂട്ടാനിൽ താമസിക്കാൻ പ്രതിദിന ഫീസ് ഉണ്ടായിരുന്നില്ല. 2020 ജൂണിലാണ് ഇന്ത്യക്കാർക്കും ഫീസ് ചുമത്തുമെന്ന് ഭൂട്ടാൻ പ്രഖ്യാപിച്ചത് പക്ഷേ കോവിഡിനെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചതോടെ ഈ പ്രഖ്യാപനം നടപ്പിലായിരുന്നില്ല.
രാഷ്ട്രീയമായും നയതന്ത്രപരമായും വ്യാപാര സംബന്ധമായുമെല്ലാം ഭൂട്ടാന് വലിയ ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെയാണ് ഇത്രയും കാലം ഇന്ത്യക്കാര്‍ക്ക് മറ്റു വിദേശികള്‍ക്കില്ലാത്ത പ്രത്യേക പരിഗണന ഭൂട്ടാന്‍ അനുവദിച്ചിരുന്നത്. ഇത് അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനം വന്നതോടെ, ഇന്ത്യയും ഭൂട്ടാന്‍കാര്‍ക്ക് മേല്‍ അധിക ഫീസ് ചുമത്തണമെന്ന നിര്‍ദേശം ഉയര്‍ന്നു കഴിഞ്ഞു.
കോവിഡിന്റെ വരവോടെ 2020ല്‍ ഭൂട്ടാനിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 90 ശതമാനം കുറവുണ്ടായിരുന്നു. ഭൂട്ടാനിലെത്തിയ 29,812 വിദേശ വിനോദ സഞ്ചാരികളില്‍ 22,298 പേരും ഇന്ത്യക്കാരായിരുന്നു. ഇതുവരെ ഭൂട്ടാന്റെ വിനോദസഞ്ചാര രംഗത്ത് വലിയ സ്വാധീനമാണ് ഇന്ത്യ ചെലുത്തിയിരുന്നത്. ഭൂട്ടാന്റെ നയം മാറ്റത്തോടെ ഇതിലും മാറ്റമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
English Summary: Is Bhutan politely saying 'Indians not welcome