അപ്പൂപ്പന്‍താടികള്‍ എത്ര ഉയരത്തില്‍ പറക്കും? ഒരാള്‍... രണ്ടാള്‍... പരമാവധി ഒരു മരത്തോളം ഉയരം അല്ലേ. എന്നാല്‍ അങ്ങു ഹിമാലയം വരെ പറന്നാണ് മലയാളി പെണ്‍യാത്രാ കൂട്ടായ്മയായ അപ്പൂപ്പന്‍താടി കരുത്തു തെളിയിച്ചത്. കാലാവസ്ഥയും പ്രകൃതിയും ഉയര്‍ത്തിയ ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിച്ചാണ് എട്ടു പേരടങ്ങുന്ന മലയാളി സ്ത്രീകള്‍ എവറസ്റ്റ് ബേസ് ക്യാംപ് കീഴടക്കിയത്.
ഏപ്രില്‍ ഒന്നിനായിരുന്നു അപ്പൂപ്പന്‍താടിയിലെ അംഗങ്ങള്‍ നേപ്പാളിലെ കുംബുവിലേക്ക് പറന്നത്. ആലപ്പുഴ സ്വദേശിയും എഴുത്തുകാരിയുമായ നിഹാല നാസറാണ് സംഘത്തെ നയിച്ചത്. കൊച്ചിയില്‍ നിന്ന് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കായിരുന്നു ആദ്യ വിമാനം. പിന്നീട് നേപാളിലെ മറ്റൊരു വിമാനത്താവളമായ രാമെച്ചപിലെത്തിയ ശേഷം ലുക്‌ലയിലേക്ക് വിമാനത്തില്‍ പോകണം. അര മണിക്കൂര്‍ മാത്രം നീണ്ട ലുക്‌ലയിലേക്കുള്ള യാത്ര ഏതാണ്ട് ഒരു ദിവസത്തോളമാണ് വൈകിയത്. ഇതേ തുടര്‍ന്ന് ഹിമാലയന്‍ യാത്രകളില്‍ നിര്‍ബന്ധമായ കാലാവസ്ഥയുമായി പരിചയപ്പെടാനുള്ള(acclimatisation) വിലപ്പെട്ട ഒരു ദിവസത്തെ സമയം സംഘത്തിന് നഷ്ടമാവുകയും ചെയ്തു.
പേടിപ്പിച്ച വിമാനയാത്ര
'പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടക്കില്ലെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം വെല്ലുവിളികള്‍ക്കായി മാനസികമായി ഞങ്ങള്‍ ഒരുങ്ങിയിരുന്നു. യാത്രയുടെ സാഹസിക അനുഭവങ്ങള്‍ ലുക്‌ലയിലേക്കുള്ള വിമാനയാത്രയോടെയാണ് തുടങ്ങിയത്' നിഹാല പറഞ്ഞു. ഇരട്ട എഞ്ചിനുള്ള ചെറു വിമാനത്തിലാണ് സഞ്ചാരികളെ രാമെച്ചപ്പില്‍ നിന്നും ലുക്‌ലയിലേക്കു കൊണ്ടുപോവുന്നത്. പരമാവധി 17 പേരെ വഹിക്കാവുന്ന വിമാനം യാത്രക്കിടെ പലതവണ ആടിയുലഞ്ഞു. ഒടുവില്‍ ലുക്‌ലയില്‍ സുരക്ഷിതമായി ഇറങ്ങിയപ്പോള്‍ യാത്രക്കാര്‍ സന്തോഷംകൊണ്ട് കയ്യടിക്കുകയായിരുന്നുവെന്നും ആറുതവണ ഹിമാലയന്‍ യാത്രകള്‍ നടത്തിയിട്ടുള്ള 33കാരി നിഹാല ഓര്‍ക്കുന്നു.

ലുക്‌ലയില്‍ വിമാനം ഇറങ്ങി 40 മിനിറ്റിനകം തന്നെ ട്രെക്കിങ്ങിന്റെ തുടക്കസ്ഥലത്തേക്ക് അപ്പൂപ്പന്‍താടി സംഘത്തിന് പോകേണ്ടി വന്നു. തുടര്‍ന്നുള്ള ഏഴു ദിവസങ്ങള്‍ ട്രെക്കിങ്ങിൽ ഹിമാലയന്‍ വെല്ലുവിളികളാണ് സംഘത്തിന് നേരിടേണ്ടി വന്നത്. 'കൂടുതലൊന്നും ആലോചിക്കാനുള്ള സമയം കിട്ടും മുമ്പേ ഞങ്ങള്‍ക്ക് ട്രെക്കിങ്ങ് ആരംഭിക്കേണ്ടി വന്നു' ജര്‍മനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ അനുജ ശശിധരന്‍ പറഞ്ഞു. വാര്‍ഷിക അവധിദിവസങ്ങളാണ് അങ്കമാലിക്കാരി അനുജ അപ്പൂപ്പന്‍താടിക്കൊപ്പം ഹിമാലയത്തില്‍ ചിലവിടാന്‍ തിരഞ്ഞെടുത്തത്.
'ദൂത് കോശി നദിയുടെ ഓരത്തുകൂടിയായിരുന്നു ഹിമാലയന്‍ ബേസ്‌ക്യാംപിലേക്കുള്ള ട്രെക്കിങ് പാത. പടികള്‍, പൈന്‍ മരക്കാടുകള്‍, പാറകള്‍, പുല്‍മേടുകള്‍ എന്നിങ്ങനെ ഓരോ ദിവസത്തേയും ട്രെക്കിങ്ങിനിടെ ഭൂപ്രകൃതി മാറി മാറി വന്നു. ഗൈഡായ ഷെര്‍പ യാത്രക്കിടെ ക്ഷമയോടെ ഞങ്ങളെയെല്ലാം സഹായിച്ചു. ഈ ദിവസങ്ങളില്‍ മഴയോ മഞ്ഞുവീഴ്ച്ചയോ ഉണ്ടാവാതിരുന്നത് സഹായകരമായി' യാത്രാനുഭവങ്ങൾ അനുജ പങ്കുവച്ചു.

കുറച്ചു ദൂരം നടന്നു കഴിയുമ്പോള്‍ അങ്ങു ദൂരെ ഹിമാലയം കാണാനാവും. യാത്രികര്‍ക്ക് ഈ കാഴ്ച നല്‍കുന്ന പ്രചോദനം ചെറുതല്ല. എല്ലാ വെല്ലുവിളികളേയും മറികടക്കാനുള്ള ഊര്‍ജം ഈ ഹിമാലയത്തിന്റെ വിദൂര ദൃശ്യം നല്‍കുമെന്നും നിഹാല പറയുന്നു.
കുറഞ്ഞ സൗകര്യങ്ങളും 500 രൂപയുടെ വെള്ളവും
മനക്കരുത്തും ശാരീരികക്ഷമതയുമുണ്ടെങ്കില്‍ എവറസ്റ്റ് ബേസ് ക്യാംപ് ട്രെക്കിങ് നടത്താമെന്ന് പറഞ്ഞാല്‍ അത് മുഴുവന്‍ സത്യമാവില്ല. ഏറ്റവും കുറഞ്ഞ സൗകര്യങ്ങളുമായി നമ്മള്‍ എങ്ങനെ പരുവപ്പെടുന്നുവെന്നതും പ്രധാനമാണ്. വാട്ടര്‍ ബ്ലാഡേഴ്‌സ് എന്നു വിളിക്കുന്ന കുടിവെള്ള പാത്രങ്ങളും ചുമന്നാണ് ഓരോ യാത്രികരും എവറസ്റ്റ് ബേസ് ക്യാംപിലേക്കു കയറുന്നത്. ഓരോരുത്തരുടേയും ബാക്ക് പാക്കിന് അഞ്ചു കിലോയോളം ഭാരം കാണും.
'അത്ര നല്ലവെള്ളമല്ല പലപ്പോഴും കിട്ടുക. ഈ വെള്ളത്തിലേക്ക് ജലശുദ്ധീകരണ ഗുളികകള്‍ ഇട്ടാണ് കുടിക്കുന്നത്. വെള്ളം അല്‍പാല്‍പം കുടിച്ചും ഡ്രൈ ഫ്രൂട്ടുകളും ചോക്ലേറ്റും മറ്റും കഴിച്ചുമാണ് മലകയറ്റത്തിനായുള്ള ഊര്‍ജം കണ്ടെത്തുന്നത്. വിദേശ യാത്രികരൊക്കെ ഒരുപാടുണ്ടെങ്കിലും ഇപ്പോഴും എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള ട്രക്കിംങിനിടെ ശുചിമുറി സൗകര്യങ്ങളൊക്കെ കുറവാണ് . ഓരോ ദിവസവും താമസ സൗകര്യവും ഭക്ഷണവും ലഭിക്കുന്ന ചെറിയ കടകളിലാണ് ട്രക്കിംങ് അവസാനിപ്പിച്ചിരുന്നത്' ഹിമാലയന്‍ ബേസ് ക്യാംപ് ട്രെക്കിങ്ങിനെക്കുറിച്ച് നിഹാല വിശദീകരിക്കുന്നു.

ഉയരം കൂടും തോറും ഭക്ഷണത്തിനും വെള്ളത്തിനുമുള്ള ചെലവും കൂടി വന്നു. തുടക്കത്തില്‍ വെറുതേ കിട്ടിയിരുന്ന വെള്ളം ട്രെക്കിങ്ങിനിടയിലെ ഗോരക്‌ഷെപിലേക്കെത്തിയപ്പോഴേക്കും ഒരുകുപ്പിക്ക് 500 രൂപയിലേക്കെത്തിയിരുന്നു. ഒരു ഫ്‌ളാസ്‌ക് നിറയെ ചൂടുവെള്ളം കിട്ടണമെങ്കില്‍ 1500 രൂപയും കൊടുക്കേണ്ടി വന്നു.
പ്രതിസന്ധികളും ആരോഗ്യ പ്രശ്‌നങ്ങളും
മുകളിലേക്ക് കയറും തോറും ഓക്‌സിജന്റെ അളവ് കുറയുകയും വെല്ലുവിളികള്‍ ഏറുകയും ചെയ്തതോടെ സംഘത്തിലെ രണ്ടു പേരുടെ ബുദ്ധിമുട്ടുകള്‍ വര്‍ധിച്ചു. 'ഞങ്ങള്‍ രണ്ടു പേര്‍ക്ക് സംഘത്തിലെ മറ്റുള്ളവര്‍ക്കൊപ്പം പോവുക എളുപ്പമല്ലാതായി. ഇതോടെ ഞങ്ങള്‍ കുതിരകളെ വാടകക്കെടുക്കാന്‍ തീരുമാനിച്ചു. ഞങ്ങളേയും കനത്ത ഭാരമുള്ള സഞ്ചികളും വഹിച്ചാണ് കുതിരകള്‍ മലകയറിയത്. ചെങ്കുത്തായ മലകയറ്റത്തിനിടെ കുതിരകളുടെ കാലൊന്നു തെറ്റിയാല്‍ ഞങ്ങളുടെ പൊടിപോലും കിട്ടില്ലായിരുന്നു' 50കാരി ബിന്ദു വിനോദ് ചിരിച്ചുകൊണ്ട് പറയുന്നു.
17,598 അടി ഉയരത്തില്‍
വെല്ലുവിളികള്‍ക്കൊടുവില്‍ എവറസ്റ്റ് ബേസ് ക്യാംപിലേക്കെത്തിയപ്പോഴുള്ള സന്തോഷം വിവരിക്കാനാവാത്തതായിരുന്നുവെന്നും ഇവര്‍ പറയുന്നു. എവറസ്റ്റ് കയറാനെത്തുന്നവര്‍ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ബേസ് ക്യാമ്പിനെയാണ് ആശ്രയിക്കാറ്. എവറസ്റ്റ് കൊടുമുടിയുടെ മനോഹര ദൃശ്യങ്ങള്‍ പകര്‍ത്താനാവുന്ന നിരവധി ഫോട്ടോസ്‌പോട്ടുകളും ഇവിടെയുണ്ട്. എവറസ്റ്റ് ബേസ് ക്യാമ്പില്‍ നിന്നും താഴേക്കിറങ്ങുമ്പോഴും രണ്ടു സംഘാംഗങ്ങള്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് ഇവരെ ഗൊരക്‌ഷെപ് എന്ന സ്ഥലത്തു നിന്നും ഹെലിക്കോപ്റ്ററിലാണ് ലുക്‌ലയിലേക്ക് എത്തിച്ചത്.

നേരത്തെ ഹിമാലയം ട്രെക്കിങ് അടക്കം നടത്തിയവരെയാണ് എവറസ്റ്റ് ബേസ് ക്യാംപ് ട്രെക്കിങ്ങിനുള്ള സംഘത്തെ തിരഞ്ഞെടുത്തതെന്ന് നിഹാല പറയുന്നു. യാത്രക്ക് മുമ്പ് തന്നെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ വേണ്ട വ്യായാമങ്ങള്‍ ചെയ്യാന്‍ സംഘാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അങ്ങനെയൊക്കെ ചെയ്‌തെങ്കിലും പ്രതീക്ഷിച്ചതിലും ഒരു പതിനായിരം ഇരട്ടി ബുദ്ധിമുട്ടേറിയ അനുഭവമായിരുന്നു എവറസ്റ്റ് ബേസ് ക്യാംപ് ട്രെക്കിങ് എന്നാണ് അനുജ പറയുന്നത്. ഹൈ ആള്‍ട്ടിട്ട്യൂഡ് ട്രെയിനിങ്ങിനുള്ള സാധ്യത കേരളത്തില്‍ കുറവായതിനാല്‍ എന്‍ 95 മാസ്‌കുകകള്‍ ധരിച്ചാണ് ഇവര്‍ വ്യായാമം ചെയ്തിരുന്നത്. ഇനിയൊരു എവറസ്റ്റ് ബേസ് ക്യാംപ് ട്രെക്കിങ്ങിന് പോകുന്നുണ്ടെങ്കില്‍ കൂടുതല്‍ ശാരീരിക ക്ഷമത കൈവരിച്ച ശേഷം മാത്രമായിരിക്കും അതിനിറങ്ങുകയെന്നും നിഹാല കൂട്ടിച്ചേര്‍ക്കുന്നു. പ്രീത, സ്മിത, ശരണ്യ, രാജലക്ഷ്മി, ഷീബ എന്നിവരാണ് അപ്പൂപ്പന്‍താടി സംഘത്തിലെ മറ്റു അംഗങ്ങള്‍.
English Summary: Braving challenges every step, Malayali women trek to Mt Everest base camp trek