ADVERTISEMENT

ഓട്ടോ പിടിച്ച് എത്ര ദൂരം പോകാം? എത്ര വേണമെങ്കിലും പോകാം എന്നതാണ് ശരിയായ ഉത്തരം! ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും ഷില്ലോങ്ങ് വരെ ഓട്ടോറിക്ഷയില്‍ യാത്ര പോകുന്ന ‘റിക്ഷാ റൺ’ പരിപാടിക്ക് തുടക്കമായി. തിങ്കളാഴ്ച രാവിലെ ഫോര്‍‍ട്ട് കൊച്ചി വാർഡ് കൗൺസിലർ അഡ്വ. ആന്‍റണി കുരീത്തറ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

യുകെ ആസ്ഥാനമായുള്ള ‘ദി അഡ്വഞ്ചറിസ്റ്റ്സ്’ എന്ന കമ്പനിയാണ് യാത്ര ഒരുക്കുന്നത്. പ്രത്യേകം അലങ്കരിച്ച 46 ഓട്ടോറിക്ഷകളിലായാണ് യാത്ര. 18 രാജ്യങ്ങളിൽ നിന്നുള്ള 120 സഞ്ചാരികളാണ് യാത്രയിൽ പങ്കെടുക്കുന്നത്. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടും. ഓരോ റിക്ഷയിലും ഏകദേശം 2-3 വിനോദസഞ്ചാരികള്‍ യാത്രചെയ്യും, ഇവര്‍ മാറിമാറി വാഹനം ഓടിക്കും.

യാത്രക്കിടെ താമസിക്കാനും മറ്റും പ്രത്യേക സംവിധാനങ്ങള്‍ ഒന്നും തന്നെ ഒരുക്കിയിട്ടില്ല. ഇതിനായി പൊതുകേന്ദ്രങ്ങള്‍ ഉപയോഗിക്കാനാണ് തീരുമാനം. കൊച്ചിയില്‍ നിന്നും ഷില്ലോങ്ങിൽ എത്തുന്ന സഞ്ചാരികള്‍ അവിടെ നിന്നും വിമാനത്തിൽ സ്വന്തം നാട്ടിലേക്ക് മടങ്ങും. അവിടെ നിന്നും മറ്റൊരു കൂട്ടം സഞ്ചാരികള്‍ സാരഥിത്വം ഏറ്റെടുത്ത്, ഓട്ടോയില്‍ തിരിച്ച് കൊച്ചിയിലേക്ക് വരും. 

Autorikshaw
Image Source: Autorikshaw Run Facebook page

ഗ്രാമീണ ഇന്ത്യ പര്യവേക്ഷണം ചെയ്യാനുള്ള മികച്ച അവസരമാണ് ഈ യാത്ര. കഴിഞ്ഞ ഒരാഴ്‌ചയായി സഞ്ചാരികള്‍ എല്ലാവരും ഫോർട്ട്‌കൊച്ചിയിൽ ക്യാംപ് ചെയ്‌ത് പരിപാടിക്കായി തയാറെടുക്കുകയായിരുന്നു. പങ്കെടുക്കുന്ന ഓരോരുത്തർക്കും റിക്ഷ ഓടിക്കാനുള്ള പരിശീലനം നല്‍കി. പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ പങ്കാളികൾക്കും രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ആവശ്യമാണ്‌.  പരിശീലനത്തില്‍ പങ്കെടുത്ത ഭൂരിഭാഗം സഞ്ചാരികളും അവരുടെ ജീവിതത്തില്‍ ആദ്യമായാണ് റിക്ഷ ഓടിക്കുന്നത്. വഴിയില്‍ വച്ചുണ്ടാകുന്ന പ്രതിസന്ധികള്‍ നേരിടാനായി ഓട്ടോയുടെ അടിസ്ഥാന അറ്റകുറ്റപ്പണികളെക്കുറിച്ച് സംഘാടകർ സഞ്ചാരികള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയിരുന്നു. സാധാരണയായി എല്ലാ വർഷവും രണ്ടുതവണ റിക്ഷ റൺ സംഘടിപ്പിക്കാറുണ്ട്. ഇടയ്ക്കുണ്ടായ കോവിഡ് പ്രതിസന്ധി കാരണം യാത്ര മുന്‍പ് മാറ്റിവച്ചിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷമാണ് വീണ്ടും ആവേശമുണര്‍ത്തി റിക്ഷ റണ്‍ സംഘടിപ്പിക്കുന്നത്.

English Summary: Fort kochi to Shiilong Autorikshaw Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com