ADVERTISEMENT

പല ഹില്‍സ്റ്റേഷനുകളുടേയും ആകര്‍ഷണങ്ങളിലൊന്ന് റോപ്‌വേകളായിരിക്കും. ആ സാഹസിക യാത്ര മിക്ക സഞ്ചാരികൾക്കും പ്രിയമാണ്.  എന്നാലിതാ രാജ്യത്താദ്യമായി സഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും യാത്ര ചെയ്യാനായി ഒരു വിപുലമായ റോപ്‌വേ നിര്‍മിക്കുന്നു. വാരാണസി കാന്റ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഗോഡൗലിയ വരെ നീളുന്നതാണ് രാജ്യത്തെ ആദ്യത്തെ പാസഞ്ചര്‍ റോപ്‌വേ പദ്ധതി. ഇത് നിലവില്‍ വരുന്നതോടെ വാരാണസിയില്‍ നിന്നും കാശി വിശ്വനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രാ സമയം ഒരു മണിക്കൂറില്‍ നിന്നും 16 മിനിറ്റായി കുറയുമെന്നതാണ് പ്രധാന ആകര്‍ഷണം. 

 

ആകെ 3.75 കിലോമീറ്റര്‍ നീളത്തിലുള്ള റോപ്‌വേക്ക് അഞ്ചു സ്റ്റേഷനുകളാണുള്ളത്. ഈ റോപ്‌വേയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ഇത് വാരാണസിയിലെത്തുന്ന യാത്രികര്‍ക്കും തീര്‍ഥാടകര്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമാവും. പാസഞ്ചര്‍ റോപ്‌വേ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വാരാണസി റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ഗോഡൗലിയ സ്‌ക്വയര്‍ വരെയാണ് നിര്‍മിക്കുക. 

 

ഭൂനിരപ്പില്‍ നിന്ന് അമ്പത് മീറ്റര്‍ ഉയരത്തിലാണ് റോപ്‍‍വേ നിര്‍മിക്കുക. ആകെ 150 ട്രോളി കാറുകളാണ് റോപ് വേയുടെ ഭാഗമായുണ്ടാവുക. ഓരോ ട്രോളി കാറിലും പത്തു വീതം യാത്രികരെ ഉള്‍ക്കൊള്ളും. ഓരോ ഒന്നര- രണ്ട് മിനുറ്റിലും ട്രോളി യാത്രികരുമായി പുറപ്പെടും. ഇരു ദിശയിലുമായി ഒരു മണിക്കൂറില്‍ ആറായിരം പേരെ ഉള്‍ക്കൊള്ളാന്‍ ഈ റോപ് വേക്ക് സാധിക്കും. 

 

ദിവസം 16 മണിക്കൂര്‍ റോപ്‌വേ പ്രവര്‍ത്തിക്കും. രണ്ട് വര്‍ഷത്തിനകം തന്നെ റോപ്‌വേ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപനം. പൂര്‍ത്തിയാവുന്നതോടെ ഇത്തരം പാസഞ്ചര്‍ റോപ്‌വേ പദ്ധതിയുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറും. മെക്‌സിക്കോയിലും ബൊളീവിയയുടെ തലസ്ഥാനമായ ലാ പാസിലുമാണ് നിലവില്‍ വിപുലമായ തോതില്‍ പാസഞ്ചര്‍ റോപ്‌വേയുള്ളത്. 

 

ആകെ 3.8 കിലോമീറ്റര്‍ നീളത്തിലുള്ള റോപ് വേ പദ്ധതിയില്‍ അഞ്ചു സ്റ്റേഷനുകളാണ് ഉണ്ടാവുക. വാരാണസി കാന്റ് റെയില്‍വേ സ്‌റ്റേഷന്‍, കാശി വിദ്യാപീഠ്, രഥ് യാത്ര, ചര്‍ച്ച്, ഗോഡൗലിയ എന്നിവയായിരിക്കും റോപ്‌വേയുടെ സ്റ്റോപ്പുകള്‍. കാശി വിശ്വനാഥ് കോറിഡോര്‍ നിര്‍മിച്ചതോടെ വാരാണസിയിലേക്കുള്ള യാത്രികരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഒമ്പത് കോടിയോളം പേരാണ് കാശി സന്ദര്‍ശിച്ചത്. 

English Summary: Varanasi ropeway to cut travel time to Kashi Vishwanath Temple from 1 hour to 16 minutes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com